വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎഇ രാഷ്ട്രപതിയുമായി കൂടികാഴ്ച നടത്തി
യുഎഇയില്‍ സന്ദർശനം നടത്തുന്ന ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കർ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടികാഴ്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുളള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതും, പൊതുതാല്‍പര്യങ്ങള്‍ നിറവേറ്റുന്നതുമായ കാര്യങ്ങളും സൂചിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഷെയ്ഖ് മുഹമ്മദിന് നല്‍കിയ കത്ത് അദ്ദേഹം സ്വകീരിച്ചു. ഇന്ത്യയ്ക്കും ജനങ്ങള്‍ക്കും കൂടുതല്‍ വികസനവും സമൃദ്ധിയുമുണ്ടാകട്ടെയെന്ന് ഷെയ്ഖ് മുഹമ്മദ് മറുപടി സന്ദേശത്തില്‍ പറഞ്ഞു.
യുഎഇ ഇന്ത്യാ സംയുക്ത സമിതിയുടെ പതിനാലാമത് സമ്മേളനത്തിലും യുഎഇ ഇന്ത്യ സ്ട്രാറ്റജിക് ഡയലോഗിന്‍റെ മൂന്നാം സമ്മേളത്തില്‍ പങ്കെടുക്കാനുമായാണ് വിദേശകാര്യമന്ത്രി യുഎഇയില്‍ എത്തിയത്. അബുദബി അല്‍ ഷാതി കൊട്ടാരത്തില്‍ വച്ചാണ് അദ്ദേഹം ഷെയ്ഖ് മുഹമ്മദുമായി കൂടികാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധത്തിന്‍റെ വിവിധ വശങ്ങള്‍ ഇരുവരും തമ്മിലുളള കൂടികാഴ്ചയില്‍ വിഷയമായി. യുഎഇ ഇന്ത്യ സമഗ്രസാമ്പത്തിക കരാറിന്‍റെ പുരോഗതിയും മുന്നോട്ടുളള ചുവടുവയ്പും കൂടികാഴ്ചയില്‍ ഇരുവരും വിലയിരുത്തി.
വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ മന്ത്രാലയത്തിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ,അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, യുഎഇ രാഷ്ട്രപതിയുടെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്, ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ അനുഗമിക്കുന്ന പ്രതിനിധി സംഘം തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.