യു എ ഇ യിലെ സന്ദർശക വിസ മാനദണ്ഡങ്ങളിൽ സുപ്രധാനമായ മാറ്റം പ്രാബല്യത്തിലായി .ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ സന്ദർശക വിസ പുതുക്കണമെങ്കിൽ രാജ്യം വിടണമെന്നതാണ് നിർദ്ദേശം. 2 മാസമാണ് നിലവിൽ രാജ്യത്തെ സന്ദർശക വിസ കാലാവധി. ഇതുവരെ യു എ ഇ വിടാതെ തന്നെ വിസ പുതുക്കാൻ സാധിക്കുമായിരുന്നു.എന്നാൽ ഇന്ന് മുതൽ ഇത് നിർത്തലാക്കി എന്നാണ് വിവരം. നാളെയോടെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പ്രതീഷിക്കുന്നുവെന്ന് ട്രാവൽ ഏജന്‍റുമാർ പറയുന്നു.
ജോലി അന്വേഷിച്ചും മറ്റും യുഎഇയില്‍ എത്തുന്നവർ സന്ദർശകവിസ കാലാവധി അവസാനിച്ചാല്‍ അധിക തുക നല്‍കി രാജ്യത്തിന് അകത്ത് നിന്നുതന്നെ വിസ പുതുക്കുകയായിരുന്നു ഇതുവരെയുളള രീതി. മലയാളികള്‍ അടക്കമുളള പ്രവാസികള്‍ക്ക് ഇത് ഏറെ ഉപകാരപ്രദവുമായിരുന്നു. എന്നാല്‍ പുതിയ നിർദ്ദേശം പ്രാബല്യത്തിലാകുന്നതോടെ രാജ്യത്ത് നിന്നും എക്സിറ്റായി വീണ്ടും വിസയെടുത്ത് തിരികെ വരേണ്ടിവരും. നിലവില്‍ ദുബായില്‍ നിന്ന് സന്ദർശക വിസയെടുത്തവർക്ക് ഇവിടെതന്നെ വിസമാറ്റാന്‍ സൗകര്യമുണ്ട്. എന്നാല്‍ 2000 ദിർഹത്തിന് മുകളില്‍ ചെലവ് വരും.
നേരത്തെ യുഎഇയില്‍ സന്ദർശക പുതുക്കണമെങ്കില്‍ രാജ്യം വിടണമെന്നതായിരുന്നു നിയമം.കോവിഡ് സമയത്താണ് നിബന്ധനകളില്‍ ഇളവ് നല്‍കിയത്. വീണ്ടും ആ രീതിയിലേക്ക് രാജ്യം മാറുകയാണ് എന്നുളളതാണ് പുതിയ നിർദ്ദേശം വ്യക്തമാക്കുന്നത്.അതേസമയം താമസവിസക്കാർക്ക് ഇത് ബാധകമല്ല.