യുഎഇയില്‍ സെന്‍ട്രല്‍ ബോർഡ് ഓഫ് എഡ്യുക്കേഷന്‍ (സിബിഎസ്ഇ) ഓഫീസ് തുറക്കുമെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാന്‍. അബുദബിയില്‍ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. യുഎഇയും ഇന്ത്യയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തത്തില്‍ പ്രത്യേകിച്ചും വിദ്യാഭ്യാസത്തിലും നൈപുണ്യമേഖലയിലും ഇരു രാജ്യങ്ങളുടെയും ബന്ധം ശക്തമാണെന്നും അദ്ദേഹം വിലയിരുത്തി. നേരത്തേ പ്രഖ്യാപിച്ച ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യുടെ പഠനകേന്ദ്രം വരുന്ന ജനുവരിയില്‍ അബുദബിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിലെ പല പ്രമുഖ സര്‍വകലാശാലകളും ഇതിനകം യുഎഇയില്‍ കേന്ദ്രം ആരംഭിച്ചുകഴിഞ്ഞു.ഭാവിയില്‍ കൂടുതല്‍ സർവ്വകലാശാലകള്‍ വരും. ഇന്ത്യയിലെ പ്രമുഖ ദേശീയ വിദ്യാഭ്യാസ ബോര്‍ഡായ സിബിഎസ്ഇയുടെ നൂറിലധികം സ്‌കൂളുകള്‍ യുഎഇയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.അതുകൊണ്ടുതന്നെയാണ് യുഎഇയില്‍ ഒരു സിബിഎസ്ഇ ഓഫീസ് തുറക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ വിദ്യാഭ്യാസ മന്ത്രി അഹ്മദ് അല്‍ ഫലാസിയുമായി കേന്ദ്രമന്ത്രി കൂടികാഴ്ച നടത്തി. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പരസ്പര സാന്നിധ്യം, സംയുക്ത ഗവേഷണ പരിപാടികള്‍, കോഴ്‌സുകളുടെ രൂപകല്പന, കോണ്‍ഫറന്‍സുകള്‍, പ്രഭാഷണങ്ങള്‍, സിമ്പോസിയങ്ങള്‍, കോഴ്‌സുകള്‍, ശാസ്ത്രീയവും വിദ്യാഭ്യാസപരവുമായ പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്യുന്ന കരാറില്‍ ഒപ്പുവച്ചു. ഇരു രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം,സംയുക്ത ബിരുദം, ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍ ഉള്‍പ്പെടെയുള്ളവ ധാരണാപത്രത്തിലുണ്ട്.അബുദാബിയിലെ കോഡിങ് സ്‌കൂളായ 42 അബുദാബിയും ഇന്ത്യന്‍ എംബസിയും സന്ദര്‍ശിച്ച കേന്ദ്ര മന്ത്രി അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുമായി സംവദിച്ചു.