
ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവം ഞായറാഴ്ച സമാപിക്കും. വായനോത്സവത്തിന്‍റെ ഭാഗമായി നടക്കുന്ന വിവിധ ശില്‍പശാലകളിലും പ്രദർശനങ്ങളിലും ആനിമേഷന്‍ കോണ്‍ഫറന്‍സിലുമെല്ലാം പങ്കെടുക്കാനായി നിരവധി കുട്ടികളാണ് എത്തുന്നത്. കുട്ടികള്‍ക്ക് മാത്രമല്ല, മുതിർന്നവർക്കും ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് വായനോത്സവം ഒരുക്കിയിട്ടുളളത്.
പാകിസ്ഥാനില്‍ നിന്നുളള യാദ് പിതാവിനും അമ്മൂമ്മയ്ക്കുമൊപ്പമാണ് വായനോത്സവത്തിന് എത്തിയത്. ഷെർലക് ഹോംസ് പ്രദർശനവും ശില്‍പശാലകളുമാണ് യാദിന് ഇഷ്ടമായത്. യുഎഇയില്‍ ജനിച്ചുവളർന്നതാണ് യാദിന്‍റെ പിതാവ് ആഫിക്ക്. ആഫിക്കിന്‍റെ മാതാവ് അമല്‍ക്കയും ഇത്തവണ വായനോത്സവത്തിനെത്തി. ഇനിയും വരണമെന്നാണ് യാദിന്‍റെ ആഗ്രഹം.
ചുമരില്‍ തൂക്കിയിടുന്ന അലങ്കാര വസ്തുക്കളൊരുക്കുന്ന ശില്‍പശാലയില്‍ നിരവധി കുട്ടികള്‍ ഭാഗമായി. കുട്ടികള്‍ ആവേശത്തോടെയാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നതെന്ന് സാറാ മെസർ പറഞ്ഞു. ഐസ്ക്രീം സ്റ്റിക്കുകള്‍, പെയിന്‍റ്, മുത്തുകള്‍ തുടങ്ങിയ ഉപയോഗിച്ചാണ് അലങ്കാര വസ്തുക്കള്‍ നിർമ്മിക്കുന്നത്.
വായനോത്സവത്തില്‍ പുസ്തകങ്ങള്‍ വാങ്ങാനെത്തുന്ന കുട്ടികള്‍ കുറവായിരുന്നുവെന്നാണ് ആല്‍ഫ ബുക്സിലെ സുരേന്ദ്രന്‍ പറയുന്നു. മൊബൈലും ടാബുമെല്ലാം കുട്ടികളെ സ്വാധീനിക്കുന്നതായി തോന്നി. ശില്‍പശാലകളില്‍ പങ്കെടുക്കാനായി കുട്ടികള്‍ കൂടുതല്‍ ഉത്സാഹം കാണിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ വിലയിരുത്തുന്നു.
പുസ്തകങ്ങളിലേക്ക് ഇറങ്ങാം എന്ന സന്ദേശത്തില്‍ ഷാർജ എക്സ്പോ സെന്‍ററില്‍ മെയ് നാലുവരെയാണ് വായനോത്സവം നടക്കുന്നത്. 70 രാജ്യങ്ങളില്‍ നിന്നുളള 133 അതിഥികള്‍ക്കൊപ്പം 22 രാജ്യങ്ങളില്‍ നിന്നുളള 122 പ്രസാധകരും വായനോത്സവത്തിന്‍റെ ഭാഗമാകുന്നു.