ദുബായ് എമിറേറ്റിലെ ഏറ്റവും പ്രിയങ്കരമായ പൊതുഗതാഗത സംവിധാനമായ ദുബായ് മെട്രോയുടെ സേവനം മെച്ചപ്പെടുത്താന്‍ ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ദുബായ് മെട്രോയുടെയും ട്രാമിന്‍റെയും ഓപ്പറേറ്റർ മാരായ കിയോലിസ്- എംഎച്ച്ഐയുമായി സഹകരിച്ചാണ് സേവനം മെച്ചപ്പെടുത്താന്‍ മെട്രോ ഒരുങ്ങുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി 3 പദ്ധതികളാണ് നടപ്പിലാക്കുന്നത്.
സൈറ്റ് കാള്‍ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പദ്ധതി. ദുബായ് മെട്രോയുടെ സങ്കീർണമായ തകരാറുകള്‍ പരിഹരിക്കന്നതിനും വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിനും സഹായിക്കുന്ന ഓഗ്മെന്‍റ് റിയാലിറ്റി ആപ്ലിക്കേഷനാണ് സൈറ്റ് കാള്‍.തകരാർ പരിഹരിക്കുന്നതിലെ സമയനഷ്ടം ഒഴിവാക്കാനാകും എന്നുളളതാണ് ഇതിലെ ഏറ്റവും വലിയ നേട്ടമെന്ന് ആർടിഎ റെയില്‍ ഏജന്‍സി മെയിന്‍റനന്‍സ് ഡയറക്ടർ മുഹമ്മദ് അല്‍ അമീരി പറഞ്ഞു.
90 കിലോമീറ്ററില്‍ അധികം ദൈർഘ്യമുളള ദുബായ് മെട്രോയുടെ അറ്റകുറ്റപ്പണികള്‍ കേന്ദ്രീകൃതസംവിധാനവുമായി യോജിപ്പിക്കുന്നതാണ് രണ്ടാമത്തെ പദ്ധതി. ഇതോടെ കേടുപാടുകള്‍ കാര്യക്ഷമമായും വേഗത്തിലും കൈകാര്യം ചെയ്യാന്‍ സാധിക്കും.
തെറ്റായ അലാം മുഴങ്ങുന്നതുമൂലമുണ്ടായ സമയനഷ്ടം ഒഴിവാക്കുന്നതാണ് മൂന്നാമത്തെ സംവിധാനം. യാത്രാക്കാർ ആകസ്മികമായി വാതിലുകളില്‍ തട്ടുന്നത് മൂലമുണ്ടാകുന്ന തടസ്സം ഒഴിവാക്കുന്നതാണ് പദ്ധതി.
വിവിധ മേഖലകളില്‍ നവീകരണത്തിലൂടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയെന്നുളളതാണ് ലക്ഷ്യമെന്ന് അല്‍ അമീരി പറഞ്ഞു. ലോകോത്തരമായ മികച്ച അനുഭവം നൽകുന്നതിന് കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് കിയോലിസ്-എം.എച്ച്.ഐ കമ്പനി മാനേജിംഗ് ഡയറക്ടർ വാലസ് വെതറിനും പറഞ്ഞു.