ദുബായിലെ ഇ സ്കൂട്ട‍ർ അനുമതി: ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം നാളെ മുതല്‍ സജ്ജം

ദുബായിലെ ഇ സ്കൂട്ട‍ർ അനുമതി: ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം  നാളെ മുതല്‍ സജ്ജം

ദുബായില്‍ നിർദ്ധിഷ്ട തെരുവുകളില്‍ ഇ സ്കൂട്ടർ ഓടിക്കാനുളള അനുമതി നേടാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം സജ്ജമാക്കിയിട്ടുണ്ടെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. സുരക്ഷിത മേഖലകളിലൂടെ ഇ സ്കൂട്ടറില്‍ യാത്ര ചെയ്യാന്‍ അനുമതി ആവശ്യമാണെന്ന് നേരത്തെ ആർടിഎ വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം നാളെ( ഏപ്രില്‍ 28) മുതല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യാകും.സൈക്കിള്‍ പാതകളിലോ നടപ്പാതകളിലോ ഇ സ്കൂട്ടർ ഉപയോഗിക്കുന്നവർക്ക് അനുമതി ആവശ്യമില്ല.

എന്നാല്‍ നിർദ്ധിഷ്ട മേഖലകളില്‍ ഇ സ്കൂട്ടറോടിക്കുന്നതിന് മുന്നോടിയായി അനുമതി തേടണം. ഇതിനായി വെബ് സൈറ്റില്‍ ബോധവല്‍ക്കരണ കോഴ്സ് പാസാകണം. 16 വയസിന് മുകളിലുളളവർക്ക് മാത്രമാണ് അനുമതി തേടാനാകുക. ഗതാഗത ചിഹ്നങ്ങളെ കുറിച്ചും പൂർണബോധ്യമുണ്ടായിരിക്കണം.

ഇ സ്‌കൂട്ടർ ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്ന മേഖലകളെ സംബന്ധിച്ചുളള വിവരങ്ങള്‍ക്ക് പുറമേ, സ്‌കൂട്ടറുകളുടെ സാങ്കേതിക സവിശേഷതകളും മാനദണ്ഡങ്ങളും ഇത് സംബന്ധിച്ച പാഠങ്ങളും പരിശീലന കോഴ്‌സിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാതെ ഇ സ്കൂട്ടറോടിച്ചാല്‍ 200 ദിർഹമാണ് പിഴ.

ദുബായിയെ സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റാനുളള ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍റെ ശ്രമങ്ങളെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാഡ്, ജുമൈറ ലേക്‌സ് ടവേഴ്‌സ്, ദുബായ് ഇന്‍റർനെറ്റ് സിറ്റി, അൽ റിഗ്ഗ, ഡിസംബർ 2 സ്ട്രീറ്റ്, പാം,ജുമൈറ,സിറ്റിവാക്ക് എന്നിവിടങ്ങളെ കൂടാതെ അല്‍ ഖിസൈസ്, അല്‍ മന്‍കൂല്‍, അല്‍ കരാമ എന്നിവിടങ്ങളിലെ റോഡുകളിലും ഇ സ്കൂട്ടർ ഉപയോഗം അനുമതിയോടെ എന്ന് പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സൈ അസ്സാലം, അല്‍ കുദ്ര, മെയ്ദാന്‍ ഒഴികെയുളള ഇടങ്ങളിലെ സൈക്ലിംഗ് സ്കൂട്ടർ ലൈനുകളില്‍ ഇ സ്കൂട്ടർ ഉപയോഗിക്കുന്നതിന് തടസ്സങ്ങളില്ല.

Related Stories

No stories found.
logo
The Cue
www.thecue.in