
വിവിധ സേവനങ്ങള്‍ക്കുളള നിയമങ്ങള്‍ വിശദീകരിച്ച് ലൈസന്‍സിങ് സേവനദാതാക്കള്‍ക്കായി ശില്‍പശാല സംഘടിപ്പിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. സർവ്വീസ് സെന്‍ററുകള്‍ സന്ദർശിച്ച് പവർ ഓഫ് അറ്റോർണി, വാഹനം ,നമ്പർ പ്ലേറ്റ് എന്നിവ സംബന്ധിച്ച ഇടപാടുകള്‍ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്കുളള അവകാശങ്ങള്‍, ഉത്തരവാദിത്തങ്ങള്‍ തുടങ്ങിയവയെല്ലാം ശില്‍പശാലയില്‍ വിശദീകരിച്ചു. വിവിധ സേവന കേന്ദ്രങ്ങളില്‍ നിന്നുളള 69 ജീവനക്കാരും ലൈസന്‍സിങ് ഏജന്‍സിയിലെ ക്രയവിക്രയ നിരീക്ഷണ വിഭാഗത്തിലെ ജീവനക്കാരും ശില്‍പശാലയുടെ ഭാഗമായി.
പൊതുസർക്കാർ വകുപ്പുകളുടെ ഭാഗമായ ജീവനക്കാർ പാലിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ ഉള്‍പ്പടെ വിവിധ കാര്യങ്ങള്‍ വിശദമായി ചർച്ച ചെയ്തു. വിവിധ സേവനത്തിനായി എത്തുന്നവരുടെ ഇടപാടുകളില്‍ പാലിക്കേണ്ട കാര്യങ്ങളും ജോലികള്‍ നിറവേറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളും ശില്‍പശാലയില്‍ വിശദീകരിച്ചു.
മികച്ച സേവന നിലവാരം നല്‍കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് ആർടിഎയുടെനിയമകാര്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഷെഹാബ് ഹമദ് ബു ഷെഹാബ് പറഞ്ഞു. ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളിൽ പരമാവധി നിഷ്പക്ഷത പുലർത്തുകയും ഉയർന്ന നിലവാരവും നടപടിക്രമങ്ങളും ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അദ്ദേഹം നിർദേശിച്ചു.
ബാങ്കുകള്‍, ഇൻഷുറന്‍സ് കമ്പനികള്‍, തുടങ്ങിയവയില്‍ നിന്നുളള രേഖകള്‍ അടിസ്ഥാനമാക്കി ഇടപാടുകള്‍ പൂർത്തിയാക്കേണ്ടതിന്‍റെ പ്രാധാന്യവും ശില്‍പശാലയില്‍ വിഷയമായി. ജീവനക്കാർക്ക് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമ്പോൾ ലഭ്യമാകുന്ന നിയമപരമായ സംരക്ഷണത്തെയും തെറ്റായ ഇടപാടുകൾ തിരുത്തുന്നതിനുള്ള നടപടിക്രമങ്ങളെ കുറിച്ചും ശില്‍പശാല ചർച്ച ചെയ്തു.