
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പരിമിതപ്പെടുത്തിയത് ഗുണപരമായ മാറ്റമുണ്ടാക്കിയെന്ന് വിലയിരുത്തല്‍. തീരുമാനത്തോട് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്‍റ് മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. ഉപഭോക്താക്കള്‍ ഇപ്പോള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ പുനരുപയോഗിക്കാവുന്നതും പ്രകൃതി സൗഹൃദവുമായ സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഭൂരിപക്ഷം ഉപഭോക്താക്കളും ഉന്നത ഗുണനിലവാരമുള്ളതും പലതവണ ഉപയോഗിക്കാവുന്നതുമായ ബാഗുകളാണ് യൂണിയന്‍ കോപില്‍ നിന്നു വാങ്ങുന്നത്. യൂണിയന്‍ കോപ് നടത്തിയ ബോധവത്കരണ പരിപാടികളുടെ പൂര്‍ത്തീകരണമാണ് ഉപഭോക്താക്കളുടെ നിലപാടിലുള്ള ഈ മാറ്റത്തിന് കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്ത് പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ എമിറേറ്റുകള്‍ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് ദുബായില്‍ ജൂലൈ ഒന്നുമുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് വില ഈടാക്കിത്തുടങ്ങിയത്. സുസ്ഥിരത ഉറപ്പാക്കാനുള്ള പ്രധാന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാണിതെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പരിമിതപ്പെടുത്താനുള്ള തീരുമാനം നടപ്പിലാക്കിയ ആദ്യ ദിവസം മുതല്‍ തന്നെ ഉന്നത നിലവാരത്തിലുള്ള പരിസ്ഥി സൗഹാര്‍ദപരമായ പകരം സംവിധാനങ്ങള്‍ യൂണിയന്‍ കോപ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. 12 പേപ്പര്‍ ബാഗുകള്‍ 21 ദിര്‍ഹത്തിനും 3.26 ദിര്‍ഹത്തിന് തുണി ബാഗുകളും ലഭ്യമാക്കി. തുണി ബാഗുകള്‍ ഉപഭോക്താക്കള്‍ക്ക് പല തവണ സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാവുന്നവയാണ്. ഇവയുടെ വിലകള്‍ നേരത്തെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പൊതുവെ മത്സരക്ഷമമായ വിലയില്‍ തന്നെയാണ് ഇവ ലഭ്യമാക്കുന്നതും.