
പ്രഭുദേവയും വടിവേലുവും ഒരുമിക്കുന്ന പുതിയ സിനിമയുടെ ‘പടപൂജ’ ദുബായിൽ നടന്നു. 21 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ചൊരുസിനിമയുടെ ഭാഗമാകുന്നത്. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. വിയറ്റ്നാമില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്‍റെ പൂജ ദുബായിലെ ബരാക്ക് റസ്റ്ററന്‍റില്‍ കെ ആർ ജി പ്രൊഡക്ഷന്‍ കമ്പനിയുടെ ആഭിമുഖ്യത്തില്‍ നടന്നു. സാം റോഡറിക്സാണ് സംവിധാനം. ദുബായിലെ കണ്ണന്‍ രവി ഗ്രൂപ്പാണ് നിർമ്മാണം. പ്രഭുദേവ, വടിവേലു, സംഗീതസംവിധായകൻ യുവൻ ശങ്കർ രാജ, സംവിധായകൻ സാം റോഡ്രിഗസ് , നടൻ ജീവ, തമ്പി രാമയ്യ, പബ്ലു പൃഥ്വിരാജ്, സംവിധായകൻ നിതീഷ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പൂജ നടന്നത്.
വർഷങ്ങള്‍ക്കുശേഷം വടിവേലുവുമൊത്തൊരു സിനിമ ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പ്രഭുദേവ പറഞ്ഞു. താന്‍ അദ്ദേഹത്തിന്‍റെ ആരാധകനാണ്.വടിവേലു ഷൂട്ടിങ് സെറ്റിലുണ്ടെങ്കില്‍ എല്ലാവരും ചിരിച്ചുകൊണ്ടിരിക്കും. ഈ സിനിമ വലിയ വിജയമാകുമെന്നും പ്രഭുദേവ പറഞ്ഞു. മാമന്നൻ, മാരീസൻ എന്നീ സിനിമകൾ എനിക്ക് വ്യത്യസ്തമായ വേഷങ്ങൾ നൽകിയെന്ന് വടിവേലു പറഞ്ഞു. ജനങ്ങളോടൊപ്പമാണ് താന്‍ ജീവിക്കുന്നത്.ജനങ്ങളില്‍ നിന്ന് സംഭാഷങ്ങള്‍ എടുത്ത് അവർക്കുതന്നെ താന്‍ നല്‍കുന്നുവെന്നും വടിവേലു പറഞ്ഞു.
കണ്ണന്‍ രവി ഗ്രൂപ്പ് നിർമ്മിച്ച നടൻ ജീവയുടെ പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങളും ചടങ്ങില്‍ പങ്കുവച്ചു. ജീവയുടെ 45 മത് സിനിമയാണിത്. തമ്പി രാമയ്യ, നടി പ്രാർത്ഥന എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ വിഷ്ണു വിജയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജീവയുടെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേതെന്ന് സംവിധായകന്‍ നിതീഷ് പറഞ്ഞു.