വ്യാജ റിക്രൂട്ടിംഗ് ഒഴിവാക്കാം, ഒഡെപെക് മുന്നോട്ട് വയ്ക്കുന്നത് സുരക്ഷിത തൊഴില്‍ അവസരങ്ങളെന്ന് മന്ത്രി വി ശിവന്‍കുട്ടി

വ്യാജ റിക്രൂട്ടിംഗ് ഒഴിവാക്കാം, ഒഡെപെക് മുന്നോട്ട് വയ്ക്കുന്നത് സുരക്ഷിത തൊഴില്‍ അവസരങ്ങളെന്ന് മന്ത്രി വി ശിവന്‍കുട്ടി

മിഡില്‍ ഈസ്റ്റില്‍ ഉള്‍പ്പടെ വിദേശരാജ്യങ്ങളില്‍ ജോലി തേടുന്നവർക്ക് സർക്കാരിന്‍റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഒഡെപെക് കൂടുതല്‍ സുരക്ഷിത തൊഴില്‍ അവസരങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുവെന്ന് തൊഴില്‍ -വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി. ജർമ്മനിയിലേക്ക് ഈ വർഷം 350 പേരാണ് ഒഡെപെക് വഴി ജോലിയില്‍ പ്രവേശിച്ചത്.ഓസ്ട്രേലിയ, കാനഡ ഉള്‍പ്പടെയുളള സ്ഥലങ്ങളിലും നിരവധി ഉദ്യോഗാർത്ഥികളാണ് ജോലി ലഭിച്ച് പോയതെന്നും മന്ത്രി പറഞ്ഞു. ജോലി ലഭിക്കുന്നതിനുളള നടപടിക്രമങ്ങളും വിസ, വിമാനടിക്കറ്റ് ഉള്‍പ്പടെയുളളവയും സൗജന്യമായാണ് ഒ‍ഡെപെക് ചെയ്യുന്നത്. കോവിഡിന് ശേഷം വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ വരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുളള ഉദ്യോഗാർത്ഥികള്‍ക്ക് കൂടുതല്‍ സഹായകരമാകും ഒഡെപെകിന്‍റെ പ്രവർത്തനങ്ങളെന്നും മന്ത്രി പറഞ്ഞു.

നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയിട്ടും യുഎഇയില്‍ ഉള്‍പ്പടെ വ്യാജ റിക്രൂട്ട്മെന്‍റ് തട്ടിപ്പില്‍ പെട്ടുപോകുന്നവർ ഇപ്പോഴുമുണ്ട്. സംസ്ഥാന സർക്കാരിന്‍റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഒഡെപെകിലൂടെ വിദേശരാജ്യങ്ങളിലെത്തുന്നവർക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു. ഒഡെപെക് വഴി ഈ സാമ്പത്തിക വർഷം ആയിരത്തോളം തൊഴില്‍ അവസരങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിവിധ തൊഴിലുടമകള്‍ പങ്കെടുത്ത സംഗമത്തില്‍ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് മലയാളി ജീവനക്കാരെ നിയമിക്കുമെന്ന ഉറപ്പും മന്ത്രിയ്ക്ക് നല്‍കി. നേരത്തെ വിദേശരാജ്യങ്ങളിലേക്ക് നഴ്സുമാർക്ക് മാത്രമായിരുന്നു കൂടുതല്‍ ജോലി സാധ്യതയെങ്കില്‍ ഇപ്പോള്‍ വിവിധ മേഖലകളിലെ പ്രൊഫഷലുകള്‍ക്ക് ജോലി ലഭിക്കുന്ന സാഹചര്യമാണുളളത്. സംസ്ഥാന സർക്കാരിന് കീഴിലെ സംരംഭമാണ് ഓവർ സീസ് ഡെവലപ്മെന്‍റ് ആന്‍റ് എംപ്ലോയ്മെന്‍റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡ്. വിദഗ്ധരായ പ്രൊഫഷണലുകള്‍ക്ക് മിഡില്‍ ഈസ്റ്റില്‍ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന റിക്രൂട്ട് മെന്‍റ് പ്രോഗ്രാമുകള്‍ ഒ‍ഡെപെക് പ്രഖ്യാപിച്ചു.

ഒഡെപെക് നേതൃത്വം നല്‍കുന്ന ഔറോറ, എല്‍ഇഎല്‍ഐ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ചെയർമാന്‍ അനില്‍ കുമാർ വിശദീകരിച്ചു. കഴിഞ്ഞ 46 വർഷത്തെ കണക്കെടുത്താല്‍ 10,200 പേർക്കാണ് വിദേശരാജ്യങ്ങളില്‍ ജോലി ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ 7 വർഷത്തിനിടെ 3002 പേർ വിദേശങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചു. ഈ വർഷം ആയിരം പേർക്ക് ജോലി നല്‍കുകയെന്നുളളതാണ് ഒഡെപെക് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജർമ്മനി ഉള്‍പ്പടെയുളള രാജ്യങ്ങളിലേക്ക് പോകുന്നതിന് ഭാഷാ പരിശീലമുള്‍പ്പടെ ആവശ്യമാണ്. വർക്ക് ഇന്‍ ഹെല്‍ത്ത് എന്ന പ്രോഗ്രാം വഴി വിസയും വിമാനടിക്കറ്റുമുള്‍പ്പെട എല്ലാം സൗജന്യമായാണ് ഒഡെപെക് നടത്തുന്നതെന്ന് ഒഡെപെക് എംഡി അനൂപ് കെ അച്യുതന്‍ പറഞ്ഞു.ഉദ്യോഗാർത്ഥികള്‍ക്ക് സ്റ്റൈപെന്‍റും നല്‍കുന്നുണ്ട്. സമാന മാതൃകയില്‍ അറബിക് ഭാഷയും പഠിക്കാനുളള സൗകര്യവും ഒരുക്കും. അതുകൊണ്ടുതന്നെ ഒഡെപെക് വഴി യുഎഇയിലെത്തുന്ന ഉദ്യോഗാർത്ഥികള്‍ക്ക് അറബിക് ഭാഷ അറിയാമെന്ന ആനുകൂല്യവും ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

മന്ത്രി വി ശിവന്‍ കുട്ടിയുടെ നേതൃത്വത്തിലുളള പ്രതിനിധി സംഘം ഒഡെപെക് വഴി ജോലി ലഭിച്ച അടുത്തിടെ ദുബായിലെത്തിയ ആദ്യ ബാച്ച് ജീവനക്കാരുടെ ജോലി സ്ഥലങ്ങളിലും താമസസ്ഥലങ്ങളിലും സന്ദർശനം നടത്തി. കേരളത്തില്‍ നിന്ന് 400 സെക്യൂരിറ്റി ജീവനക്കാരെ വിവിധ സ്ഥലങ്ങളില്‍ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പുരോഗതി മന്ത്രി വിലയിരുത്തി. ദുബായിലെ ട്രാന്‍സ് വേള്‍ഡ് കമ്പനി, കനേഡിയന്‍ സ്പെഷലിസ്റ്റ് ആശുപത്രി, സുലേഖ ആശുപത്രി, സണ്‍റൈസ് സ്കൂള്‍,ഗള്‍ഫ് മോഡല്‍ സ്കൂള്‍, എന്നിവിടങ്ങളിലെ മലയാളി ജീവനക്കാരുമായും മാനേജ്മെന്‍റ് തലത്തിലുളളവരുമായും പ്രതിനിധി സംഘം സംവദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in