23 വർഷം മുന്‍പാണ് നേപ്പാള്‍ സ്വദേശിയായ പദം യുഎഇയില്‍ എത്തിയത്. വീട്ടുജോലിക്കാരനായാണ് പ്രവാസം ആരംഭിച്ചത്. തുടക്കത്തില്‍ വീട്ടുജോലിക്കാരനായെങ്കിലും അതേ തൊഴിലുടമയ്ക്ക് കീഴില്‍ ഡ്രൈവറായും ഇപ്പോള്‍ റിസപ്ഷനിസ്റ്റായും ജോലി ചെയ്തുവരികയാണ്. മഹ്സൂസിന്‍റെ 124 മത് നറുക്കെടുപ്പില്‍ 2 കോടി ദിർഹമാണ് (ഏകദേശം 44.7 കോടി ഇന്ത്യന്‍ രൂപ) പദം സ്വന്തമാക്കിയത്. നാല് മാസം മുന്‍പ് 350 ദിർഹം സമ്മാനം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ബംമ്പർ ഭാഗ്യം തേടിയെത്തിയത്.
ഏപ്രില്‍ 15 നാണ് മഹ്സൂസില്‍ നിന്ന് വിളിയെത്തിയത്.ആദ്യം വിശ്വസിച്ചില്ല. പിന്നീട് തിരിച്ചുവിളിച്ച് സമ്മാനം ഉറപ്പിച്ചുവെന്ന് പദം പറഞ്ഞു. ആഴ്ചയില്‍ 35 ദിർഹം മാറ്റിവയ്ക്കും. പലചരക്ക് സാധനങ്ങളോ ഭക്ഷണമോ മാറ്റിവച്ചാലും ഈ പതിവ് മാറ്റാറില്ല.എന്നെങ്കിലുമൊരിക്കല്‍ ഭാഗ്യം തന്നെത്തേടിയെത്തുമെന്ന് ഉറപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രോഗബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കായി പണം മാറ്റിവയ്ക്കും. കടങ്ങള്‍ വീട്ടണം. ഏകമകളുടെ ഭാവിയ്ക്കായി കരുതണം. പദത്തിന് സ്വപ്നങ്ങളേറെ.
മഹ്സൂസില്‍ വിജയം നേടുന്ന ആദ്യ നേപ്പാള്‍ സ്വദേശിയല്ല പദമെന്ന് ഇവിംഗ്സ് സിഇഒ, മാനേജിംഗ് ഓപ്പറേറ്റർ ഫരീദ് സാംജി പറഞ്ഞു.2022-ൽ നേപ്പാളില്‍ നിന്നുളള ഭാഗ്യശാലി 10,000,000 ദിർഹം നേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹ്‌സൂസിന്‍റെ ആറാമത്തെ ഗ്യാരന്‍റി റാഫിൾ ഡ്രോയില്‍ ഫിലിപ്പൈന്‍ സ്വദേശി ഷെർലണ്‍ 1,000,000 ദിർഹം സ്വന്തമാക്കി. ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ റേഡിയോ ഗ്രാഫറായി ജോലി ചെയ്യുകയാണ് അദ്ദേഹം. 400 ഗ്രാം സ്വർണനാണയങ്ങള്‍ സ്വന്തമാക്കിയത് മലയാളിയായ അബൂബക്കറാണ്. കുവൈറ്റിലെ പ്രവാസിയാണ് അദ്ദേഹം.
എല്ലാ ആഴ്‌ചയും 35 ദിർഹത്തിന് ഒരു മഹ്‌സൂസ് കുപ്പി വെള്ളം വാങ്ങുന്നതിലൂടെ, പങ്കെടുക്കുന്നവർക്ക് ഏറ്റവും ഉയർന്ന സമ്മാനമായ 20,000,000 ദിർഹവും രണ്ടാം സമ്മാനം 200,000 ദിർഹവും മൂന്നാം സമ്മാനം 250 ദിർഹവും നേടാനുള്ള അവസരം നല്‍കുന്നു. കൂടാതെ 1,000,000 ദിർഹത്തിന്‍റെ ഉറപ്പായ സമ്മാനവുമുണ്ട്. ഈ വരുന്ന ശനിയാഴ്ച 1 കിലോ സ്വർണം സമ്മാനമായി നേടാനുളള അവസരവും മഹ്സൂസ് മുന്നോട്ടുവയ്ക്കുന്നു.