എം എ യൂസഫലി ഇടപെട്ടു, നിയമകുരുക്കൊഴിഞ്ഞു:മാസങ്ങളായി ബഹ്റൈനിലെ മോർച്ചറിയിലായിരുന്ന മൊയ്തീന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

എം എ യൂസഫലി ഇടപെട്ടു, നിയമകുരുക്കൊഴിഞ്ഞു:മാസങ്ങളായി ബഹ്റൈനിലെ മോർച്ചറിയിലായിരുന്ന മൊയ്തീന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

പത്ത് മാസത്തിലേറെയായി ബഹ്റൈനിലെ നിയമകുരുക്കിൽ കുടുങ്ങിയ പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്‍റെ (53) മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ശ്രമകരമായ ഇടപെടലിന് ഒടുവിലാണ് അതിസങ്കീർണമായ നിയമനടപടികൾ ഒഴിവായത്.

കഴിഞ്ഞ 24 വർഷമായി ഗൾഫിലായിരുന്നു മൊയ്തീൻ. എന്നാല്‍ ബന്ധുക്കളുമായി ഇയാള്‍ അധികം ബന്ധം പുലർത്തിയിരുന്നില്ല. 2022 ഒക്ടോബർ 19ന് ബഹ്റൈനിലെ റോഡരികിൽ മൊയ്തീനെ അവശ നിലയിൽ കണ്ട പ്രദേശവാസികൾ, ആംബലുൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടുത്ത ദിവസം ആശുപത്രിയിൽ വച്ച് മൊയ്തീൻ മരണപ്പെട്ടു. അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി. ഖബറടക്കാൻ മൃതദേഹം വിട്ടു കിട്ടാനായി ബന്ധുക്കൾ സമീപിച്ചെങ്കിലും നിയമകുരുക്ക് തടസമായി.

മൊയ്തീന്‍റെ സഹോദരനും ചങ്ങരംകുളം നരണിപ്പുഴ മഹല്ല് പ്രസിഡന്‍റുമായ മാളിയേക്കൽ സുലൈമാന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളും സർക്കാർ സംവിധാനങ്ങളും വഴി നിരവധി തവണ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ജില്ലാ കളക്ടർ വഴി സർക്കാർ തലത്തിൽ ബന്ധപ്പെട്ടെങ്കിലും, കോടതി നടപടികൾ പൂർത്തിയാകാതെ വിട്ടുനൽകാനാകില്ലെന്നായിരുന്നു മറുപടി. സർക്കാർ സംവിധാനങ്ങൾ, സംഘടനകൾ , രാഷ്ട്രീയ നേതൃത്വങ്ങൾ അടക്കം നിരവധി പേരുമായി ബന്ധപ്പെട്ടെങ്കിലും നീതി സാധ്യമായിരുന്നില്ല.

മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ മൊയ്തീന്‍റെ സഹോദര‌ൻ മാളിയേക്കൽ സുലൈമാൻ അഭ്യർത്ഥനയുമായി പത്ത് ദിവസങ്ങൾക്ക് മുമ്പ് എം.എ യൂസഫലിയെ സമീപിച്ചു. ദിവസങ്ങൾക്കകം മൃതദേഹം വിട്ടു കിട്ടാൻ വഴിയൊരുങ്ങുമെന്ന് സുലൈമാനെ നേരിട്ട് വിളിച്ച് എം.എ യൂസഫലി ഉറപ്പ് നൽകി.സംഭവത്തിന്‍റെ ഗൗരവം മനസിലാക്കിയ എം.എ യൂസഫലി ഉടൻതന്നെ ഭരണാധികാരികളെ അടക്കം ബന്ധപ്പെട്ടതാണ് സങ്കീർണമായ നിയമനടപടികൾ ഒഴിവാക്കി മൃതദേഹം വിട്ടുനൽകാൻ വഴിയൊരുങ്ങിയത്.

സിഐഡി ഓഫീസിലും, കോൺസുലേറ്റിലുമായി ലുലു ഗ്രൂപ്പ് ജീവനക്കാർ തുടർച്ചയായി ബന്ധപ്പെട്ടു. എം.എ യൂസഫലി ബഹ്റൈൻ ഉപപ്രധാന മന്ത്രിയുമായി ബന്ധപ്പെടുകയും ചെയ്തതോടെ ഫലം കണ്ടു. സങ്കീർണമായ നിയമനടപടികൾ ലഘൂകരിച്ച് മൊയ്തീന്‍റെ മൃതദേഹം വിട്ടുനല്‍കി. പത്ത് മാസത്തിലേറെയായി സാധ്യമാകാതിരുന്നതാണ് പത്ത് ദിവസം കൊണ്ട് എം.എ യൂസഫലി സാധ്യമാക്കിയതെന്നും കുടുംബത്തിന്‍റെ മുഴുവൻ പ്രാർഥനയും നന്ദിയും എം.എ യൂസഫലിയോട് അറിയിക്കുന്നതായും മൊയ്തീന്‍റെ സഹോദര‌ൻ സുലൈമാൻ പറഞ്ഞു. സൽമാനിയ മോർച്ചറിയിൽ നിന്ന് ബന്ധുക്കളും ലുലു ഗ്രൂപ്പ് പ്രതിനിധികളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ലുലു ബഹ്റൈൻ ആൻഡ് ഈജിപ്ത് ഡയറക്ടർ ജൂസർ രൂപാവാല, ലുലു ബഹ്റൈൻ റീജൈണൽ മാനേജർ അബ്ദുൾ ഷുക്കൂർ, ലുലു ബഹ്റൈൻ ഓപ്പറേഷൻസ് ജനറൽ മാനേജർ സജിത്ത് എന്നിവർ ചേർന്നാണ് മൊയ്തീന്‍റെ ബന്ധുക്കൾ‌ക്കൊപ്പം മൃതദേഹം ഏറ്റുവാങ്ങിയത്. തുടർന്ന് ബഹ്റൈനിലെ കുവൈത്ത് മസ്ജിദിൽ മൊയ്തീന്‍റെ ഖബറടക്കം നടന്നു

Related Stories

No stories found.
logo
The Cue
www.thecue.in