മധ്യപൂർവ്വദേശത്തെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പും ഓഹരിവിപണിയിലേക്ക്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കായി മൊയ്ലീസ് ആന്‍റ് കമ്പനിയെ നിയമിച്ചതായി ഗ്രൂപ്പിന്‍റെ മാർക്കറ്റിംഗ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടർ വി നന്ദകുമാർ അറിയിച്ചു.എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നേരത്തെ തന്നെ ഓഹരിവിപണിയിലേക്ക് ലുലു എത്തുമെന്ന സൂചനകള്‍ ചെയർമാന്‍ എം എ യൂസഫലി നല്‍കിയിരുന്നു.ജി.സി.സിയിലുടനീളം 11 രാജ്യങ്ങളിലായി 239 ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുളളത്. 2020ലെ കണക്കുപ്രകാരം 500 കോടി ഡോളറിൽ അധികമാണ് ലുലു ഗ്രൂപ്പിന്‍റെ മൂല്യം. 800 കോടി ഡോളറാണ് കമ്പനിയുടെ വാർഷിക വിറ്റുവരവ്. 57,000 പേരാണ് ലുലുവിന്‍റെ ജീവനക്കാർ. യുഎസ്,യുകെ,സ്പെയിന്‍,തുർക്കി,ചൈന ഉള്‍പ്പടെ 23 രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ്.