
യുഎഇ ഉള്‍പ്പടെയുളള വിദേശ രാജ്യങ്ങളില്‍ നിന്ന് സിബിഎസ് ഇ പത്താം ക്ലാസ്, പ്ലസ് ടു പൊതുപരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷന് അപാർ ഐ ഡി ആവശ്യമില്ല. ഇത് സംബന്ധിച്ച സർക്കുലർ ഇന്ത്യയിലെ സെന്‍ട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദേശ രാജ്യങ്ങളിലെ സ്കൂളുകള്‍ക്ക് ഇത് സംബന്ധിച്ച സർക്കുലർ ലഭിച്ചതായി വിവിധ സ്കൂള്‍ അധികൃതർ സ്ഥിരീകരിച്ചു. നാളെ മുതലാണ് സിബിഎസ്ഇ പ്ലസ് ടു ബോർഡ് പരീക്ഷയുടെ എല്‍ ഒ സി (ലിസ്റ്റ് ഓഫ് കാന്‍ഡഡേറ്റ്സ്) രജിസ്ട്രേഷന്‍ ആരംഭിക്കുന്നത്.
അതത് രാജ്യങ്ങളിലെ നിയമങ്ങളും ഭരണപരമായ കാരണങ്ങളും മുന്‍നിർത്തി വിദേശത്തുളള സിബിഎസ് ഇ സ്കൂളുകളെ അപാർ ഐഡി രജിസ്ട്രേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സർക്കുലറില്‍ സിബിഎസ്ഇ വ്യക്തമാക്കുന്നു. ഇന്ത്യയിലെ സ്കൂളുകളിലെ വിദ്യാർത്ഥികള്‍ക്ക് പ്രാഥമിക തിരിച്ചറിയില്‍ രേഖയായി അപാർ ഐഡി നടപ്പിലാക്കുന്നത് സംബന്ധിച്ച് ജനുവരി 24 നാണ് സിബിഎസ്ഇ സർക്കുലർ ഇറക്കിയത്. ഇതോടെ ഇന്ത്യക്ക് പുറത്തുളള സ്കൂളുകളിലും ഇത് ബാധകമാകുമോയെന്നുളള ആശങ്ക വിദ്യാർത്ഥികളും മാതാപിതാക്കളും പങ്കുവച്ചിരുന്നു. അവസാന നിമിഷത്തെ ആശയകുഴപ്പം ഒഴിവാക്കാന്‍ യുഎഇയിലെ സ്കൂളുകള്‍ ആധാറില്ലാത്തവർ എടുത്തുവയ്ക്കണമെന്ന നിർദ്ദേശം വിദ്യാർത്ഥികള്‍ക്ക് നല്‍കുകയും ചെയ്തതോടെ മാതാപിതാക്കള്‍ ആശങ്കയിലായി. യുഎഇയില്‍ ഉള്‍പ്പടെ ആധാർ എടുക്കാനുളള സൗകര്യമില്ലാത്തതിനാല്‍ ആധാറെടുക്കാനായി മാത്രം ഇന്ത്യയിലേക്ക് പോകേണ്ടിവരുമെന്നുളളതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്.
എന്തായാലും വിദേശ രാജ്യങ്ങളില്‍ പത്താം ക്ലാസ് പ്ലസ് ടു ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ എല്‍ ഒ സി ( ലിസ്റ്റ് ഓഫ് കാന്‍ഡഡേറ്റ്സ് ) രജിസ്ട്രേഷന് അപാർ ഐഡി ആവശ്യമില്ലെന്ന സിബിഎസ് ഇയുടെ പുതിയ സർക്കുലർ സ്കൂളുകള്‍ക്കും ഒപ്പം മാതാപിതാക്കള്‍ക്കും വിദ്യാർത്ഥികള്‍ക്കും ആശ്വാസമായി. സെപ്റ്റംബർ 30 വരെയാണ് എല്‍ ഒ സി രജിസ്ട്രേഷന്‍.