
ആറുമാസക്കാലത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി സെപ്റ്റംബർ നാലിന് ഫ്ലോറിഡയിലെത്തിയ യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി 18 ന് യുഎഇയിലെത്തും. നെയാദിയെ സ്വീകരിക്കാനായി കാത്തിരിക്കുകയാണ് രാജ്യം. മാർച്ച് 3 നാണ് നെയാദി ഐഎസ്എസിലേക്ക് പോയത്.
ആറുമാസക്കാലത്തെ ദൗത്യം പൂർത്തിയാക്കി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും തിരിച്ചെത്തിയ സുല്‍ത്താന്‍ അല്‍ നെയാദിയെ സ്വീകരിക്കാന്‍ ഒരുങ്ങികഴിഞ്ഞു യുഎഇ. വിവിധ എമിറേറ്റുകളില്‍ ഇതിനകം സ്വീകരണ പരിപാടികള്‍ സജ്ജമാക്കിയിട്ടുണ്ട്.. സെപ്റ്റംബർ നാലിന് രാവിലെ 8.17 നാണ് ഫ്ളോറിഡ തീരത്ത് സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകം സുരക്ഷിതമായി ഇറങ്ങിയത്. 186 ദൗത്യം പൂർത്തിയാക്കിയായിരുന്നു നെയദിയുടെയും സംഘത്തിന്‍റെയും മടക്കം. തുടർന്ന് ഫ്ലോറിഡയില്‍ ആരോഗ്യനിരീക്ഷണത്തിന് ശേഷമാണ് സുല്‍ത്താന്‍ യുഎഇയിലേക്ക് മടങ്ങിയെത്തുന്നത്. ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുകയെന്നുളളതായിരുന്നു വെല്ലുവിളി.
അഞ്ച് വർഷത്തെ പരിശീലനത്തിന് ശേഷമാണ് സുല്‍ത്താന്‍ അല്‍ നെയാദി ഐഎസ്എസിലേക്ക് പോയത്. ആദ്യ ബഹിരാകാശ സഞ്ചാരിയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കാനുളള പരിശീലന പരിപാടിയുടെ ഭാഗമായിരുന്നു നെയാദി. അന്ന് ഹസ അല്‍ മന്‍സൂരിയാണ് ഐഎസ്എസിലേക്ക് പോയത്. ഏതെങ്കിലും കാരണവശാല്‍ ഹസയ്ക്ക് പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരക്കാനാകാനായിരുന്നു നെയാദിയുടെ ഒരുക്കം. എന്നാല്‍ ഹസ വിജയകരമായി ദൗത്യം പൂർത്തിയാക്കി. തൊട്ടുപിന്നാലെയാണ് സുല്‍ത്താന്‍ അല്‍ നെയാദി ദീർഘകാല ദൗത്യത്തിനായി ഐഎസ്എസിലേക്ക് പോവുകയാണെന്ന് യുഎഇ പ്രഖ്യാപിച്ചത്.
അലൈനില്‍ നിന്ന് 30 കിലോമീറ്റർ മാറി തെക്ക് കിഴക്കുളള ഉം ഗഫയില്‍ 1981 മെയ് 23 നാണ് സുല്‍ത്താന്‍ അല്‍ നെയാദി ജനിച്ചത്. അച്ഛന്‍ സൈനികനായതുകൊണ്ടുതന്നെ നെയാദിയും ആ വഴി തെരഞ്ഞെടുത്തു. പ്രൈമറി സെക്കന്‍ററി വിദ്യാഭ്യാസം പൂർത്തിയാക്കിയത് അലൈനില്‍ തന്നെ. യുകെയിലെ ബ്രിഗ്ടണിലെ സർവ്വകലാശാലയില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍സ എഞ്ചിനീയറിംഗില്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. അതിനുശേഷം യുഎഇ ആംഡ് ഫോഴ്സില്‍ ജോലിയില്‍ പ്രവേശിച്ചു. 2008 ല്‍ ഗ്രിഫിത്ത് സർവ്വകലാശാലയില്‍ നിന്ന് ഐടിയില്‍ ബിരുദാനന്തര ബിരുദം നേടി. ഐടിയില്‍ പിഎച്ച്‍ഡിയും നേടിയിട്ടുണ്ട് നെയാദി.
യുഎഇയുടെ ബഹിരാകാശ ദൗത്യത്തിനായി 2018 സെപ്റ്റംബർ 3 നാണ് അല്‍ നെയാദിയും ഹസ അല്‍ മന്‍സൂരിയും മോസ്കോയിലെ സ്റ്റാർ സിറ്റിയിലുളള യൂറി ഗഗാറിന്‍ കോസ്മോനട്ട് കേന്ദ്രത്തില്‍ പരിശീലനം ആരംഭിച്ചത്. നാസ,യൂറോപ്യൻ സ്‌പേസ് ഏജൻസി,ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി,എന്നിവയുമായുള്ള യുഎഇയുടെ പങ്കാളിത്ത കരാറിന്റെ ഭാഗമായി ജർമ്മനിയിലെ ഹൂസ്റ്റണിലെ ടെക്‌സസിലും കൊളോണിലും അവർ പരിശീലനം നേടി. വിവിധ മേഖലകളിലായി 90 ലധികം കോഴ്സുകളില്‍ ഇരുവരും പങ്കെടുത്തു. 1400 മണിക്കൂറിലധികം പരിശീലനം നടത്തി. 20 മാസത്തെ തുടർച്ചയായ പരിശീലനത്തിന് ശേഷം ഇരുവർക്കും ബഹിരാകാശ ദൗത്യത്തിന് യോഗ്യരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ബാഡ്ജ് നാസ നല്കി. ഹസ അല്‍ മന്‍സൂരിയുടെ ബഹിരാകാശ യാത്രയ്ക്ക് ശേഷം യുഎഇയുടെ ബഹിരാകാശ പര്യവേക്ഷണത്തിന്‍റെ അടുത്ത ഘട്ടമെന്ന നിലയിലാണ് ആറുമാസത്തെ ദൗത്യം പ്രഖ്യാപിച്ചത്.
ഐഎസ്എസില്‍ 200 ലധികം പരീക്ഷണങ്ങളാണ് നെയാദി നടത്തിയത്. ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബഹിരാകാശ സുൽത്താന് ഗംഭീര സ്വീകരണം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് എംബിആർഎസ്‌സി ഡയറക്ടർ ജനറൽ സേലം ഹുമൈദ് അൽ മർറി പറഞ്ഞു. ഐഎസ്എസില്‍ നടത്തിയ ശാസ്ത്ര പരീക്ഷണങ്ങളുടെ തുടർ പരീക്ഷണങ്ങള്‍ക്കായി വീണ്ടും നെയാദി യുഎസിലേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.