പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ ദുബായ്, താരിഫ്ഈടാക്കിത്തുടങ്ങി, പിന്തുണച്ച് സ്ഥാപനങ്ങളും

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ ദുബായ്, താരിഫ്ഈടാക്കിത്തുടങ്ങി, പിന്തുണച്ച് സ്ഥാപനങ്ങളും

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് - പ്ലാസ്റ്റികേതര സഞ്ചികള്‍ക്ക് ദുബായില്‍ 25 ഫില്‍സ് ഈടാക്കിത്തുടങ്ങി.. സുസ്ഥിരമായ പരിസ്ഥിതി ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജൂലൈ ഒന്നുമുതല്‍ പ്ലാസ്റ്റിക് -പ്ലാസ്റ്റികേതര ബാഗുകള്‍ക്ക് താരിഫ് ഈടാക്കാന്‍ തീരുമാനിച്ചത്. ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന സഞ്ചികളുടെ ഉപയോഗം ഘട്ടം ഘട്ടമായി കുറയ്ക്കുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 57 മൈക്രോമീറ്റർ കട്ടിയുള്ള പ്ലാസ്റ്റിക്, പേപ്പർ, ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്, മറ്റു ബയോഡീഗ്രേഡബിൾ വസ്തുക്കൾ എന്നിവകൊണ്ട് നിർമിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ സഞ്ചികള്‍ക്കും നിർബന്ധിത താരിഫ് ബാധകമാണ്. എന്നാല്‍ പഴങ്ങളും പച്ചക്കറികളുമെല്ലാം പൊതിയാന്‍ ഉപയോഗിക്കുന്ന സഞ്ചികള്‍ക്ക് നിരക്ക് ബാധകമല്ല. വിവിധ സ്ഥാപനങ്ങള്‍ക്ക് പുനരുപയോഗിക്കാവുന്ന കാരി സഞ്ചികള്‍ ഉപഭോക്താക്കള്‍ക്ക് വിലയ്ക്ക് നല‍്കാവുന്നതാണ്. ഫാർമസികള്‍ ഉള്‍പ്പടെയുളള എല്ലാ വില്‍പന-വിപണന കേന്ദ്രങ്ങള്‍ക്കും ഇത് ബാധകമാണ്. ഓണ്‍ലൈനില്‍ സാധനങ്ങള്‍ എത്തിക്കുന്നവരും ഇത് പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. യുഎഇയിലെ മറ്റ് എമിറേറ്റുകളിലും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് വിവിധ തരത്തിലുളള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പരിമിതപ്പെടുത്തി യൂണിയന്‍ കോപ്

പ്ലാസ്റ്റിക്- പ്ലാസ്റ്റികേതര സഞ്ചികള്‍ക്ക് നിരക്ക് ഈടാക്കി എമിറേറ്റിന്‍റെ പരിസ്ഥിതി സൗഹാർദ്ദ നിലപാടിനോട് ചേർന്ന് നിന്ന് ഭരണ നേതൃത്വത്തിന്‍റെ കാഴ്ചപ്പാടിനെ പിന്തയ്ക്കുകയാണ് യൂണിയന്‍ കോപെന്ന് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി . പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്‍ക്കാനുള്ള തീരുമാനം നടപ്പില്‍ വരുമ്പോള്‍ ജനങ്ങളടെ പെരുമാറ്റ രീതികളില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുകയും അതുകൊണ്ടുതന്നെ അമിത ഉപയോഗം കുറയ്‍ക്കാന്‍ സഹായകമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന സഞ്ചികള്‍ക്ക് പകരം, പരിസ്ഥിതി സൗഹാ‍ർദമായ തുണി ബാഗുകള്‍ കറഞ്ഞ വിലയ്‍ക്ക് എല്ലാവര്‍ക്കും ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി ബദല്‍ മാര്‍ഗങ്ങള്‍ യൂണിയന്‍ കോപ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തുണി ബാഗുകള്‍ക്ക് 3.26 ദിര്‍ഹമാണ് നിരക്ക്. ഇതോടൊപ്പം 12 പേപ്പര്‍ ബാഗുകള്‍ 21 ദിര്‍ഹത്തിനും റീസൈക്കിള്‍ഡ് പ്ലാസ്റ്റിക് ബാഗുകള്‍ 25 ഫില്‍സിനും ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in