ഗ്ലോബല്‍ വില്ലേജിന്‍റെ 27 മത് എഡിഷന് ഒക്ടോബർ 25 ന് തുടക്കമാകും. ലോകമെമ്പാടുമുളള സന്ദർശകർക്കായി പുതിയ വിനോദങ്ങളും ഷോപ്പിംഗ് അനുഭവവും ഒരുക്കിയാണ് ഗ്ലോബല്‍ വില്ലേജിന്‍റെ പുതിയ പതിപ്പും ഒരുങ്ങുന്നത്. അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കിടയിലെ ഏറ്റവും പ്രിയങ്കരമായ ഇടമാണ് ദുബായിലെ ഗ്ലോബല്‍ വില്ലേജ്. പ്രവർത്തനം ആരംഭിച്ചത് മുതല്‍ ഓരോ വർഷവും ശരാശരി 90 ദശലക്ഷം അതിഥികളാണ് ഗ്ലോബല്‍ വില്ലേജില്‍ എത്താറുളളത്. 200 ലധികം റെസ്റ്ററന്‍റുകളും ഗ്ലോബല്‍ വില്ലേജില്‍ രുചിലോകം തീർക്കാനെത്താറുണ്ട്. ഗ്ലോബല്‍ വില്ലേജിലെ കഫേകളും തെരുവ് തട്ടുകടകളുമെല്ലാം വലിയ ജനപ്രീതിയാണ് നേടിയിട്ടുളളത്.
സീസണ്‍ 27 നും വ്യത്യസ്ത അനുഭവമാകും സന്ദർശകർക്ക് നല്‍കുക. വിവിധ ഭക്ഷണ സംസ്കാരങ്ങളും രുചിവൈവിധ്യവും നൂതനആശയങ്ങളും ഗ്ലോബല്‍ വില്ലേജിനെ ഇത്തവണയും സമ്പന്നമാക്കും. കൂട്ടുകൂടാന്‍ പീറ്റർ റാബിറ്റും മറ്റ് കുട്ടിവിനോദങ്ങളും കൂടാതെ റീപ്ലേസ് ഓഡിറ്റോറിയം, 4ഡി മൂവിംഗ് തിയറ്റർ, അമേസിംഗ് മിറർ മേസ് തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി പാർക്ക് ട്രാൻസിൽവാനിയ ടവേഴ്‌സ്, മനില മെയ്‌ഹെം, ഗ്ലോബൽ ബുർജ്, ലണ്ടൻ ലൂപ്പ് റോളർ-കോസ്റ്റർ എന്നിവയും ഒരുക്കും.
ബോളിവുഡ് താരങ്ങളുള്‍പ്പടെയെത്തുന്ന സാംസ്കാരിക -വിനോദ- നൃത്ത പരിപാടികളും 27 മത് എഡിഷന് മാറ്റുകൂട്ടും. കഴിഞ്ഞ തവണ 7.8 ദശലക്ഷം പേരാണ് ഗ്ലോബല്‍ വില്ലേജ് സന്ദർശിച്ചത്. ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞതവണ ഈദുല്‍ ഫിത്തർ ആഘോഷങ്ങള്‍ക്കും ഗ്ലോബല്‍ വില്ലേജ് വേദിയായി. 194 ദിവസം നീണ്ടുനിന്ന 26 മത് എഡിഷന്‍ ഏറ്റവും ദൈർഘ്യമേറിയ എഡിഷനെന്ന റെക്കോർഡ് സ്വന്തമാക്കിയാണ് അവസാനിച്ചത്.