എക്സ്പോ 2020യ്ക്ക് ഇന്ന് സമാപനം

എക്സ്പോ 2020യ്ക്ക് ഇന്ന് സമാപനം

എക്സ്പോ 2020 ഇന്ന് സമാപിക്കും. ഒക്ടോബർ ഒന്നിന് ആരംഭിച്ച മഹാമേളയാണ് കോവിഡ് മഹാമാരിക്കിടയിലും 182 ദിവസത്തെ ആഘോഷ ചരിത്രമെഴുതി സമാപനത്തിലേക്ക് കടക്കുന്നത്. മനസുകളെ ഒരുമിപ്പിച്ച്, ഭാവി നിർമ്മിക്കാമെന്നുളളതായിരുന്നു എക്സ്പോ 2020 യുടെ ആപ്തവാക്യം.

ഉദ്ഘാടനചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശനമെങ്കില്‍ സമാപനചടങ്ങ് എക്സ്പോ വേദിയിലെത്തി ആസ്വദിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക സമാപന ചടങ്ങ് നടക്കുന്ന അല്‍ വാസല്‍ ഡോമിലെ പൂന്തോട്ടത്തിലേക്ക് വിഐപികള്‍ക്ക് മാത്രമാണ് പ്രവേശനമുളളത്. രാത്രിമുഴുവന്‍ നീളുന്ന ആഘോഷ പരിപാടികളാണ് അധികൃതർ ഒരുക്കിയിട്ടുളളത്. എക്സ്പോയിലെ 20 ഇടങ്ങളില്‍ വലിയ സ്ക്രീനില്‍ ആഘോഷപരിപാടികളുടെ തല്‍സമയ പ്രക്ഷേപണമുണ്ടാകും. സന്ദർശകർക്ക് യാത്രാ സൗകര്യമൊരുക്കി എക്സ്പോ 2020 മെട്രോ 24 മണിക്കൂറും പ്രവർത്തിക്കും.

രാത്രി ഏഴുമണിയോടെയാണ് ഔദ്യോഗിക സമാപന ചടങ്ങ് ആരംഭിക്കുക. യുഎഇ സഹിഷ്ണുതാ മന്ത്രിയും എക്സ്പോ 2020 കമ്മീഷണർ ജനറലുമായ ഷെയ്ഖ് നഹ്യാന്‍ മുബാറക് അല്‍ നഹ്യാനും ബ്യൂറോ ഇന്‍റർനാഷണല്‍ ഡെസ് എക്സ്പൊസിഷന്‍സ് പ്രസിഡന്‍റും വേദിയിലേക്കെത്തും. ബിഐഇ പതാക കൈമാറുന്നതടക്കമുളള ചടങ്ങുകളും നടക്കും.

സെപ്റ്റംബർ 30 ന് നടന്ന ഉദ്ഘാടന ചടങ്ങിലെത്തിയ പെണ്‍കുട്ടി നൈനിറ്റാള്‍ സ്വദേശിയായ മിറാ സിംഗ് ആറുമാസത്തെ കാഴ്ചകള്‍ കാണികളിലേക്ക് എത്തിക്കും.

ഉദ്ഘാടനചടങ്ങുകള്‍ ആരംഭിച്ചത് സൂര്യോദയത്തോടെയായിരുന്നുവെങ്കില്‍ ഗ്രാമി ജേതാവ് യൊയൊ മായുടെ സൂര്യാസ്തമന കലാവിരുന്ന് സമാപനചടങ്ങിലുണ്ടാകും. പുതിയ ഉദയത്തിനായി തയ്യാറെടുക്കുകയെന്നുളള സന്ദേശമുള്‍ക്കൊണ്ടാണ് പരിപാടി അരങ്ങേറുക. എക്സ്പോയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ പിന്നീട് വേദിയിലേക്കെത്തും. നമുക്കോരോരുത്തർക്കും എന്തായിരുന്നു എക്സ്പോയെന്ന് ഓ‍ർമ്മിക്കാനുളള അവസരമാണ് പിന്നീട്. കടന്നുപോയ നിമിഷങ്ങള്‍ ചിത്രങ്ങളായി തെളിയും. നോറാ ജോണ്‍സിന്‍റേയും കലാവിരുന്ന് സമാപനചടങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്റ്റീന ഒഗിലേറയുടെ പ്രകടനത്തിന് അകമ്പടിയായി വെടിക്കെട്ടോടെ ഔദ്യോഗികമായി എക്സ്പോയ്ക്ക് സമാപനമാകും.

എന്നാല്‍ കലാവിരുന്നുകള്‍ രാത്രി മുഴുവന്‍ തുടരും. 8.45 ന് ദുബായ് മില്ലേനിയം ആംഫി തിയറ്ററില്‍ ഗ്രാമി ജേതാവ് യൊയൊ മായുടെ പ്രകടനമുണ്ടാകും. 9 മണിക്ക് നോറാ ജോണ്‍സാണ് സന്ദർശകരെ ത്രസിപ്പിക്കുക. 10.45 ന് ക്രിസ്റ്റീന ഓഗിലേറയും ജൂബിലി സ്റ്റേജില്‍ കലാവിരുന്നുമായെത്തും. 56 രാജ്യങ്ങളില്‍ നിന്നുളള 400 പ്രൊഫണലുകള്‍ സമാപനചടങ്ങിന് മാറ്റേകും. ഇന്ത്യന്‍ അഭിമാനം എ ആർ റഹ്മാന്‍റെ ഫിർദൗസ് ഓർക്കസ്ട്ര യസ്മീന സബയുടെ നേതൃത്വത്തില്‍ 40 കുട്ടികളടങ്ങുന്ന ബാന്‍റിലൂടെ യുഎഇയുടെ ദേശീയ ഗാനം മുഴങ്ങും.

രാത്രി 11.55 നും പുലർച്ചെ മൂന്ന് മണിക്കും വ‍ർണാഭമായ കരിമരുന്ന് പ്രയോഗം നടക്കും. വിവിധ വേദികളില്‍ കലാകാരന്മാരുടെ പ്രകടനങ്ങളുമുണ്ടാകും.എല്ലാ വേദികളിലും ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വിർച്വല്‍ എക്സ്പോയിലും എക്സ്പോ ടിവിയിലും ചടങ്ങുകളുടെ തല്‍സമയ പ്രക്ഷേപണമുണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in