പുതുച്ചേരിയില്‍ അടിസ്ഥാന സൗകര്യമുള്‍പ്പടെയുളള മേഖലകളില്‍ നിക്ഷേപം നടത്താന്‍ മലയാളി ഉടമസ്ഥതയിലുളള ആസാഗ്രൂപ്പ് ഒരുങ്ങുന്നു. എക്സ്പോ സമാപന ആഘോഷങ്ങളില്‍ പങ്കെടുക്കാനായി ദുബായിലെത്തിയ പുതുച്ചേരി ആഭ്യന്തരമന്ത്രി എ നമശിവായയും സംഘവുമായി കമ്പനി പ്രതിനിധികള്‍ ചർച്ച നടത്തി.
സംസ്ഥാനത്തിന്‍റെ ക്ഷണപ്രകാരമാണ് ഐടി, അടിസ്ഥാന സൗകര്യവികസനം,ഓട്ടോ മൊബൈല്‍ മേഖലകളില്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചതെന്ന് ആസാ ഗ്രൂപ്പ് ചെയർമാന്‍ സിപി സാലിഹ് പറഞ്ഞു. ആഭ്യന്തരമന്ത്രി നമശിവായയും എം എ എല്‍ മാരായ കല്യാണ സുന്ദരം, അശോക്, റിച്ചാർഡ്സണ്‍ തുടങ്ങിയവർ എക്സ്പോ ആസ്ഥാനത്തെ ഇന്ത്യന്‍ പവലിയന്‍റെ പങ്ക് നേരിട്ട് കണ്ട് മനസിലാക്കുകയും ചെയ്തു.
നിക്ഷേപവുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകള്‍ പൂർത്തിയായി കഴിഞ്ഞുവെന്നും സിപി സാലിഹ് പറഞ്ഞു. നിക്ഷേപത്തിനായി വലിയ ഇളവുകളും ഭൂമി ഉള്‍പ്പടെയുളള കാര്യങ്ങളില്‍ പരിഗണനയും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളത്തില്‍ പറഞ്ഞു.
കേരളത്തിലും നിക്ഷേപമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്കും നിക്ഷേപം വ്യാപിപിക്കാന്‍ ഉദ്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എക്സ്പോയിലെ ആസാഗ്രൂപ്പിന്‍റെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആസാ ഗ്രൂപ്പാണ് ഇന്ത്യന്‍ പവലിയനിലെ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള അവതരണപ്രക്രിയ പൂർത്തിയാക്കിയത്.