ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഏഷ്യാകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാന്‍ ടിക്കറ്റെടുക്കുമ്പോള്‍ മറ്റൊരു മത്സരത്തിനുകൂടി ടിക്കറ്റെടുക്കേണ്ടിവരും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ 28 ന് നടക്കാനിരിക്കുന്ന മത്സരത്തിനായി ടിക്കറ്റെടുക്കുന്നവർക്ക് മള്‍ട്ടിപ്പിള്‍ ഡേ ടിക്കറ്റ് ഓപ്ഷനില്‍ മാത്രമാണ് ടിക്കറ്റുകള്‍ ലഭ്യമാകുന്നത്.
കുറഞ്ഞ നിരക്കുളള ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. ആദ്യഘട്ട ടിക്കറ്റ് വില്‍പന പൂർത്തിയായതിനെ തുടർന്നാണ് ബുധനാഴ്ച മുതല്‍ രണ്ടാം ഘട്ട ടിക്കറ്റ് വില്‍പന ആരംഭിച്ചത്. ഇന്ത്യയുടെ മത്സരങ്ങള്‍ക്കുളള ടിക്കറ്റിന് ആവശ്യക്കാരേറെയാണ്. മറ്റ് മത്സരങ്ങള്‍ കാണാനെത്തുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മള്‍ട്ടിപ്പിള്‍ ഡേ ടിക്കറ്റ് വില്‍പനയെന്നാണ് വിലയിരുത്തല്‍.
അതേസമയം തന്നെ ആദ്യ ഘട്ടത്തില്‍ ടിക്കറ്റ് വാങ്ങിച്ച് അമിത വിലയില്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനെതിരെ അധികൃതർ മുന്നറിയിപ്പും നല്‍കിയിരുന്നു.ഇത്തരത്തില്‍ വാങ്ങുന്ന ടിക്കറ്റുകള്‍ ഉപയോഗിച്ച് സ്റ്റേഡിയത്തില്‍ പ്രവേശിക്കാനായേക്കില്ലെന്നും ടിക്കറ്റുകള്‍ അസാധുവാകാനുളള സാധ്യതയുണ്ടെന്നുമാണ് സംഘാടകരുടെ മുന്നറിയിപ്പ്