ആതുരസേവന രംഗത്തെ എക്സ്പോ അറബ് ഹെല്‍ത്തിന് ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ തുടക്കമായി. ഫെബ്രുവരി 1 വരെ നീണ്ടുനില്‍ക്കുന്ന എക്സ്പോയില്‍ 3450 പ്രദർശകരും 180 രാജ്യങ്ങളില്‍ നിന്നുളള 1,10,000 ആരോഗ്യ ശുശ്രൂഷാ പ്രൊഫഷണലുകളും എക്സ്പോയിലെത്തിയിട്ടുണ്ട്. മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും മാറ്റങ്ങളിലുമൂന്നിയാണ് ഇത്തവണത്തെ എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്.
ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മെഡിക്കല്‍ പ്രദർശനങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് അറബ് ഹെല്‍ത്തെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു. രോഗികളുടെ പരിചരണം അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നവീകരണ സംവിധാനങ്ങളുടെ പ്രദര്‍ശനങ്ങളും കൂടാതെ ആഗോള ആരോഗ്യ പ്രവര്‍ത്തകരുടെ പങ്കാളിത്തവുമെല്ലാം ചേര്‍ന്നുകൊണ്ട് ഈ രംഗത്തെ എല്ലാവരെയും പ്രബുദ്ധരാക്കാന്‍ പ്രദർശനം സഹായിക്കും. മെന മേഖലയിലെ ആളുകളുടെ ആരോഗ്യ-ക്ഷേമ കേന്ദ്രമായി മാറുക എന്ന ലക്ഷ്യത്തോടെ നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ ഈ വർഷം ആസ്റ്റര്‍ ഫാര്‍മസി അവതരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താങ്ങാനാവുന്ന ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ നൽകുകയെന്നുളളതാണ് ദൗത്യമെന്ന് ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അലീഷ മൂപ്പന്‍ പറഞ്ഞു. വിഷന്‍ 2031 നൊപ്പം ആരോഗ്യമേഖലയെ മികവിലേക്ക് നയിക്കുന്നതില്‍ യുഎഇ സർക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് പൂർണപിന്തുണനല്‍കും. സൗദി അറേബ്യയിലെ വളർച്ചയ്ക്കും ഒരുങ്ങുകയാണെന്നും അലീഷ മൂപ്പന്‍ പറഞ്ഞു.
അണുബാധ നിയന്ത്രണം മുതല്‍ എമർജന്‍സി മെഡിസിന്‍,പ്രമേഹം,പൊതുജനാരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ പ്രമേയമാകുന്ന മെഡിക്കല്‍ വിദ്യാഭ്യാസ സമ്മേളനങ്ങള്‍ അവതരിപ്പിക്കും. 330 പ്രഭാഷകരും 3600 പ്രതിനിധികളും പങ്കെടുക്കുന്ന 165 ഓളം സെഷനുകളുണ്ടാകും.