മികച്ച സിനിമകള്‍ പിറക്കുന്നത് ഈഗോ ഇല്ലാത്ത നല്ല കൂട്ടുകെട്ടില്‍: ജയസൂര്യ

മികച്ച സിനിമകള്‍ പിറക്കുന്നത് ഈഗോ ഇല്ലാത്ത നല്ല കൂട്ടുകെട്ടില്‍: ജയസൂര്യ

ഹാസ്യമായാലും കഥാചിത്രമായാലും സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് മലയാളി സമൂഹമെന്ന് നടന്‍ ജയസൂര്യ പറഞ്ഞു. സിനിമയില്‍ എന്തെങ്കിലും കാണിച്ച് മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ല. മറ്റു ഭാഷാ ചിത്രങ്ങളില്‍ കാണുന്ന തരത്തില്‍ അതിഭാവുകത്വമുള്ള നായകന്മാരെയോ വില്ലന്‍മാരെയോ മലയാളത്തില്‍ അംഗീകരിക്കില്ല. ഓരോ സിനിമയുടെയും കഥാസന്ദര്‍ഭവും ക്യാമറയും എഡിറ്റിംഗും വരെ മലയാളി പ്രേക്ഷകര്‍ വിലയിരുത്താറുണ്ട്. ഇത് മലയാളത്തിന്‍റെ മാത്രം പ്രത്യേകതയാണെന്നും ഇക്കാരണത്താല്‍ തന്നെ ബഹുഭൂരിപക്ഷം മലയാള സിനിമകളും അതിന്‍റെ മേക്കിംഗില്‍ സൂക്ഷ്മത പുലര്‍ത്തുന്നുവെന്നും ജയസൂര്യ പറഞ്ഞു.41-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സിനിമാ പ്രേക്ഷകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ഈഗോ ഇല്ലാത്ത നല്ല കൂട്ടുകെട്ടില്‍ നിന്നും സൗഹൃദത്തില്‍ നിന്നുമാണ് പലപ്പോഴും മികച്ച സിനിമകള്‍ പിറക്കുന്നത്. കൊണ്ടും കൊടുത്തും അഭിപ്രായങ്ങള്‍ സ്വീകരിച്ചും ചെയ്യുന്ന സിനിമാ കൂട്ടുകള്‍ വേണം. മലയാളത്തില്‍ മിക്കവാറും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുണ്ടായിട്ടുള്ളത് മികച്ച സൗഹൃദത്തില്‍ നിന്നാണ്. പ്രജേഷ് സെന്നില്‍ നിന്നും അത്തരം അനുഭവമാണുണ്ടായിട്ടുള്ളത്. വെള്ളം പോലുള്ള ജീവിതഗന്ധിയായ സിനിമയിലെ കഥാപാത്രം ചെയ്തപ്പോള്‍ വേറിട്ട അനുഭവമാണുണ്ടായത്. നമുക്കിടയില്‍ ജീവിക്കുന്ന കഥാപാത്രമാണ് മുരളി. ഈ കഥാപാത്രം നിരവധി പേര്‍ക്ക് പ്രചോദനമായെന്നറിഞ്ഞപ്പോള്‍ സിനിമാജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമായി. ഇത് കുടുംബങ്ങളില്‍ വലിയ ചലനങ്ങളുണ്ടാക്കി. നിരവധി പേര്‍ക്ക് മദ്യപാനം ഉപേക്ഷിക്കാന്‍ സഹായകമായി. ഒരാള്‍ മാറിയാല്‍ ഒരു കുടുംബമാണ് രക്ഷപ്പെടുന്നത്. അതുവഴി സമൂഹത്തിന് ഗുണമാവും. ഇത് ചെറിയ കാര്യമല്ല. ജീവിക്കുന്ന കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കുന്നത് വെല്ലുവിളിയാണ്. വെള്ളത്തിലെ മുരളിയെ അവതരിപ്പിച്ചത് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും കേട്ടറിഞ്ഞാണ്. ഫുട്‌ബോള്‍ താരം സത്യനെ അവതരിപ്പിച്ചതും അങ്ങനെ തന്നെ. ഇതെല്ലാം ദൈവാനുഗ്രഹമായാണ് താന്‍ കാണുന്നതെന്നും ജയസൂര്യ പറഞ്ഞു.

അവതരിപ്പിച്ച നല്ല കഥാപാത്രങ്ങളുടെ അംശം ജീവിതത്തില്‍ നിന്നും ഇറക്കിവിടാന്‍ കഴിയില്ല. ഓരോ കഥാപാത്രങ്ങളെയും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ലോകമറിയേണ്ട കഥാപാത്രങ്ങള്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്. പ്രവാസ ലോകത്ത് വേറിട്ട സേവനപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അഷ്‌റഫ് താമരശ്ശേരിയുടെ കഥാപാത്രം ആരെങ്കിലും അവതരിപ്പിക്കണം. ഇത്തരം വ്യക്തികളെ ലോകമറിയണം. വി.പി സത്യനെ അവതരിപ്പിച്ചപ്പോഴാണ് താനടക്കമുള്ളവര്‍ക്ക് അദ്ദേഹത്തിന്‍റെ നമഹത്വം മനസ്സിലായത്. മലയാള സിനിമ താമസിയാതെ തന്നെ കോമഡിയിലേക്ക് മാറുമെന്ന് ചോദ്യത്തിന് മറുപടിയായി ജയസൂര്യ പറഞ്ഞു.

ഒരു കാലത്ത് ത്രില്ലര്‍ കഥകള്‍ക്കായിരുന്നു താല്‍പര്യം. ഇപ്പോഴത് മാറിക്കൊണ്ടിരിക്കുകയാണ്. തന്‍റെ അടുത്ത ചിത്രം കോമഡിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് പ്ലാന്‍ ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ചിരിക്കാനും ആസ്വദിക്കാനുമുള്ള സിനിമകള്‍ ഇഷ്ടപ്പെടുന്നവരാണ് കൂടുതലും. കത്തനാര്‍ എന്ന സിനിമക്ക് ശേഷം ഹാസ്യ ചിത്രത്തില്‍ അഭിനയിക്കും. ആട് എന്ന സിനിമയുടെ മൂന്നാം ഭാഗവും വരുന്നുണ്ടെന്ന് ജയസൂര്യ പറഞ്ഞു. സംവിധായകന്‍ പ്രജേഷ് സെന്നും ഒപ്പമുണ്ടായിരുന്നു

Related Stories

No stories found.
logo
The Cue
www.thecue.in