സ്കൂളുകളിലെത്തിയുളള പഠനം ആരംഭിക്കാന്‍ അബുദബിയും, ക്ലാസുകള്‍ അടുത്തയാഴ്ച മുതല്‍

സ്കൂളുകളിലെത്തിയുളള പഠനം ആരംഭിക്കാന്‍ അബുദബിയും, ക്ലാസുകള്‍ അടുത്തയാഴ്ച മുതല്‍

അടുത്തയാഴ്ച മുതല്‍ അബുദബിയിലെ സ്കൂളുകളില്‍ കുട്ടികളെത്തിയുളള പഠനം ആരംഭിക്കും. കോവിഡ് സാഹചര്യത്തില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കികൊണ്ടുളള നിർദ്ദേശം അഡെക്(അബുദബി ഡിപാർട്മെന്‍റ് ഓഫ് എഡ്യുക്കേഷന്‍ ആന്‍റ് നോളജ് ) വിവിധ സ്കൂളുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. അടുത്തയാഴ്ച മുതല്‍ മിക്ക സ്കൂളുകളിലും അടുത്ത ടേം ആരംഭിക്കും. ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ അടുത്ത അധ്യയന വർഷമാണ് ആരംഭിക്കുന്നത്.

അഡെക്കിന്‍റെ പ്രധാന നിർദ്ദേശങ്ങളിങ്ങനെ:

സ്കൂളുകളില്‍ കുട്ടികള്‍ നേരിട്ടെത്തിയുളള പഠനം ആരംഭിക്കണം.

സ്കൂളുകളിലെത്തുന്ന ആദ്യദിനം കുട്ടികള്‍ 96 മണിക്കൂറിനുളളിലെടുത്ത കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം.

വാക്സിനെടുക്കാത്ത 16 വയസും അതിന് മുകളിലുളളവരും മാത്രം ഏഴ് ദിവസത്തിനിടെ പരിശോധന ആവർത്തിക്കണം.

വാക്സിനെടുത്ത 16 വയസും അതിന് മുകളിലുളള കുട്ടികളും അധ്യാപകരും ജീവനക്കാരും 14 ദിവസത്തിലൊരിക്കല്‍ പരിശോധന ആവർത്തിക്കണം.

16 വയസിന് താഴെയുളളവർ 30 ദിവസത്തിലൊരിക്കല്‍ പിസിആർ പരിശോധന നടത്തിയാല്‍ മതിയാകും.

സ്കൂളുകളില്‍ സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമല്ല.എന്നാല്‍ ഗ്രേഡ് 1 മുതല്‍ 12 വരെയുളള ക്ലാസുകളിലെ കുട്ടികള്‍ക്ക് മാസ്ക് നി‍ർബന്ധമാണ്.

സ്കൂളുകളിലെത്തുന്ന സന്ദർശകർക്ക് അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍ പാസ് നിർബന്ധമാണ്. വാക്സിനെടുക്കാത്തവരാണെങ്കില്‍ 48 മണിക്കൂറിനുളളിലെ പിസിആർ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം.

സ്കൂളുകളില്‍ ബബിള്‍ ക്ലാസ് റൂമുകള്‍ ആവശ്യമില്ല. 15 ശതമാനത്തിലധികം പേർക്ക് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചാല്‍ മാത്രം വിദൂര വിദ്യാഭ്യാസവും 3 ദിവസം അടച്ചിടുന്നതുമടക്കമുളള നടപടികള്‍ ആലോചിക്കാം.

നിർദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ അഡെക് അധികൃതരുടെ പരിശോധനയുണ്ടാകും

സ്കൂളുകളിലേക്ക് തിരിച്ചെത്തുമ്പോഴുളള പിസിആർ പരിശോധന അബുദബി ഹെല്‍ത്ത് സർവ്വീസ് കമ്പനിയുടെ ഡ്രൈവ് ത്രൂ മുഖേന സൗജന്യമായി ചെയ്തു നല്‍കുന്നുണ്ട്.

12 വയസിന് താഴെയുളളവർക്ക് തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളില്‍ ഉമിനീർ പരിശോധന നടത്താനുളള സൗകര്യവുമുണ്ട്. കേന്ദ്രങ്ങളുടെ പേരുകള്‍ അഡെക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in