'ആട്ടം' ഗള്‍ഫ് റിലീസ് ജനുവരി 11 ന്

'ആട്ടം' ഗള്‍ഫ് റിലീസ് ജനുവരി 11 ന്

കേരളത്തില്‍ മികച്ച പ്രേക്ഷക പ്രതികരണവുമായി പ്രദർശനം തുടരുന്ന 'ആട്ടം' ഗള്‍ഫില്‍ ജനുവരി 11 ന് തിയറ്ററിലെത്തും. നാടകത്തിന്‍റെ പശ്ചാത്തലത്തില്‍ ആനന്ദ് ഏകർഷി തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തില്‍ വിനയ് ഫോർട്ടിനും കലാഭവന്‍ ഷാജോണിനുമൊപ്പം 9 പുതുമുഖങ്ങളാണ് അഭിനയിച്ചിട്ടുളളത്. നടി സരിൻ ഷിഹാബാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

വിനയ് ഫോർട്ട്

"താനും കൂടി അംഗമായ നാടകസംഘത്തില്‍ 20 വ‍ർഷമായി കൂടെയുളളവരാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.അസാധ്യ അഭിനേതാക്കാളാണെങ്കിലും സിനിമയില്‍‍ അവസരത്തിനായി 'ആട്ടം' വരെ കാത്തിരിക്കേണ്ടിവന്നവർ.അവർക്കുവേണ്ടിയൊരു സിനിമയെന്നതായിരുന്നു ലക്ഷ്യം.അവർക്കുവേണ്ടിയൊരുക്കിയ തിരക്കഥയാണ് 'ആട്ടം'. മികച്ച അഭിനേതാക്കളായ ഇവർക്ക് ഇനിയെങ്കിലും സിനിമയില്‍ സജീവമാകാന്‍ അവസരമുണ്ടാകണമെന്നതാണ് ആഗ്രഹം.35 ദിവസത്തോളം സ്ക്രിപ്റ്റ് വച്ച് റിഹേഴ്സല്‍ എടുത്തിട്ടാണ് ഷൂട്ടിലേക്ക് പോയത്. ഉറക്കത്തില്‍ നിന്ന് വിളിച്ചുണർത്തി ചോദിച്ചാലും തെറ്റാതെ ഡയലോഗ് പറയാന്‍ റിഹേഴ്സല്‍ ക്യാംപ് സഹായകരമായി. ഇതും സിനിമയ്ക്ക് ഗുണമായി."

ആനന്ദഏകർഷി

"നല്ല സിനിമയ്ക്ക് റിസ്കുണ്ടാവണം.അങ്ങനെവരുമ്പോള്‍ പ്രമേയത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകും.വിനയ് ഫോർട്ട് മുന്‍കൈയ്യെടുത്തതില്‍ നിന്നാണ് 'ആട്ടം' എന്ന സിനിമയുണ്ടാകുന്നത്. കൂടെയുളളവരെ കുറിച്ച് വിനയ് ഓർത്തുവെന്നത് വൈകാരികമായ നിമിഷമായിരുന്നു.പിന്നീട് വേഗത്തിലാണ് പ്രവർത്തനങ്ങള്‍ നടന്നത്. എട്ട് മാസത്തിനുളളില്‍ സിനിമപൂർത്തിയാക്കാന്‍ സാധിച്ചു. ഒരു കുറ്റകൃത്യവും 13 സത്യങ്ങളുമെന്നതാണ് സിനിമയുടെ ടാഗ് ലൈന്‍.ഒരു സംഭവം നടന്നുകഴിയുമ്പോള്‍ അഭിപ്രായങ്ങളിലുണ്ടാകുന്ന മാറ്റം കൂടിയാണ് 'ആട്ടം' എന്ന പേര് സൂചിപ്പിക്കുന്നത്."

കലാഭവന്‍ ഷാ‍ജോണ്‍

"സിനിമാ അഭിനയ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത കഥാപാത്രമാണ് 'ആട്ട'ത്തിലേത്. ആനന്ദ് വന്ന് കഥപറഞ്ഞ് തുടങ്ങിയപ്പോള്‍ തന്നെ സിനിമയിലേക്ക് ഇന്നായി. കൂടെയുളളവർക്കായി എടുക്കുന്ന സിനിമയാണെന്ന് വിനയ് പറഞ്ഞപ്പോള്‍ തന്നെ സിനിമയോട് ഒരിഷ്ടം തോന്നി. സിനിമ കണ്ട് കഴിഞ്ഞതിന് ശേഷം പലരും വിളിച്ച് ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് 'ആട്ട'ത്തിലെ കഥാപാത്രമെന്ന് പറയുമ്പോള്‍ സന്തോഷം. അതിന്‍റെ ക്രെഡിറ്റ് സംവിധായകനാണ്. 20 വ‍ർഷത്തോളമായി നാടകത്തില്‍ അഭിനയിക്കുന്ന അസാധ്യ അഭിനേതാക്കള്‍ക്കൊപ്പമുളള റിഹേഴ്സലും ചിത്രീകരണവും തനിക്കും കൂടുതല്‍ പഠിക്കാനുളള അവസരമായി മാറി."

ഡോ. അജിത് ജോയ്

സിനിമ നിർമ്മിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ 10 മിനിറ്റില്‍ കൂടുതല്‍ എടുത്തില്ല.വലിയ താരങ്ങളില്ലെങ്കിലും ഓ‍ർത്തുവയ്ക്കാന്‍ സാധിക്കുന്ന നല്ല തിയറ്റർ അനുഭവം സമ്മാനിക്കുന്ന സിനിമയാണ് 'ആട്ടം '. പ്രേക്ഷകന്‍റെ പണത്തിനും സമയത്തിനും മൂല്യം നല്‍കുന്നതാകണം സിനിമയെന്നതാണ് അഭിപ്രായം.

ഒരു സസ്പെൻസ് ചേംബർ ഡ്രാമയാണ് ആട്ടം. 12 ആണുങ്ങളും ഒരു പെണ്ണുമുള്ള ഒരു നാടക സംഘം അവരുടെ നാടകത്തിന് ശേഷം ഒരു ക്രൈം സംഭവിക്കുന്നു, ആ ക്രൈമിന്‍റെ ഇൻവെസ്റ്റിഗേഷൻ ആണ് സിനിമ. പുറത്തുനിന്നുള്ള ഏജൻസിയല്ല അവർക്കിടയിൽ തന്നെ നടക്കുന്ന ഒരു അന്വേഷണമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. ജിസിസി റിലീസിനോട് അനുബന്ധിച്ച് ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ വിനയ് ഫോർട്ട്,കലാഭവന്‍ ഷാജോണ്‍,ആനന്ദ് ഏകർഷി,ഡോ. അജിത് ജോയ് എന്നിവർ സംബന്ധിച്ചു. മഹേഷ് ഭുവനേന്ദാണ് സിനിമയുടെ എഡിറ്റർ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ എല്ലാ സിനിമകളുടെയും സൗണ്ട് ഡിസൈനർ ആയ രംഗനാഥ് രവി ആണ് ആട്ടത്തിന്‍റെ സൗണ്ട് ഡിസൈനർ.ഛായാഗ്രഹണം അനിരുദ്ധ്.സൗണ്ട് റെക്കോർഡിസ്റ്റ് വിപിൻ നായരാണ്.നാഷണൽ അവാർഡ് ജേതാവായ അനീഷ് നാടോടി ആണ് ആർട്ട് ഡയറക്ടർ.

Related Stories

No stories found.
logo
The Cue
www.thecue.in