ഭരണകൂടത്തിന്റെ വര്‍ഗീയതയേക്കാള്‍ ഭീകരമായ ഒരു ദുരവസ്ഥ ഒരു രാഷ്ട്രത്തിന് ഉണ്ടാവാനില്ല

ഭരണകൂടത്തിന്റെ വര്‍ഗീയതയേക്കാള്‍ ഭീകരമായ ഒരു ദുരവസ്ഥ ഒരു രാഷ്ട്രത്തിന് ഉണ്ടാവാനില്ല

പൗരത്വ ബില്ലിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും തടങ്കല്‍ പാളയ നിര്‍മാണങ്ങളുടെയും പശ്ചാത്തലത്തില്‍ ഒരോര്‍മ്മ കുറിപ്പ്.

ഭരണകൂട സംവിധാനങളുടെ അടിത്തട്ടില്‍ വരെ വര്‍ഗീയ വിഷം എങ്ങനെ കുത്തിനിറച്ചിരിക്കുന്നു എന്നതിന് ഒരുദാഹരണമാണ് എനിക്കുണ്ടായ ഈ അനുഭവം.ഒരു സുഹൃത്തും ഞാനും ഭൂട്ടാനിലെക്ക് പോകാനായി പശ്ചിമ ബംഗാളിലെ ബാഗ്‌ദോഗ്ര വിമാനത്താവളത്തില്‍ എത്തിയതായിരുന്നു. ഇന്ത്യക്കാര്‍ക്ക് ഭൂട്ടാനിലേക്ക് വിസ വേണ്ട. എന്നാല്‍ പാസ്‌പോര്‍ട്ടില്‍ മുദ്ര കുത്തല്‍ ഉണ്ട്. അതിനുള്ള വരിയില്‍ നില്‍ക്കുമ്പോള്‍ ഒരു പോലീസുകാരന്‍ യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ വാങ്ങി പരിശോധിച്ച് തുടങ്ങി. എന്റെ പാസ്‌പോര്‍ട്ട് വാങ്ങി, തുറന്നു, മറിച്ച് നോക്കി. വീണ്ടും മറിച്ച് നോക്കി. എന്നെ നന്നായി ഒന്ന് നോക്കി. എന്നിട്ട് എന്നെ വരിയില്‍ നിന്ന് വിളിച്ചു മാറ്റി ചോദ്യം ചെയ്തു തുടങ്ങി.

ഞാന്‍ ആരാണ്, എന്ത് ചെയ്യുന്നു എന്ന് തുടങ്ങി എന്തിനാണ് ഭൂട്ടാനില്‍ പോകുന്നത് എന്നിങ്ങനെ അനവധി ചുഴിഞ്ഞ ചോദ്യങ്ങള്‍. ഞാന്‍ എന്നാലാവും വിധം വിശദമായി മറുപടി നല്‍കി. സുഹൃത്തും എന്റെ സഹായത്തിനെത്തി. അവസാനം അയാള്‍ കാര്യത്തിലേക്ക് കടന്നു. നിങ്ങള്‍ പല തവണ ഗള്‍ഫ് രാജ്യങ്ങളില്‍ പോയതായി കാണുന്നു. എന്തിനാണ് ഇത്രയധികം തവണ അവിടെ പോയത്? ഗള്‍ഫ് മലയാളി സംഘടനകളുടെ ക്ഷണങ്ങളെ പറ്റി ഞാന്‍ വിശദീകരിച്ചു. അത് വിശ്വാസ്യമല്ല എന്നായിരുന്നു അയാളുടെ ഉത്തരം. ഗള്‍ഫില്‍ പോകുന്നത് ഒരു കുറ്റമാണോ എന്ന് ഞാന്‍ ചോദിച്ചു. എങ്കില്‍ കേരളത്തിലുള്ള കുറച്ചു ലക്ഷം ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും നിങള്‍ പിടികൂടേണ്ടി വരുമല്ലോ. അയാള്‍ക്ക് ഉത്തരമില്ല.

ഗള്‍ഫില്‍ ആര്‍.എസ്എസ് ശാഖകള്‍ നടത്തുന്നവരെ എന്ത് ചെയ്യും എന്ന് ഞാന്‍ ചോദിച്ചില്ല. നിങ്ങള്‍ക്കെന്താണ് വേണ്ടത് ഞാന്‍ ചോദിച്ചു. അത് അയാള്‍ പറയുന്നില്ല. എനിക്ക് കാര്യം മനസ്സിലായി. എന്റെ ക്രിസ്ത്യന്‍ പേരും മലയാളി പശ്ചാത്തലവും ഗള്‍ഫിലേക്കുള്ള യാത്രകളും കൂട്ടിവായിച്ചപ്പോള്‍ അയാളില്‍ ഭരണകൂടം മുദ്രണം ചെയ്തിരുന്ന വര്‍ഗീയ മസ്തിഷ്‌കം ഉണര്‍ന്നു. മലയാളി എന്നാല്‍ കമ്മ്യൂണിസ്റ്റ്; കൂടാതെ ഒരു ക്രിസ്ത്യാനി. ക്രിസ്ത്യാനി പ്രശ്‌നക്കാരനാണ്. ഒരു പക്ഷെ ജിഹാദിയും ആയിരിക്കാം. അതാണല്ലോ ഇത്രയേറെ ഗള്‍ഫ് യാത്രകള്‍ കാണിക്കുന്നത്. എന്നാല് ഞാന്‍ മുസ്ലിം അല്ല താനും. ഈ പരസ്പരബന്ധ മില്ലാത്ത ഘടകങ്ങളെ കൂട്ടിച്ചേര്‍ത്ത് അടയാളപ്പെടുത്തുന്ന ഒരു നിര്‍വചനം അയാളുടെ ഔദ്യോഗിക വര്‍ഗീയ പരിശീലനം നല്‍കിയിട്ടില്ല താനും.

മതവും ജാതിയും പേരും ജന്മസ്ഥ ലവും വസ്ത്രവും ഭാഷയും നോക്കി പൗരന്മാരെ അനഭിമതരെന്നോ അപകടകാരികള്‍ എന്നോ തരം തിരിക്കുന്ന കുപ്രസിദ്ധമായ നടപടി, പ്രൊഫൈലിംഗ്, ആണ് അയാള്‍ ചെയ്യുന്നത്. അയാളുടെ നോട്ടത്തില്‍ എന്റെ പേരില്‍ കാണുന്ന മതവും, ഞാന്‍ മലയാളി ആയിരിക്കുന്നതും എന്റെ ഗള്‍ഫ് യാത്രകളും കാണിക്കുന്നത് ഒരു അപകടകാരിയെ ആണ്. ടെററിസ്റ്റ് ആവാം വെറും ദേശ ദ്രോഹി മാത്രം ആവാം. എന്നാല്‍ അയാള്‍ക്ക് എന്നെ കൃത്യമായി ചാപ്പ കുത്താന്‍ കഴിയുന്നില്ല താനും. എന്റേതു ഒരു മുസ്ലിം പേര് ആയിരുന്നു എങ്കിലോ!

എന്റെ യാത്ര തടയാനുള്ള ധൈര്യം അയാള്‍ക്ക് ഇല്ല താനും. എന്റെ സുഹൃത്തിനെ അടുത്ത് വിളിച്ച് കുറെ സമയം എന്നെപ്പറ്റി ചോദ്യം ചെയ്തു. അവസാനം പാസ്‌പോര്‍ട്ടില്‍ മുദ്ര കുത്തി കിട്ടി. പക്ഷേ വിമാനത്തിലെ ക്ക് ഞാന്‍ യാത്രയാവും വരെ അയാള്‍ ഒളിഞ്ഞു നിന്ന് എന്നെ നിരീക്ഷിച്ചു കൊണ്ടിരുന്നു. എനിക്ക് അയാളോട് സഹതാപമേ തോന്നിയുള്ളൂ. കാരണം അയാള്‍ വര്‍ഗീയ വിഷം തീണ്ടിയ മറ്റൊരു നിര്‍ഭാഗ്യവാനാണ്. പക്ഷേ ഒന്ന് മറക്കേണ്ട. ഭരണകൂടം മസ്തിഷ്‌ക പ്രക്ഷാളനം ചെയ്ത ഇത്തരം ഒരു മനുഷ്യന് ഒരു ജനസമൂഹത്തെ തന്നെ കൊലക്ക് കൊടുക്കുവാനുള്ള ശേഷിയുണ്ട്. ഇയാളെ പോലെയുള്ളവരായിരുന്നു ഹിറ്റ്‌ലറുടെ പൈശാചികങ്ങളായ യഹൂദോന്മൂലന ക്യാംപുകള്‍ അതീവ കാരൃക്ഷമതയോടെ നടത്തിയത്. ഭരണകൂടത്തിന്റെ വര്‍ഗീയതയേക്കാള്‍ ഭീകരമായ ഒരു ദുരവസ്ഥ ഒരു രാഷ്ട്രത്തിന് ഉണ്ടാവാനില്ല. അത്യാവശ്യവും ഐതിഹാസികവുമായ ഒരു തിരുത്ത് ആ രാഷ്ട്രം ആവശ്യപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in