കേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ സ്വന്തം ചരിത്രമെങ്കിലും പഠിക്കണം: സണ്ണി എം കപിക്കാട്

കേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ സ്വന്തം ചരിത്രമെങ്കിലും പഠിക്കണം: സണ്ണി എം കപിക്കാട്

ജാതി-സമുദായ സംവരണത്തിനെതിരേയും തമിഴ് ബ്രാഹ്മണരുടെ 'വംശീയ മേന്മ'കളേക്കുറിച്ചും ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ് നടത്തിയ പരാമര്‍ശങ്ങള്‍ ദേശീയ തലത്തില്‍ തന്നെ വിവാദമായിരിക്കുകയാണ്. കൊച്ചിയില്‍ നടന്ന ആഗോള തമിഴ് ബ്രാഹ്മണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഹൈക്കോടതി ജഡജ് നടത്തിയ സംവരണ വിരുദ്ധ-വംശീയ പരാമര്‍ശങ്ങള്‍ പുറത്തുകൊണ്ടുവന്നത് 'ദ ക്യൂ' ആണ്. സംവരണം സാമ്പത്തികമായി മാത്രമാക്കാന്‍ ശബ്ദമുയര്‍ത്തണമെന്ന് ചിദംബരേഷ് സമ്മേളനത്തില്‍ ആഹ്വാനം ചെയ്യുകയുണ്ടായി. ബ്രാഹ്മണര്‍ പൂര്‍വ്വജന്മ സുകൃതമുള്ളവരാണെന്നും അവരാണ് കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ചിന്തകനും സാമൂഹിക നിരീക്ഷകനുമായ സണ്ണി എം കപിക്കാട് ഹൈക്കോടതി ജഡ്ജിന്റെ വിവാദപരാമര്‍ശങ്ങളോട് പ്രതികരിക്കുന്നു. അവ എത്രത്തോളം ജനാധിപത്യവിരുദ്ധവും ഭരണഘടനാലംഘനവുമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

ഒരു ജനാധിപത്യ സമൂഹത്തിന് ഒരു തരത്തിലും ഭൂഷണമല്ലാത്ത കാര്യങ്ങളാണ് ആഗോള തമിഴ് ബ്രാഹ്മണ സമ്മേളനത്തിനിടെ നടന്നത്. ഒരു ജനാധിപത്യ സമൂഹത്തിലാണ് ജീവിക്കുന്നതെന്ന ബോധ്യം എല്ലാവര്‍ക്കും വേണം. അതില്ലാതെ പോയി എന്നതാണ് ആ സമ്മേളനത്തിന്റെ അടിസ്ഥാനപരമായ പിശക്. തമിഴ് ബ്രാഹ്മണര്‍ എന്തോ പ്രത്യേക ഗുണത്താല്‍ ജനിക്കപ്പെട്ട, മുജ്ജന്മ സുകൃതത്താല്‍ ഉണ്ടായവരാണെന്ന് പറയുന്നത് ജനാധിപത്യത്തോടും സയന്‍സിനോടുമുള്ള വെല്ലുവിളിയാണ്. മനുഷ്യവംശത്തേക്കുറിച്ച് ശാസ്ത്രം പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ലോകത്ത് ഒരു ശാസ്ത്രജ്ഞനും ഇന്നേ വരെ തമിഴ് ബ്രാഹ്മണര്‍ പ്രത്യേക വംശമാണെന്നോ പ്രത്യേക ശേഷിയുള്ളവരാണെന്നോ പറഞ്ഞിട്ടില്ല.

കേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ സ്വന്തം ചരിത്രമെങ്കിലും പഠിക്കണം: സണ്ണി എം കപിക്കാട്
‘സംവരണം സാമ്പത്തികമായി മാത്രമാക്കാന്‍ ശബ്ദമുയര്‍ത്തണം’; ബ്രാഹ്മണരേപ്പോലുള്ളവരാണ് ചുക്കാന്‍ പിടിക്കേണ്ടതെന്ന് ജസ്റ്റിസ് ചിദംബരേഷ്

ചാതുര്‍വര്‍ണ്യത്തിന്റെ പ്രസക്തിയേക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച നടത്തിയതായി കേട്ടു. അത് ജനാധിപത്യത്തിനെതിരാണ്. ചാതുര്‍വര്‍ണ്യം എന്നത് ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മാരകമായ നിലയ്ക്ക് മനുഷ്യരെ അടിമകളാക്കി സൂക്ഷിച്ച ഒരു സമ്പ്രദായമാണ്. ഈ 21-ാം നൂറ്റാണ്ടില്‍ ആ സമ്പ്രദായത്തിന് പ്രസക്തിയുണ്ടെന്ന് പറയുന്നത് ജനാധിപത്യ പൗരസമൂഹത്തിനെ വെല്ലുവിളിക്കലാണ്. കര്‍ണാടക സംഗീതവും സാഹിത്യവുമെല്ലാമുള്ള, മേന്മ കൂടിയ വിഭാഗമാണെന്ന് പറയുന്ന ഇവര്‍ സ്വന്തം ചരിത്രം മറന്നുപോകുന്നു. കേരളത്തില്‍ ആദ്യമായി നടന്ന പ്രക്ഷോഭം നടക്കുന്നത് ബ്രാഹ്മണര്‍ക്കെതിരെയാണ്. കുറ്റിപ്പട്ടര്‍ എന്നൊരു വാക്കുണ്ട് എന്നത് ഈ ബ്രാഹ്മണര്‍ മറന്നുപോകരുത്. അവര്‍ കുഞ്ചന്‍ നമ്പ്യാരുടെ കൃതികള്‍ വായിക്കണം. മലയാളി ഏതെങ്കിലും പട്ടര്‍ക്ക് വിധേയപ്പെട്ടാല്‍ അവന്‍ ജീവിതത്തില്‍ ഒരു കാലത്തും രക്ഷപ്പെടില്ലെന്ന് കുഞ്ചന്‍ നമ്പ്യാര്‍ വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. അത്രയ്ക്ക് കൗശലപൂര്‍വ്വം ഇടപെട്ടിരുന്ന വിഭാഗമാണവര്‍.

19-ാം തീയതി മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്ത   
19-ാം തീയതി മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്ത   

കേരളത്തില്‍, പ്രത്യേകിച്ച് തിരുവതാംകൂറിലെ 48 ഊട്ടുപുരകളില്‍ വെറുതെ തിന്ന് ജീവിച്ചവര്‍. ഇവര്‍ ആരോടാണ് കണക്ക് പറയുന്നത്? എന്ത് മേന്മയാണ് ഇവര്‍ക്കുള്ളത്? സര്‍ക്കാര്‍ കൊടുത്ത ആനുകൂല്യം പറ്റിക്കൊണ്ട്, ശ്രീമൂലം തിരുനാള്‍ ഭരിക്കുന്ന കാലത്ത് ശ്രീമൂലം തിരുനാളിനെ തന്നെ ഭരിച്ചിരുന്നത് ഇവരാണെന്ന് പറയുന്നുണ്ട്. പരാന്നഭോജി സമൂഹമായിരുന്നു ഇവര്‍. ആ ചരിത്രമാണ് ബ്രാഹ്മണര്‍ പഠിക്കേണ്ടത്. എന്തെങ്കിലും കൃഷി ചെയ്തിട്ടുണ്ടോ എന്ന് ഇവര്‍ സ്വയം ചോദിക്കണം. ഇവര്‍ എന്നെങ്കിലും പത്ത് നെല്ല് ഉല്‍പാദിപ്പിച്ചിട്ടുണ്ടോ? പത്ത് കപ്പ ഉല്‍പാദിപ്പിച്ചിട്ടുണ്ടോ? മറ്റുള്ളവര്‍ അധ്വാനിച്ചുണ്ടാക്കിയത് തിന്ന് മുടിച്ചതല്ലാതെ ഈ ബ്രാഹ്മണര്‍ മനുഷ്യവംശത്തിന് പത്ത് പറ അരി നല്‍കിയിട്ടുണ്ടോ? പാലക്കാട് എന്തോ ഒരു പൈതൃകമുണ്ടെന്ന് ഇവര്‍ പറയുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജര്‍മന്‍ ഭാഷയ്ക്ക് ട്യൂഷന്‍ കൊടുത്ത സ്ഥലമാണ് പാലക്കാട്ടെ അഗ്രഹാരങ്ങള്‍. ഹിറ്റ്ലര്‍ ജയിക്കുമെന്ന് വിചാരിച്ച് അവരുടെ ആളുകളാവാന്‍ വേണ്ടി ജര്‍മന്‍ പഠിച്ച ലോക വഞ്ചകരാണിവര്‍. അവര്‍ കണക്ക് പറയാതിരിക്കുന്നതാണ് നല്ലത്.

തികഞ്ഞ വംശീയവാദമാണിത്. അതിനെ ഒരു കാരണവശാലും അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. കേരളത്തിലെ തിരുവതാംകൂര്‍ സര്‍ക്കാരിനെ സ്വാധീനിച്ച് തമിഴ് ബ്രാഹ്മണരും ആന്ധ്രാ ബ്രാഹ്മണരും ഉണ്ടാക്കിയെടുത്ത അഗ്രഹാരങ്ങള്‍ അല്ലാതെ ഇവര്‍ക്ക് വലിയ സാംസ്‌കാരിക പൈതൃകമൊന്നും പറയാനില്ല. കേരളീയ സമൂഹത്തിന്റെ ചരിത്രത്തില്‍ എന്ത് സംഭാവനയാണ് ചെയ്തിട്ടുള്ളതെന്ന് തമിഴ് ബ്രാഹ്മണര്‍ അക്കമിട്ട് പറയണം. ജന്മനാ സുകൃതം ചെയ്തവരാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അതെല്ലാം ജനാധിപത്യത്തേയും ശാസ്ത്രത്തേയും വെല്ലുവിളിക്കുന്ന മൂഢബ്രാഹ്മണന്റെ വാക്കുകള്‍ മാത്രമാണ്.

കേരളത്തിലെ വലിയ വ്യവസായിയായ കല്യാണ്‍ സില്‍ക്‌സ് ഉടമ ടി എസ് പട്ടാഭിരാമന്‍ ബ്രാഹ്മണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. പട്ടാഭിരാമന്‍ കച്ചവടം നടത്തുന്നത് എന്ത് ബ്രാഹ്മണമൂല്യത്തിലാണ്?. ഈഴവനും പുലയനും പറയനും ഉള്ളാടനുമെല്ലാം കൊണ്ടു കൊടുക്കുന്ന പണമാണ് അവരുടേത്. പട്ടാഭിരാമന്‍ ബ്രാഹ്മണവാദം ഉന്നയിച്ചാല്‍ കല്യാണ്‍ സില്‍ക്‌സ് കേരളത്തില്‍ അടച്ചുപൂട്ടേണ്ടി വരും. കേരളത്തിലെ അഭിമാനമുള്ള മലയാളികള്‍ അത് അനുവദിച്ചുകൊടുക്കില്ല. അവിടെ ചെന്ന് വാങ്ങിയാല്‍ മാത്രമേ കച്ചവടം നടക്കുകയുള്ളൂ. ജെസ്സി ജാക്‌സണ്‍ അമേരിക്കയില്‍ നടത്തിയ ഒരു സമരമുണ്ട്. കറുത്ത വര്‍ഗക്കാര്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങളുടെ മുന്നിലും 'ആരും ഇവിടെ കയറരുത്, ഇവര്‍ വംശീയവാദികളാണ്' എന്നെഴുതിയ പ്ലക്കാര്‍ഡ് പിടിച്ചുനില്‍ക്കുന്ന സമരമുറ. വേണ്ടി വന്നാല്‍ കല്യാണ്‍ സില്‍ക്‌സ് തമിഴ് ബ്രാഹ്മണ വംശീയവാദികളാണെന്ന് കടയുടെ മുന്നില്‍ ബോര്‍ഡ് പിടിച്ച് സമരം ചെയ്യും. തുല്യപൗരന്‍മാര്‍ എന്ന നിലയില്‍ ജീവിച്ചുപോകാം എന്നല്ലാതെ തമിഴ് ബ്രാഹ്മണര്‍ വംശീയവാദത്തിന്റെ അഹങ്കാരം കാണിക്കരുത്.

കേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ സ്വന്തം ചരിത്രമെങ്കിലും പഠിക്കണം: സണ്ണി എം കപിക്കാട്
‘ഒരു ജഡ്ജി പറയാന്‍ പാടില്ലാത്തത്’; ചിദംബരേഷിന്റെ സംവരണ വിരുദ്ധ പ്രസ്താവനക്കെതിരെ മന്ത്രി എ കെ ബാലന്‍
കേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ സ്വന്തം ചരിത്രമെങ്കിലും പഠിക്കണം: സണ്ണി എം കപിക്കാട്
‘ഭരണഘടനാ ലംഘനം, വംശീയ വാദം’; ചിദംബരേഷ് ജസ്റ്റിസ് പദവി രാജിവെയ്ക്കണമെന്ന് സണ്ണി എം കപിക്കാട്  

നൂറ്റാണ്ടുകള്‍ കാത്തുകിടന്ന് വൈരാഗ്യം തീര്‍ക്കുന്നതുപോലെയാണ് ചിദംബരേഷിന്റെ പ്രസ്താവന. യഹൂദരാണ് ലോകത്ത് ഇതുപോലെ നൂറ്റാണ്ടിന്റെ പക തീര്‍ക്കുന്ന മറ്റൊരു കൂട്ടര്‍. ചിദംബരേഷിനെ പോലുള്ളവര്‍ പഠിക്കും, ജയിക്കും, ഹൈക്കോടതി ജഡ്ജിയാകും എന്നിട്ട് സൗകര്യം കിട്ടുമ്പോള്‍ ഇതുപോലെ 'നടക്കില്ലാ' എന്ന് പറയും. ഇന്ത്യയില്‍ ബ്രാഹ്മണരാണ് ഇങ്ങനെ ഏറ്റവും കൂടുതല്‍ ചെയ്യുന്നത്. 'ഭരണഘടനാ പദവിയിലിരുന്ന് ഭരണഘടനയെ മാനിക്കാത്തയാളാണ് ചിദംബരേഷ്. ഇന്ത്യന്‍ ഭരണഘടനയില്‍ തൊട്ട് തലവെച്ച് ജഡ്ജിയാകുന്ന ആളാണ് ഭരണഘടനയിലെ അടിസ്ഥാന വ്യവസ്ഥകളിലൊന്നായ സംവരണത്തെ എതിര്‍ക്കുന്നത്. സമുദായം സംഘടിച്ച് ഭരണഘടനയെ തകര്‍ക്കണമെന്നാണ് ഇദ്ദേഹം യഥാര്‍ത്ഥത്തില്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ തന്നെ ചിദംബരേഷിനെതിരെ കേസെടുക്കാവുന്നതാണ്. ശിക്ഷിക്കപ്പെടേണ്ടതാണ്. കുറ്റകൃത്യമാണ്, നിയമലംഘനമാണ് ചെയ്തിരിക്കുന്നത്. ഈ ഭരണഘടന ബ്രാഹ്മണര്‍ക്ക് നീതി കൊടുക്കുന്നില്ലെന്ന അഭിപ്രായമാണെങ്കില്‍ ചിദംബരേഷ് ജസ്റ്റിസ് പദവി ഒഴിയണം. ബ്രാഹ്മണരുടെ കൈയില്‍ എല്ലാം ഏല്‍പിച്ചുകൊടുക്കണമെന്ന വാദമൊക്കെ എത്ര അസംബന്ധമാണ്. സമയം കിട്ടുമ്പോള്‍, വല്ലപ്പോഴുമെങ്കിലും അവര്‍ സ്വന്തം ചരിത്രം പഠിക്കണം.

കേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ സ്വന്തം ചരിത്രമെങ്കിലും പഠിക്കണം: സണ്ണി എം കപിക്കാട്
‘ജയിലില്‍ കിടന്ന 23 വര്‍ഷങ്ങള്‍ ആര് തിരികെത്തരും?’; സാംലേതി സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട കശ്മീരികള്‍

Related Stories

No stories found.
logo
The Cue
www.thecue.in