ഇത് ആണുങ്ങളുടെ ലോകമാണ്; അതുകൊണ്ടാണ് നീതിയുടെ ഉന്മൂലനം പ്രതികളുടെ അവകാശമാകുന്നത്

ഇത് ആണുങ്ങളുടെ ലോകമാണ്;  അതുകൊണ്ടാണ് നീതിയുടെ ഉന്മൂലനം പ്രതികളുടെ അവകാശമാകുന്നത്

പതിവ് പോലെ എനിക്ക് ഞെട്ടലില്ല, ഖേദമേയുള്ളു. കേസന്വേഷണം തീരാനാകുന്നതിന് തൊട്ടു മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിന്നും മാറ്റുക - ഈ പതിവ് മാതൃക നടി ആക്രമിക്കപ്പെട്ട കേസിലും ആവര്‍ത്തിച്ചിരിക്കുന്നു.

അധികാരത്തിന്റെ കീഴ്‌വഴക്കങ്ങളൊന്നും തെറ്റിക്കരുതല്ലോ. പ്രബലര്‍ കുറ്റവാളികളായി വരുന്ന ഏത് കേസിലും ഇത് സ്വാഭാവികം. ഓര്‍മ്മയില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് മുതല്‍ ഇതു കണ്ടതാണ്. പിന്നെ നീതി മുഖം മൂടിയിട്ട എത്രയോ കേസുകള്‍.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു കലാകാരി ആക്രമിക്കപ്പെട്ട കേസില്‍ നീതി നടപ്പാക്കും എന്ന തോന്നല്‍ പലവുരു ഉളവാക്കി. ലോകം മാറിപ്പോയോ എന്ന് നമ്മള്‍ അതിശയം കൊണ്ടു.

എന്നാല്‍ ആചാരം തെറ്റിക്കാതെ നമ്മുടെ അധികാര ചരിത്രത്തില്‍ കൊടിയ അന്യായങ്ങള്‍ ചൂട്ടുപിടിയ്ക്കുന്നത് നാം വീണ്ടും കണ്ടു . ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു.

നീതി നടപ്പിലാകും എന്ന പ്രതീക്ഷ അസ്തമിച്ചു കഴിഞ്ഞു. കാരണം ഇത് ആണുങ്ങളുടെ ലോകമാണ്.

കോടതിയിലായാലും പൊലീസിലായാലും രാഷ്ട്രീയ പാര്‍ട്ടിയിലായാലും. അതുകൊണ്ടാണ് നീതിയുടെ ഉന്മൂലനം പ്രതികളുടെ അവകാശമായി മാറുന്നത്. അതിനായി ചാനല്‍ ചര്‍ച്ചകളില്‍ പോലും നീതിയുടെ വായടപ്പിക്കാന്‍ അനീതിക്ക് കപ്പം വാങ്ങിയവരുണ്ടാകുന്നത്.

ആരുമെന്താ ഒന്നും മിണ്ടാതിരിക്കുന്നത് എന്ന് കേരളത്തിലെ വിരലിലെണ്ണാവുന്ന സ്ത്രീകളോട് തന്നെ നിരന്തരം ചോദ്യം ചോദിക്കുന്നതിലാണ് സമൂഹത്തിന്റെ ആനന്ദം. അതൊന്നും നമ്മെ കാലാകാലമായി ഭരിക്കുന്ന ആണ്‍രാഷ്ട്രീയ പാര്‍ട്ടികളുടെയോ സിനിമകക്കത്തും പുറത്തുമുള്ള സാംസ്‌കാരിക നായകരുടെയോ സംഘടനാ പ്രമാണികളുടെയോ ചുമതലയല്ല എന്നാണ് ഇവര്‍ക്ക് തോന്നുന്നത്.

നല്ല കാര്യം. അതിനോടൊക്കെ ഒരു നല്ല നമസ്‌കാരമേ പറയാനുള്ളൂ. എത്ര മൂടി വെച്ചാലും സത്യം പുറത്തു വന്നുകൊണ്ടേയിരിക്കും, നീതി നടപ്പായാലും ഇല്ലെങ്കിലും. അത് കനല്‍ പോലെ ജ്വലിക്കും. അന്യായങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. അത് അധികാരികള്‍ക്ക് സ്വസ്ഥത തരില്ല.

നിശബ്ദതയുടെ പ്രവാഹം ലംഘിച്ച് സത്യം വിളിച്ചു പറയുന്ന ഒരു ആനിരാജയും കെ.കെ.രമയും , നിതാന്ത പോരാളിയായി കെ. അജിതയുമുണ്ടായില്ലേ. അതാണ് ലിംഗ രാഷ്ട്രീയം. അത് എല്ലാ വ്യവസ്ഥാപിത പാര്‍ട്ടികളുടെയും ഹൃസ്വദൃഷ്ടികള്‍ക്കപ്പുറത്താണ്. അതിലാണ് പ്രത്യാശ, അതാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ലിംഗനീതി കെട്ടുപോകാത്ത കാലത്തോളം അതിനെയങ്ങിനെ മണ്ണിട്ട് മൂടാമെന്ന് ആരും വ്യാമോഹിക്കേണ്ട .

ഈ കോടതികളൊന്നും അവസാനവാക്കല്ല. ഞങ്ങള്‍ പോരാട്ടം തുടരും. കഥകളില്‍ എന്ന പോലെ എന്നും രാക്ഷസന്‍ തന്നെ ജയിച്ചു കൊള്ളണമെന്നില്ലല്ലോ. അവള്‍ക്കൊപ്പം

Related Stories

No stories found.
logo
The Cue
www.thecue.in