ബിജെപി ഗൃഹസമ്പര്‍ക്കത്തിന്റെ 'ഉദ്ഘാടകനാക്കി', രാഷ്ട്രീയമര്യാദയില്ലാത്ത കബളിപ്പിക്കലെന്ന് വൈശാഖന്‍

ബിജെപി ഗൃഹസമ്പര്‍ക്കത്തിന്റെ 'ഉദ്ഘാടകനാക്കി', രാഷ്ട്രീയമര്യാദയില്ലാത്ത കബളിപ്പിക്കലെന്ന് വൈശാഖന്‍

നരേന്ദ്രമോഡി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ ബിജെപി നടത്തുന്ന ഗൃഹസമ്പര്‍ക്കപരിപാടി സാഹിത്യ അക്കാദമി അധ്യക്ഷനും ഇടതുസഹയാത്രികനുമായ എഴുത്തുകാരന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്തതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ബിജെപി നേതാവ് കെ ഗോപാലകൃഷ്ണനോടൊപ്പം വൈശാഖന്‍ ബിജെപി ലഘുലേഖ പിടിച്ച് നില്‍ക്കുന്ന ചിത്രം ബിജെപി നേതാക്കള്‍ തന്നെയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ വാര്‍ഷികത്തോടനുബന്ധിച്ച് വീടുകളില്‍ പ്രധാനമന്ത്രിയുടെ കത്ത് നല്‍കാനാണെന്ന് അറിയിച്ച് വീട്ടിലെത്തിച്ച കുറിപ്പ് വാങ്ങിയത് മൊബൈലില്‍ പകര്‍ത്തി ഉദ്ഘാടനമെന്ന് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് വൈശാഖന്‍ പ്രതികരിച്ചു. രാഷ്ട്രീയ മര്യാദ ഇല്ലാത്തവരാണ് ബിജെപിയും സംഘപരിവാറെന്ന് വീണ്ടും ബോധ്യപ്പെടുത്തുന്നതാണ് പ്രചരണമെന്നും വൈശാഖന്‍.

അയിത്തത്തെയും തീണ്ടലിനെയും പുകഴ്ത്തി പുരോഗമന കലാസാഹിത്യസംഘം തൃശൂര്‍ ജില്ലാകമ്മിറ്റിയുടെ സഹകരണത്തോടെ തീണ്ടാപ്പാടകലെ എന്ന ഹ്രസ്വചിത്രവും സംഘപരിവാര്‍ സംഘടന സേവാഭാരതിയുടെ പരിപാടിയില്‍ ഐഷാ പോറ്റി എംഎല്‍എ പങ്കെടുത്തതും വിവാദമായതിന് പിന്നാലെ വൈശാഖന്‍ ബിജെപി പരിപാടിയുടെ ഉദ്ഘാടകനായെന്ന പ്രചരണം ഇടത് കേന്ദ്രങ്ങളിലും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പുരോഗമന കലാസാഹിത്യ സംഘം മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് വൈശാഖന്‍.

വൈശാഖന്റെ പ്രതികരണം

താന്‍ ആരാണെന്നും രാഷ്ട്രീയവും നിലപാടും ബിജെപിയിലുള്ളവര്‍ക്കും അറിയാം. സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയില്‍ കരുവാക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ കത്ത് വീടുകളിലെത്തിക്കുന്നതാണെന്ന് പറഞ്ഞപ്പോള്‍ വാങ്ങി. ഉദ്ഘാടനമാണെന്ന് പത്രത്തിലൂടെയാണ് അറിഞ്ഞത്. അങ്ങനെ അറിഞ്ഞിരുന്നുവെങ്കില്‍ വന്നവരെ മടക്കിയേനേ. രാഷ്ട്രീയത്തിലും ജീവിതത്തിലും പുലര്‍ത്തേണ്ട ചില മര്യാദകളുണ്ട്. അത് ഇല്ലാത്തവരാണ് ബിജെപിയെന്ന് വീണ്ടും ബോധ്യപ്പെടുത്തി.

മുതിര്‍ന്ന എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ വൈശാഖനോട് ബി.ജെ.പി.ക്കാര്‍ കാണിച്ചത് വിശ്വാസവഞ്ചനയും ശുദ്ധ തെമ്മാടിത്തവുമാണെന്ന് പുരോഗമ കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍. പാര്‍ട്ടിയുടെ നോട്ടീസ് തരാനാണ് എന്ന് പറഞ്ഞ് വീട്ടില്‍ ചെല്ലുക. സാമാന്യമര്യാദയുടെ പേരില്‍ നോട്ടീസ് സ്വീകരിച്ചപ്പോള്‍ അതിന്റെ ഫോട്ടോ ഉപയോഗിച്ച് പരിപാടിയുടെ ഉല്‍ഘാടനമാണെന്ന് വരുത്തി പത്രത്തില്‍ കൊടുക്കുക. എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും നേരെ സംഘപരിവാര്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ ഒരു വകഭേദമായിട്ടു മാത്രമേ ഇതിനെ കാണാന്‍ കഴിയൂ എന്നും അശോകന്‍ ചരുവില്‍. രാജ്യത്തെ പ്രതിഭാശാലികളായ കലാപ്രവര്‍ത്തകര്‍ തങ്ങളെ വെറുപ്പോടെ കണ്ട് മാറിനില്‍ക്കുന്നതില്‍ ബി.ജെ.പി.ക്ക് നിരാശയുണ്ടാകാം. കേന്ദ്രത്തില്‍ ഭരണകക്ഷി ആയതോടെ എഴുത്തുകാരെല്ലാം തങ്ങള്‍ക്കു പിറകെ വരും എന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കില്‍ അത് ആനമണ്ടത്തമാണ്. ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച് ചോരപ്പുഴ ഒഴുക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു കക്ഷിയില്‍ നിന്ന് സര്‍ഗ്ഗാത്മക ഹൃദയമുള്ളവര്‍ അറപ്പോടെ അകന്നു നില്‍ക്കുമെന്നും ചരുവില്‍.

Related Stories

No stories found.
logo
The Cue
www.thecue.in