സുരേന്ദ്രന്റെ നേതൃത്വമാണെങ്കില്‍ മുപ്പത് കൊല്ലത്തേക്ക് കേരളത്തില്‍ ബി.ജെ.പി. ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബാലശങ്കര്‍

സുരേന്ദ്രന്റെ നേതൃത്വമാണെങ്കില്‍ മുപ്പത് കൊല്ലത്തേക്ക് കേരളത്തില്‍ ബി.ജെ.പി. ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബാലശങ്കര്‍

നിലവിലെ നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അടുത്ത മുപ്പത് കൊല്ലത്തേക്ക് കേരളത്തില്‍ ബി.ജെ.പി. ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ആര്‍ എസ് എസ് സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍.ബാലശങ്കര്‍. കെ.സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനമാണ് ബാലശങ്കര്‍ ഉന്നയിക്കുന്നത്.

ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചത് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ വികലമായ കാഴ്ചപ്പാട് കാരണമാണെന്നും ബാലശങ്കര്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ബാലശങ്കര്‍ പറഞ്ഞത്

ഞാന്‍ കേരളത്തില്‍നിന്നു വിജയിക്കുന്നത് തടയണമെന്ന താല്‍പര്യമാണ് ഇതിന് പിന്നില്‍. കേരളത്തില്‍ ബി.ജെ.പി. നന്നാവരുതെന്ന നിര്‍ബ്ബന്ധമാണ് ഇതിന് പിന്നില്‍. ചെങ്ങന്നൂരും ആറന്മുളയിലും ഇപ്പോള്‍ ബി.ജെ.പി. നിര്‍ത്തിയിട്ടുള്ള സ്ഥാനാര്‍ത്ഥികളെ നോക്കൂ. ബി.ജെ.പിക്ക് ഒരു ശബ്ദം കൊടുക്കാന്‍ പോലും കഴിവില്ലാത്ത സ്ഥാനാര്‍ത്ഥികള്‍. കൈപ്പിടിയിലായ രണ്ടു മണ്ഡലങ്ങളാണ് ബി.ജെ.പി. കളഞ്ഞുകുളിക്കുന്നത്.

ഞാന്‍ ആദ്യമേ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂര്‍ മാത്രമേ മത്സരിക്കുകയുള്ളു എന്ന്. ജയിക്കാന്‍ വേണ്ടിയാണ് ഞാന്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. അത് ചെങ്ങന്നൂരുകാരോട് ചോദിച്ചാല്‍ മനസ്സിലാവും. അവിടത്തെ സി.പി.എം. സ്ഥാനാര്‍ത്ഥിയോട് ചോദിച്ചാല്‍ ഇത് വ്യക്തമാവും. ഞാന്‍ മത്സരിക്കാനില്ലെന്നറിഞ്ഞതോടെ അദ്ദേഹത്തിനുണ്ടായിട്ടുള്ള ആശ്വാസം ഒന്നുവേറെ തന്നെയാണ്. ആറന്മുളയില്‍ വിണ ജോര്‍ജും വലിയ ആശ്വാസത്തിലാണ്.

Related Stories

No stories found.
logo
The Cue
www.thecue.in