ആർട്ടിസ്റ്റുകൾ ലഹരിക്ക് അടിമകളെന്ന് ഡി.ജി.പി ടോമിൻ ജെ തച്ചങ്കരി. മലയാള സിനിമയ്ക്കുളളിലും കായിക താരങ്ങൾക്കിടയിലും വലിയ അളവിൽ ഡ്രഗ്സിന്റെ ഉപയോഗം നടക്കുന്നുണ്ട്. ആർട്ടിസ്റ്റുകളിൽ പലർക്കും അവർ പരാചയപ്പെടുന്നതോ ഇന്റസ്ട്രിയിൽ രണ്ടാമതാകുന്നതോ ചിന്തിക്കാനാവില്ല. നടനാണെങ്കിലും ഗായകനാണെങ്കിലും അവരുടെ മേഖലകളിൽ ഒന്നാമനാവാൻ ഡ്രഗ്സിനെ ഉപയോഗിക്കുകയാണെന്നും ഡി.ജി.പി പറയുന്നു. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ഡി.ജി.പി ടോമിൻ ജെ തച്ചങ്കരിയുടെ വാക്കുകൾ:
ഡ്രഗ്‌സ് ഉപയോഗം എന്തുകൊണ്ട് കേരളത്തിൽ ഇതൊരു ലൈവ് ഇഷ്യു ആകുന്നില്ല എന്ന് ഞാൻ ഒർത്തിട്ടുണ്ട്. കലാരംഗത്ത് പ്രവർത്തിക്കുന്നവരിൽ ഒരു വലിയ ശതമാനം ആളുകളും ഡ്രഗ്‌സ് ഉപയോഗിക്കുന്നുണ്ട്. ഇതൊക്കെ വിതരണം ചെയ്യുന്നത് ഒരു കൂട്ടം ആളുകളാണ്. രണ്ട് തരത്തിലുണ്ട് ലഹരി വസ്തുക്കളുടെ വിതരണം. ഒന്ന്, മരിജ്വാന, കഞ്ചാവ് പോലെ പ്രകൃതിദത്തമായവ (organic), രണ്ടാമത്തേത് കൃത്രിമമായത് (synthetic/chemical). രണ്ടാമത്തേണ് കൂടുതൽ അപകടകരം. ആർട്ടിസ്റ്റുകൾക്ക് പലർക്കും അവർ പരാചയപ്പെടുന്നതോ ഇന്റസ്ട്രിയിൽ രണ്ടാമതാകുന്നതോ ചിന്തിക്കാനാവില്ല. അഭിനേതാവാണെങ്കിൽ അഭിനയത്തിൽ ഹിറ്റാവണം, ഗായകനാണെങ്കിൽ അവിടെ. ഇതിലേയ്ക്കൊക്കെ ശ്രദ്ധ കൂടുതൽ നൽകാൻ വേണ്ടി ഇവർ ഈ മരുന്നുകളെ ഉപയോഗിക്കുന്നു. കായിക രംഗത്തും ഇത് തന്നെയാണ് അവസ്ഥ.
ഓർഗാനിക് ലഹരി വസ്തുക്കൽ കുറഞ്ഞ അളവിൽ ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല. അതുകൊണ്ടാണ് പല വിദേശ രാജ്യങ്ങളും ഇത് നിയമവിധേയമാക്കിയിട്ടുളളത്. പക്ഷെ കേരളത്തിൽ സംഭവിക്കുന്നത് ഇതല്ലെന്നും എറണാകുളം ജില്ലയിൽ കുട്ടികൾക്കിടയിൽ പോലും ലഹരി ഉപയോഗം വ്യാപകമാണെന്നും ഡി.ജി.പി പറയുന്നു.