പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയിൽനിന്ന് യജമാനനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് അപ്പൂസ് എന്ന വളർത്തുനായ മരിച്ചു. ചാമംപതാൽ വാഴപ്പള്ളി വിജയന്റെ മകൻ അജേഷിന്റെ വളർത്തുനായയാണ് അപ്പൂസ്. പാലുവാങ്ങാൻ ഇറങ്ങിയതായിരുന്നു ഇരുവരും. പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് തെറിച്ചുവീണ നായ അജേഷിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലായിരുന്നു മരണം. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.
സമീപത്തെ വീട്ടിൽ നിന്ന് പാൽ വാങ്ങാനായി ഇറങ്ങിയതാണ് ഇരുവരും. വീട്ടുമുറ്റത്ത് കിടക്കുകയായിരുന്ന അപ്പൂസ് അജേഷിനൊപ്പം പോവുകയായിരുന്നു. വഴിയിൽ പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയിൽനിന്ന് ആദ്യം ഷോക്കൽക്കുന്നത് നായയ്ക്കാണ്. പത്തടിയോളം ദൂരെ തെറിച്ചുവീണിട്ടും യജമാനന് ഷോക്കേൽക്കാതിരിക്കാനുളള ശ്രമങ്ങളായിരുന്നു പിന്നീട്. അജേഷ് ഓടിയെത്തിയപ്പോൾ കുരച്ചുകൊണ്ട് തടഞ്ഞ നായ ചാടിയെത്തി കമ്പി കടിച്ചെടുത്ത് നീക്കിയിട്ടു. രണ്ടാമതും ഷോക്കേറ്റ അപ്പൂസിന് ജീവൻ നഷ്ടപ്പെടുകയായിരുന്നു.
തുടർന്ന് അജേഷ് വിവരമറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി. ഓഫീസിൽ നിന്നും അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. ശേഷമാണ് നായയുടെ ജഡം മാറ്റിയത്. വീട്ടുവളപ്പിൽ സംസ്കരിച്ചു. ജീവൻ തിരികെ തന്ന അപ്പൂസ് ഇനി ജീവനോടെ ഇല്ലല്ലോ എന്ന സങ്കടത്തിലാണ് അജേഷും കുടുംബവും. വൈദ്യുതിക്കമ്പിയുടെ ഇഴപ്പിച്ച ഭാഗം കാലപ്പഴക്കത്താൽ പൊട്ടി വീണതാണ് അപകടത്തിന് കാരണം.