രാത്രി ഉറങ്ങാന്‍ പറ്റില്ലായിരുന്നു, ഇപ്പോഴും കാലില്‍ നീരുണ്ടാകും; വെടിയേറ്റതിന്റെ അസ്വസ്ഥതകള്‍ ഇപ്പോഴുമുണ്ടെന്ന് ഇ.പി ജയരാജന്‍

രാത്രി ഉറങ്ങാന്‍ പറ്റില്ലായിരുന്നു, ഇപ്പോഴും കാലില്‍ നീരുണ്ടാകും; വെടിയേറ്റതിന്റെ അസ്വസ്ഥതകള്‍ ഇപ്പോഴുമുണ്ടെന്ന് ഇ.പി ജയരാജന്‍

വെടിയേറ്റതിന്റെ അസ്വസ്ഥതകള്‍ ഇപ്പോഴുമുണ്ടെന്ന് മന്ത്രി ഇ.പി ജയരാജന്‍. കുറേ കാലം രാത്രി ഉറങ്ങാനാകില്ലായിരുന്നു. ഉറക്കം വരുമ്പോള്‍ തന്നെ ഉറക്കം ഞെട്ടുന്നതിന്റെ പ്രശ്‌നമുണ്ടായിരുന്നു. പിന്നീട് ഡോക്ടറെ കണ്ടു. ഒരു പാട് നെര്‍വുകള്‍ കട്ട് ചെയ്ത് പോയതിനാല്‍ അതിന്റെ പ്രവര്‍ത്തനം കാര്യമായി നടക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഹൃദയത്തിന്റെ പ്രവര്‍ത്തനം നോര്‍മലാകാന്‍ നടപടി സ്വീകരിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അതിന് വേണ്ടി മെഷിന്‍ വരുത്തിയാണ് പിന്നീട് ഉറങ്ങിയിരുന്നത്. ഇപ്പോഴും ആ മെഷിന്‍ സൂക്ഷിക്കുന്നുണ്ട്. ഇടക്കിടെ കാലിന്റെ മസില്‍ ടൈറ്റ് ആകും. ഇപ്പോഴും നീര് വരും. ഏഷ്യാനെറ്റ് ന്യൂസ് ഓണം സ്‌പെഷ്യല്‍ പ്രോഗ്രാമിലാണ് ഇ.പി ജയരാജന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇപി ജയരാജന്റെ വാക്കുകള്‍

ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമമാക്കാനായിരുന്നു മെഷിന്‍ വാങ്ങിച്ചത്. 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ വച്ച ശേഷമാണ് ഓക്‌സിജന്‍ സ്ഥിരമായി സപ്ലൈ ചെയ്യാനുള്ള മെഷിന്‍ വരുത്തിയത്. അത് വച്ചായിരുന്നു പിന്നീട് ഉറങ്ങിയത്. പിന്നീട് അത് ഒഴിവാക്കാന്‍ ശ്രമിച്ചു. എനിക്ക് കിട്ടിയ അടിക്ക് കണക്കില്ല. അടിയന്തരാവസ്ഥക്ക് മുമ്പ് എന്നെ അടിച്ച് റോഡിലിട്ട് ചത്തെന്ന് പറഞ്ഞ് പോയതാണ് പൊലീസ്. ഇതുവരെ പതറിയിട്ടില്ല. എവിടെയും നിന്ന് പൊരുതിയിട്ടുണ്ട്.

വിവാദങ്ങള്‍ വരുമ്പോള്‍ തനിക്കെതിരെയുണ്ടാകുന്ന ട്രോളുകള്‍ സന്തോഷിപ്പിക്കാറുണ്ടെന്ന് ജയരാജന്‍. തനിക്ക് തെറ്റ് പറ്റരുതെന്നാണ് എപ്പോഴും കരുതുന്നത്. ചിറ്റപ്പന്‍ എന്ന് പരിഹസിക്കുന്നവര്‍ ചിറ്റപ്പന്‍മാരെക്കാള്‍ വലിയ ചിറ്റപ്പന്‍മാരാണ്. ബന്ധുനിയമനത്തില്‍ ആക്ഷേപം വന്നപ്പോള്‍ കടിച്ചുതൂങ്ങാന്‍ നിന്നില്ല. ശുദ്ധി വരുത്തിയാണ് വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയതെന്നും ഇ.പി ജയരാജന്‍.

1995 ഏപ്രില്‍ 12ന് ഡല്‍ഹി ചെന്നൈ രാജധാനി എക്‌സ്പ്രസില്‍ ചണ്ഡീഗഡില്‍ നിന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞുമടങ്ങവേയാണ് ഇപി ജയരാജന് വെടിയേല്‍ക്കുന്നത്. അന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു ഇപി ജയരാജന്‍. ഭാര്യ ഇന്ദിരയും മക്കളും ഒപ്പമുണ്ടായിരുന്നു. ആന്ധ്രയിലെ ചിരാല പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ ഓംകോളില്‍ വച്ചാണ് വെടിയേറ്റത്. മുഖം കഴുകാന്‍ വാഷ് ബേസിനടുത്ത് എത്തിയപ്പോഴാണ് വെടി വച്ചത്. രണ്ട് തവണ വെടിവച്ചു. പിന്നീട് ദീര്‍ഘകാലം ചെന്നൈയില്‍ ചികില്‍സയിലായിരുന്നു

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാത്രി ഉറങ്ങാന്‍ പറ്റില്ലായിരുന്നു, ഇപ്പോഴും കാലില്‍ നീരുണ്ടാകും; വെടിയേറ്റതിന്റെ അസ്വസ്ഥതകള്‍ ഇപ്പോഴുമുണ്ടെന്ന് ഇ.പി ജയരാജന്‍
നീന്തല്‍ പഠിപ്പിച്ചത് പിണറായി, ഒന്നിച്ച് സിനിമക്കൊക്കെ പോയിട്ടുണ്ട്; പാട്ട് പാടുന്നത് കണ്ടിട്ടുണ്ട്: ഇ.പി ജയരാജന്‍

Related Stories

No stories found.
logo
The Cue
www.thecue.in