പിണറായി വിജയന്‍ നീന്തല്‍ വിദഗ്ധനാണെന്നും തന്നെ നീന്തല്‍ പരിശീലിപ്പിച്ചിരുന്നുവെന്നും മന്ത്രി ഇ.പി ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ആത്മബന്ധം വിശദീകരിക്കവേയാണ് ഇപി ജയരാജന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. പിണറായിയുമായി വളരെ കാലത്തെ ബന്ധമാണെന്നും ഇ.പി ജയരാജന്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണം സ്‌പെഷ്യല്‍ പ്രോഗ്രാമിലാണ് ഇ.പി ജയരാജന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
പിണറായി വിജയനെക്കുറിച്ച് ഇ.പി ജയരാജന്‍
വളരെ കാലത്തെ ബന്ധമാണ് പിണറായിയുമായി. അദ്ദേഹത്തിന്റെ അമ്മയുമായും ജ്യേഷ്ഠനുമായുമൊക്കെ ബന്ധമുണ്ടായിരുന്നു. പിണറായി വിജയന്‍ അതിധീരനാണ്, കരുത്തന്‍, അദ്ദേഹം നല്ല നീന്തല്‍ വിദഗ്ധനാണ്, നല്ല കായികാഭ്യാസിയാണ്. അത് പക്ഷേ നിങ്ങളില്‍ പലര്‍ക്കും അറിയില്ല. അദ്ദേഹം നല്ല ഫിസിക്കല്‍ പരിശീലകന്‍. ഞാന്‍ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന് കീഴില്‍ നീന്തല്‍ പരിശീലിച്ചിട്ടുണ്ട്. അദ്ദേഹം നന്നായി തമാശ പറയും. രസകരമായി തമാശകള്‍ പറയും. പാട്ട് പാടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
എംഎല്‍എ ആയി ഞങ്ങള്‍ തിരുവനന്തപുരത്ത് വന്ന കാലത്ത് ഒന്നിച്ച് സിനിമക്ക് പോകാറുണ്ടായിരുന്നു. ഇടക്ക് വൈകുന്നേരം നമ്മുക്ക് ഇന്ന് ഒരു സിനിമക്ക് പോയാലെന്താ എന്ന് ചോദിക്കും. നമ്മളൊന്നും നോക്കണ്ട. ടിക്കറ്റ് ഒക്കെ അദ്ദേഹം തന്നെ എടുത്തിട്ടുണ്ടാകും. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കുന്ന സമയത്ത് രാവിലെ ചിലപ്പോള്‍ ഇടാന്‍ ഷര്‍ട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ ഷര്‍ട്ട് ഇട്ട് ഞാന്‍ പോകും.
പിണറായിയുടെ ജന്മദിനത്തില്‍ ഇപി ജയരാജന്‍ എഴുതിയത്
ശരിയെന്നു ബോധ്യമുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ കാണിക്കുന്ന ആർജ്ജവം വലിയൊരു മാതൃകയാണ്. തീരുമാനങ്ങളിൽ ആരോടും പ്രത്യേക താൽപ്പര്യമോ പക്ഷപാതമോ തരിമ്പും പ്രകടിപ്പിക്കില്ല. പാർട്ടി കേഡർമാർക്ക് തെറ്റ് സംഭവിക്കുമ്പോൾ, ആ പിശക് തിരുത്തിച്ച് നേർവഴിക്ക് കൊണ്ടുവരാനുള്ള പാടവം അസാമാന്യമാണ്.
പല ഘട്ടത്തിലും എതിരാളികൾ നടത്തിയ നെറികെട്ട ആക്രമണങ്ങൾ അതിജീവിക്കാൻ പിണറായിക്ക് അനായാസം സാധിച്ചു. കറപുരളാത്ത പൊതു ജീവിതമാണ് അതിനെല്ലാം കരുത്തായത്.
നിലപാടുകളിലെ നന്മയും നിശ്ചയദാർഢ്യവും അടുത്തു നിന്ന് അറിഞ്ഞിട്ടുള്ളതിനാൽ ഒരിക്കലും ആ വാക്കുകളെ എതിർക്കേണ്ടി വന്നിട്ടില്ല. എതിർക്കാൻ എനിക്ക് ഒരിക്കലും സാധിക്കുകയുമില്ല.
ഒരു ജ്യേഷ്ഠ സഹോദരനായി കാണുന്ന അദ്ദേഹത്തോട് ആഴമേറിയ ആത്മബന്ധമാണുള്ളത്. രാഷ്ട്രീയ രംഗത്ത് അദ്ദേഹം നൽകിയ പ്രോത്സാഹനവും പിന്തുണയും എനിക്ക് പറഞ്ഞറിയിക്കാനാവില്ല. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം താങ്ങും തണലുമായി, സഹോദരതുല്യനായി കൂടെ നിന്നു.
അദ്ദേഹത്തിന്റെ കുടുംബവുമായും ഏറെ അടുപ്പമുണ്ട്. തിരിച്ചും അങ്ങനെ തന്നെ. പിണറായിലെ വീട്ടിലെത്തിയപ്പോഴെല്ലാം ഒരു കുടുംബാംഗത്തിന്റെ സ്നേഹവും സ്വാതന്ത്ര്യവും അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മ എന്നെ സ്വന്തം മകനെ പോലെയാണ് കണ്ടിരുന്നത്