രജിത് കുമാറിന് സ്വീകരണം രണ്ട് പേര്‍ അറസ്റ്റില്‍, കൂടുതല്‍ പേരിലേക്ക് അന്വേഷണം

രജിത് കുമാറിന് സ്വീകരണം രണ്ട് പേര്‍ അറസ്റ്റില്‍, കൂടുതല്‍ പേരിലേക്ക് അന്വേഷണം

കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം തുടരുമ്പോള്‍ ഡോ.രജിത്കുമാറിനെ സ്വീകരിക്കാനും ആഘോഷമൊരുക്കാനും കൊച്ചി എയര്‍പോര്‍ട്ടില്‍ തടിച്ചുകൂടിയതില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചേലാമറ്റംസ്വദേശികളായ നിബാസ്, മുഹമ്മദ് അഫ്‌സല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി സി.ഐ പി.എം ബൈജുവാണ് അറസ്റ്റ് ചെയ്തത്. രജിത്കുമാര്‍ ഉള്‍പ്പെടെ 79 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് സീസണ്‍ ടുവില്‍ നിന്ന് പുറത്തായ രജിത്കുമാറിനെ സ്വീകരിക്കാന്‍ നൂറിലേറെ പേര്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തിയത്. ബിഗ്‌ബോസ് ആദ്യ സീസണിലെ മത്സരാര്‍ത്ഥി ഷിയാസ് കരിം, ഈ സീസണില്‍ പുറത്തായ പരിക്കുട്ടി എന്നിവരും സ്വീകരിക്കാന്‍ എത്തിയിരുന്നു. സഹമല്‍സരാര്‍ത്ഥി രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനാണ് ഡോ.രജിത്കുമാര്‍ ഏഷ്യാനെറ്റിലെ ബിഗ്ഗ് ബോസ് മലയാളം സീസണ്‍ ടു റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായത്. ഇതിന് പിന്നാലെ സൈബര്‍ ആക്രമണവും അവതാരകന്‍ മോഹന്‍ലാലിനെതിരെ തെറിവിളിയും ഉണ്ടായി. രജിത് ആര്‍മി, ഡിആര്‍കെ ഫാന്‍സ് തുടങ്ങിയ വിവിധ പേരുകളില്‍ രൂപപ്പെട്ട ഗ്രൂപ്പുകളും പേജുകളുമാണ് രജിത് ആരാധകരെന്ന പേരില്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ നിയമം ലംഘിച്ച ആഘോഷം നടത്തിയത്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഡോ.രജിത്കുമാറിനെ സ്വീകരിക്കാനായി ഇവര്‍ നടത്തിയ ആഘോഷങ്ങളുടെയും ബഹളങ്ങളുടെയും വീഡിയോയും പുറത്തുവന്നിരുന്നു.

മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ലെന്നും, ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുന്‍പില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമാകുമെന്നും ജില്ലാ കലക്ടര്‍ എസ് സുഹാസ്. കനത്ത ആരോഗ്യ ജാഗ്രതയില്‍ സംസ്ഥാനം മുന്നോട്ട് നീങ്ങുമ്പോള്‍ ഞായറാഴ്ച ഉച്ചയ്ക്ക് കോവിഡ് 19 ബാധിതനായ ആളെ ഐസൊലേഷനില്‍ എത്തിച്ച എയര്‍പോര്‍ട്ടില്‍ തന്നെ രാത്രി 9മണിയോടെ ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിച്ചത് ഗുരുതര നിയമലംഘനമാണെന്നാണ് വിലയിരുത്തല്‍. കൊച്ചി വിമാനത്താവളത്തില്‍ കര്‍ശന നിയന്ത്രണമുള്ളപ്പോള്‍ ഇത്രയേറെ ആളുകള്‍ തിങ്ങിക്കൂടിയത് നിയന്ത്രിക്കാനാകാത്തത് വീഴ്ചയാണെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനമുണ്ട്.

ഡിസംബര്‍ 14ന് ശനിയാഴ്ച സംപ്രേഷണം ചെയ്ത ബിഗ് ബോസ്സ് വാരാന്ത്യ എപ്പിസോഡിലാണ് രജിത് കുമാര്‍ പുറത്തായത്. മുളക് തേച്ചതിന് ക്ഷമ ചോദിക്കുന്നുവെന്ന് രജിത് പറഞ്ഞപ്പോള്‍ ക്ഷമ സ്വീകരിക്കാമെന്നും ബിഗ് ബോസ്സ് ഹൗസില്‍ തിരിച്ച് വരുന്നതിനോട് യോജിപ്പില്ലെന്നും രേഷ്മ അറിയിച്ചു. തുടര്‍ന്നായിരുന്നു രജിത് പുറത്തായത്. കൊച്ചിക്ക് പുറമേ രജിത് കുമാറിന് ജന്മനാടായ ആറ്റിങ്ങലും സ്വീകരണമൊരുക്കാന്‍ രജിത് ആര്‍മി തീരുമാനിച്ചതായി ചില വീഡിയോകളില്‍ പറയുന്നുണ്ട്. നേരത്തെ ബിഗ് ബോസ്സ് ഹൗസില്‍ രജിത് കുമാറിനെ വിമര്‍ശിച്ച മറ്റ് മല്‍സരാര്‍ത്ഥികളായ ആര്യ, മഞ്ജു പത്രോസ്, വീണാ നായര്‍, ജസ്ല മാടശേരി എന്നിവര്‍ക്കെതിരെ രജിത് ആരാധകര്‍ സ്ത്രീവിരുദ്ധ ആക്രമണവും സൈബര്‍ ബുള്ളിയിംഗും നടത്തിയത് ചര്‍ച്ചയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in