ഇതൊരു യുദ്ധമാണ് തളര്‍ന്ന് പിന്‍വാങ്ങരുത്, സ്ത്രീസമൂഹത്തിന്റെ മുഖത്തേറ്റ അടിയാണ് അവര്‍ ആഘോഷിക്കുന്നത്

ഇതൊരു യുദ്ധമാണ് തളര്‍ന്ന് പിന്‍വാങ്ങരുത്, സ്ത്രീസമൂഹത്തിന്റെ മുഖത്തേറ്റ അടിയാണ് അവര്‍ ആഘോഷിക്കുന്നത്

രാവിലെ ഈ വിധി കേട്ടപ്പോള്‍ ഞെട്ടിപ്പോയി. ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് ഇത്തരമൊരു വിധി. ബലാത്സംഗത്തിനിരയായ ഒരു സ്ത്രീ വേദനയോടെ കൊടുത്ത ഒരു പരാതിയില്‍ ഇങ്ങനെയൊരു വിധി പ്രസ്താവം അനീതിയാണ്. ഇത് വ്യക്തിപരമായ പ്രശ്‌നമല്ല. അനേകം കന്യാസ്ത്രീമാര്‍ മഠങ്ങള്‍ക്കുള്ളില്‍ പീഢിപ്പിക്കപ്പെടുന്നുണ്ട്. നിസഹായരായ അടിമകളെ പോലെ ഇതെല്ലാം സഹിച്ചുകൊണ്ട് ജീവിക്കേണ്ടി വരുന്നുണ്ട്. അവരെക്കൂടി ഉള്‍ക്കൊണ്ടാണ് ഈ വിധിയെ സമീപിക്കേണ്ടത്.

സ്ത്രീ സമൂഹത്തിന്റെ മുഖത്തേറ്റ അടിയാണ് പ്രതിക്കൊപ്പമുള്ളവര്‍ ആഘോഷമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ ആഹ്‌ളാദ പ്രകടനം പോലെ ലഹരിമയമായ ആഘോഷമാണ് നമ്മള്‍ ഇന്ന് കണ്ടത്.

ഒരു ബലാത്സംഗ കേസിലെ പ്രതിക്ക് വേണ്ടിയാണ് ഈ ആഹ്ാളാദാരവങ്ങള്‍ എന്നോര്‍ക്കണം. മറുഭാഗത്ത് നില്‍ക്കുന്നത് ഒരു സ്ത്രീയാണ്. എന്നിട്ടും ഇത്തരം കാട്ടികൂട്ടലുകള്‍ നടത്തുമ്പോള്‍ കേരളത്തിന്റെ ജൂഡീഷ്യറി സിസ്റ്റം എവിടെ നില്‍ക്കുന്നു എന്ന ചോദ്യമാണ് നമ്മള്‍ ഉയര്‍ത്തേണ്ടത്.

ജനാധിപത്യ രാജ്യത്തില്‍ സ്ത്രീകള്‍ക്ക് സംരക്ഷണമൊരുക്കാനാകുന്നില്ലെങ്കില്‍ അതിന്റെ പോക്ക് എങ്ങോട്ടാണ്. മൗലികാവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടാണ് ഓരോ ബലാത്സംഗ കേസുകളും ഉണ്ടാകുന്നത്. രാജ്യത്തിന്റെ നെടുംതൂണാണ് ഭരണഘടനയും മൗലീകാവകാശവുമൊക്കെ. അതൊക്കെ തകര്‍ത്തു കളയുന്ന ഒരു വിധി വരിക എന്നത് നമുക്ക് അംഗീകരിച്ച് കൊടുത്തുകൂടാ. അതുകൊണ്ട് തന്നെ ഈ കേസുമായി ബന്ധപ്പെട്ടുള്ള യാത്ര തുടരും. അവര്‍ ഇനിയും നീതി തേടി മുന്നോട്ട് പോകണം, തളരരുത്. ഇതൊരാളുടെ പ്രശ്‌നമല്ല, സാമൂഹിക വിഷയമാണ് എന്നാണ് എനിക്ക് പറയാനുള്ളത്.

ഈ പുരുഷാധിപത്യ സമൂഹത്തില്‍ നിന്ന് കൊണ്ടു തന്നെ പോരാടണം. ഇതൊക്കെയാണ് ചലഞ്ച്, ഇങ്ങനെയൊക്കെയേ സമൂഹത്തില്‍ മാറ്റം വരുത്താന്‍ സാധിക്കൂ. നമുക്ക് വളരെ ഈസിയായി ഇരുന്നുകൊണ്ടൊന്നും ഒന്നും ചെയ്യാന്‍ സാധിക്കില്ല. പ്രകൃതി വിരുദ്ധമായി പോലും പല തവണ പീഡിപ്പിച്ചതായി പറയുന്ന പ്രതിയെ സംരക്ഷിക്കുന്ന ആളുകളെയാണ് കാണാനാകുന്നത്.

നീതി തേടിയുള്ള യാത്ര ഇതിലും ദുര്‍ഘടം നിറഞ്ഞതായിരിക്കും. നേരത്തെ ഏറ്റെടുത്തതിലും കൂടുതല്‍ പരിഹാസങ്ങള്‍ ഇനിയും നേരിടേണ്ടി വരും. ഇതൊരു യുദ്ധമാണ്. യുദ്ധങ്ങളില്‍ പിന്മാറി പോകുന്നവരല്ല ധീരശാലികള്‍. നിര്‍ത്തേണ്ടി സാഹചര്യം വന്നാലും മുന്നോട്ട് പോകണം. സത്യം കോടതികളില്‍ ഒരിക്കലും മരിച്ച് വീഴാന്‍ പാടില്ല.

സ്വന്തമായി ചിന്തിക്കാന്‍ പോലും പ്രാപ്തിയില്ലാത്ത വിധത്തില്‍ ഒരു വിഭാഗത്തെ അടക്കിനിര്‍ത്തിയാണ് മറുഭാഗത്തുള്ളവര്‍ പ്രതിരോധം തീര്‍ക്കുന്നത്. പുരോഹിതരും ബിഷപ്പുമാരും ദൈവത്തിന്റെ നേരിട്ടുള്ള പ്രതിപുരുഷന്മാരാണ് എന്നൊക്കെയാണ് പറഞ്ഞു പഠിപ്പിക്കുന്നത്.

അവരൊക്കെ എന്തെങ്കിലും തെറ്റ് ചെയ്താല്‍ അത് ദൈവം ചോദിച്ചോട്ടെ. നമ്മളായിട്ട് ചോദിക്കേണ്ട. നമുക്ക് ശാപം കിട്ടും. ഇങ്ങനെയൊക്കെയുള്ള ഒരു പരീശീലനമാണ് അവരുടെ തലച്ചോറില്‍ ഉണ്ടാക്കിയിരിക്കുന്നത്.

സ്വതന്ത്രമായി കാര്യങ്ങള്‍ വീക്ഷിക്കാന്‍ കഴിയുന്ന ഒരു സമൂഹം ലോകത്തുണ്ട്. നമ്മള്‍ മതപരമായൊന്നും ചിന്തിച്ച് മാറ്റി നിര്‍ത്തേണ്ട. മനുഷ്യര്‍ ഒറ്റക്കെട്ടാണ്, അതില്‍ സത്യത്തോടൊപ്പം നില്‍ക്കുന്ന വലിയൊരു സമൂഹമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in