
സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായിട്ട് രണ്ടാമത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും സമന്‍സ് അയക്കുകയും സമന്‍സ് ഏറ്റെടുത്തില്ലെങ്കില്‍, അതിന് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും പറയുന്നത് ഏറ്റവും ആശങ്കയുണര്‍ത്തുന്നതും ഏറ്റവും ഗുരുതരമായി കാണേണ്ടതുമായ ഒരു സംഭവമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖരായ ജേണലിസ്റ്റുകള്‍ക്ക് എതിരെ ഇങ്ങനെയൊരു നടപടി എടുക്കാമെങ്കില്‍ സാധാരണ ചെറിയ പത്രങ്ങളും ചെറിയ പോര്‍ട്ടലുകളും നടത്തുന്നവര്‍ക്കും അവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും എന്തുമാത്രം വെല്ലുവിളികളെയാണ് നേരിടേണ്ടി വരുന്നതെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. അസമിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറും ജോലി ചെയ്യുന്നത് ഡല്‍ഹിയിലാണ്. ഡല്‍ഹിയിലെ പൊലീസിനും മറ്റുള്ളവര്‍ക്കും ഇല്ലാത്ത ആശങ്കയെന്തിനാണ് അസമിലെ പൊലീസിന് എന്ന കാര്യം വ്യക്തമല്ല. രണ്ടാമത്തെ എഫ്‌ഐആറില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്നതും വ്യക്തമല്ല.
ഒരു തീരുമാനം എടുക്കുന്നത് വരെ പഴയ രാജ്യദ്രോഹ നിയമമായ ഐപിസി 124എ അനുസരിച്ച് രാജ്യദ്രോഹ നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്യദ്രോഹ നിയമം പുനരാവിഷ്‌കരിച്ചിരിക്കുന്ന ബിഎന്‍എസ് സെക്ഷന്‍ 152 രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്ന രീതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ഉപയോഗിച്ചിരിക്കുന്നത്. ഇത് വളരെ ആശങ്ക ജനിപ്പിക്കുന്ന സംഭവമാണ്. എല്ലാ മാധ്യമപ്രവര്‍ത്തകരും, ജനാധിപത്യത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന എല്ലാവരും ഇതിനെതിരെ സമാധാനപരമായി ശബ്ദം ഉയര്‍ത്തേണ്ടതാണ്. കഴിയുന്നത്ര വേഗത്തില്‍ ഏതെങ്കിലും കോടതി ഇടപെട്ട് ഈ പ്രവര്‍ത്തനം മരവിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രാജ്യത്തിന്റെ പരമാധികാരത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ ഉപയോഗിക്കുന്ന നിയമാണ് ബിഎന്‍എസ് 152. അത് പത്രപ്രവര്‍ത്തകര്‍ക്ക് എതിരെ ഉപയോഗിക്കുന്നതിനെ ഒരുതരത്തിലും ന്യായീകരിക്കാന്‍ പറ്റില്ല എന്നാണ് അറിയാന്‍ കഴിയുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എനിക്ക് തോന്നുന്നത്. പരമ്പരാഗത മാധ്യമങ്ങള്‍ അധികമൊന്നും സര്‍ക്കാരിനെ വിമര്‍ശിക്കാതിരിക്കുന്ന ഈ സമയത്ത് നമുക്ക് അറിയാവുന്ന ജേണലിസം കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് ഓണ്‍ലൈന്‍ ഇടത്തും ന്യൂ മീഡിയയിലുമാണ്. അതില്‍ ഏറ്റവും ശക്തമായ നിലപാടെടുക്കുന്ന ഒരു മാധ്യമമാണ് ദ വയര്‍. അപ്പോള്‍ ദ വയറിനെ പോലെ ഒരു മാധ്യമത്തെ ഭീഷണിപ്പെടുത്തി, അതില്‍ നിന്നുണ്ടാകുന്ന ചില്ലിംഗ് ഇഫക്ടില്‍ നിന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളെ കഴിയുന്നത്ര കണ്‍ട്രോള്‍ ചെയ്യാന്‍ ശ്രമിക്കുകയാണ് ഈ നടപടിക്ക് പിന്നിലെന്ന് സംശയിക്കുന്നു.
പ്രത്യേകിച്ച് ഇപ്പോള്‍ ഇലക്ഷന്‍ കമ്മീഷന് എതിരായും മറ്റും ഏറ്റവും കൂടുതല്‍ വിമര്‍ശനാത്മകമായി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. അതിന് തടയിടുകയും അവരെ ഭീഷണിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളും ഇതിന് പിന്നിലുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു. തീര്‍ച്ചയായും ജനാധിപത്യത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ആര്‍ക്കും ഇത്തരം നടപടികളെ പിന്താങ്ങാന്‍ കഴിയില്ല. അത് മാത്രമല്ല, എല്ലാവരും അതിനെതിരെ സമാധാനപരമായി ശബ്ദമുയര്‍ത്തുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.