കമ്മ്യൂണിസ്റ്റ് കർമ്മയോഗി

കമ്മ്യൂണിസ്റ്റ് കർമ്മയോഗി

അർദ്ധരാത്രിയുടെ അരണ്ടനിലാവെളിച്ചത്തിൽ, ആ യാത്രാക്കപ്പലിന്റെ മുകൾത്തട്ടിൽ നിന്നുകൊണ്ട് രണ്ടു ചെറുപ്പക്കാർ, ഏതാനും ചാക്കുകെട്ടുകളോരോന്നായി ഒച്ചയുണ്ടാക്കാതെ നടുക്കടലിലേക്ക് വലിച്ചെറിയുകയാണ്.ആ സാഹസിക കൃത്യം ആരെങ്കിലും കണ്ടുപിടിക്കുന്നുണ്ടോ എന്നു നോക്കാനും ആവശ്യമായ മുന്നറിയിപ്പ് നൽകാനുമായി മെലിഞ്ഞു നീണ്ട ഒരു പെൺകുട്ടി ഡെക്കിന്റെ ഒരു ഭാഗത്ത്,ജാഗരൂകയായി കാവൽ നിൽക്കുന്നുണ്ടായിരുന്നു...

രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളായിരുന്നു അത്‌.ലണ്ടനിൽ നിന്ന് തിരിച്ച്, ഗുഡ്‌ഹോപ്പ് മുനമ്പ് വലംവെച്ച്,ഡർബൻ വഴി ഇന്ത്യയിലേക്ക് സഞ്ചരിക്കുകയായിരുന്ന ആ കപ്പലിലെ യാത്രക്കാരുടെ കൂട്ടത്തിൽ, വിദേശത്തെ വിദ്യാഭ്യാസം മതിയാക്കി ജന്മനാട്ടിലേക്ക് മടങ്ങുന്ന മൂന്നു ഇന്ത്യൻ ചെറുപ്പക്കാരുമുണ്ടായിരുന്നു. സ്‌പെയിനിലെ ആഭ്യന്തര യുദ്ധത്തിൽ നിന്ന് പ്രചോദനവും ആവേശവും ഉൾക്കൊണ്ട അവർ, ഹിറ്റ് ലറിന്റെയും ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും ആജന്മശത്രുക്കളായിരുന്നു. കപ്പലിനുള്ളിലെ വിശാലമായ ലൈബ്രറിയുടെ ഷെൽഫുകളിൽ ഭദ്രമായി അടുക്കിസൂക്ഷിച്ചിരുന്ന ഒരു കൂട്ടം പുസ്തകങ്ങൾ -- ഫാസിസ്റ്റ് ആശയങ്ങളെ പിന്തുണയ്ക്കുകയോ പ്രകീർത്തിക്കുകയോ ചെയ്യുന്നവയായിരുന്നു അവയെല്ലാം -- ചാക്കിൽ കെട്ടിക്കൊണ്ടുവന്ന് കടലിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിയാനായി ആ യുവാക്കൾ ഒരു പദ്ധതി ആസൂത്രണം ചെയ്തു. ആ മൂവർ സംഘത്തിൽപ്പെട്ട കറുത്തു മെലിഞ്ഞ ബംഗാളി ചെറുപ്പക്കാരനും വെളുത്തു തടിച്ച പാഴ്‌സി യുവാവും ചേർന്നാണ് 'വിധ്വംസക' പരിപാടി വിജയകരമായി നടപ്പിലാക്കിയത്.സംഘത്തിലെ രണ്ടാമന്റെ പ്രണയിനിയാണ് കാവൽപ്പണി സമർത്ഥമായി നിർവഹിച്ച ആ സുന്ദരിപ്പെൺകൊടി. കോൺഗ്രസ് നയിക്കുന്ന ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളികളായിരുന്നു,ആ കമിതാക്കൾ രണ്ടുപേരും.ബംഗാളി യുവാവാകട്ടെ സ്വാതന്ത്ര്യസമരയോദ്ധാവും അതേസമയം തന്നെ അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റുകാരനും.

ഇന്ദിരാ പ്രിയദർശിനി നെഹ്റു എന്നും ഫിറോസ് ജഹാംഗീർ ഗാന്ധി എന്നുമായിരുന്നു ആ യുവമിഥുനങ്ങളുടെ പേരുകൾ. അവരുടെ ആത്മമിത്രമായ ആ യുവകമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെ പേരാകട്ടെ, ഭൂപേശ് ഗുപ്‌ത എന്നും.....

1930 കളുടെ അവസാനവർഷങ്ങളിൽ 'ബിലാത്തി'യിൽ ഉപരിപഠനത്തിനെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെല്ലാവരും സമ്പന്ന കുടുംബ ങ്ങളുടെ സുഖസമൃദ്ധിയിൽ ജനിച്ചു വളർന്നവരായിരുന്നു.ഇന്ത്യൻ സിവിൽ സർവീസിന്റെ ഔന്നത്യങ്ങളും അക്കാദമിക് രംഗത്തെ ഉയർന്നപദവികളും അഭിഭാഷക മേഖലയിലെ വലിയ നേട്ടങ്ങളുമൊക്കെ സ്വപ്നം കണ്ടുകൊണ്ട് ഉന്നതവിദ്യാഭ്യാസത്തിനെത്തിയ ആ ചെറുപ്പക്കാർ അധികം വൈകുന്നതിന് മുമ്പുതന്നെ വി കെ കൃഷ്ണ മേനോൻ നയിക്കുന്ന ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിലേക്കും അവിടെ നിന്ന് മെല്ലെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്കും എത്തിപ്പെടുകയായിരുന്നു.ഹിരേന്ദ്ര നാഥ്‌ മുഖർജി,രേണു റോയ്,ജ്യോതിബസു,നിഖിൽ ചക്രവർത്തി,ഇന്ദ്രജിത് ഗുപ്ത,സഹോദരങ്ങളായ മോഹൻകുമാരമംഗലം,പാർവതി കുമാരമംഗലം,എൻ കെ കൃഷ്ണൻ,പി എൻ ഹകസർ....ഇവരുടെയെല്ലാം നേതാവായി ഭൂപേശ് ഗുപ്തയും.സാമ്രാജ്യത്വ ത്തിൽ നിന്നുള്ള വിമോചനകാംക്ഷയും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലുള്ള പ്രതീക്ഷയും സാഹസികജീവിതത്തോടുള്ള അഭിനിവേശവുമാണ് ആ ചെറുപ്പക്കാരെയെല്ലാം വിപ്ലവപ്രസ്ഥാനത്തിലേക്ക് ആകർഷിച്ചത്. എന്നാൽ ഭൂപേശ് ഗുപ്‌ത ലണ്ടനിൽ എത്തുമ്പോൾ തന്നെ വിപ്ലവാനുഭവങ്ങളുടെ തീച്ചൂളയിൽ സ്ഫുടം ചെയ്തു കഴിഞ്ഞിരുന്നു. ഒരു ഹൈസ്കൂൾ വിദ്യാർത്ഥി യായിരിക്കുമ്പോൾ, അരബിന്ദോ ഘോഷ് സ്ഥാപിച്ച വിപ്ലവസംഘടനയായ അനുശീലൻ സമിതിയുടെ പ്രവർത്തകനായി തീർന്ന ഭൂപേശ് പതിനാറാമത്തെ വയസിലാണ് ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്.

ഭൂപേശ് ഗുപ്ത, നിഖിൽ ചക്രവർത്തി, അജയഘോഷ്
ഭൂപേശ് ഗുപ്ത, നിഖിൽ ചക്രവർത്തി, അജയഘോഷ്

അടുത്തവർഷം -1931ൽ -- വീണ്ടും രണ്ടു തവണ കൂടി പോലീസിന്റെ പിടിയിലായി. പ്രായത്തിന്റെ ഇളപ്പം കണക്കിലെടുത്ത് അപ്പോൾ വിട്ടയച്ചെങ്കിലും 1933 ൽ ഒരിക്കൽ കൂടി അറസ്റ്റ് ചെയ്യപ്പെട്ടതോടെ അടുത്ത നാലുവർഷങ്ങൾ തടവിൽ കഴിയേണ്ടി വന്നു. ഇന്റർമീഡിയറ്റും ഡിഗ്രിയും പഠിച്ചതും പാസ്സായതുമൊക്കെ അങ്ങനെ ഇരുമ്പഴികൾക്കുള്ളിൽ കിടന്നുകൊണ്ടാണ്. ആ നാളുകളിൽ വായിച്ചുകൂട്ടിയ മാർക്സിസ്റ്റ് ഗ്രന്ഥങ്ങളിൽ നിന്നാണ്, ഒറ്റപ്പെട്ട ഭീകരപ്രവർത്തനങ്ങളുടേ തല്ല, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ചുവന്ന കൊടിയേന്തിയ സംഘടിതവർഗ്ഗത്തിന്റേതാണ് ശരിയായ വിമോചനപാതയെന്ന് തിരിച്ചറിയുന്നത്.

വിപ്ലവപ്രവർത്തനങ്ങളിൽ നിന്ന് മകനെ രക്ഷപെടുത്താനായി ഭൂപേശിന്റെ പിതാവ് ഒരു വഴിയേ കണ്ടുള്ളൂ. വിദേശത്തേക്ക് പഠിക്കാൻ അയയ്ക്കുക. ജയിലിൽ നിന്ന് വിട്ടയക്കുന്നതിനു പകരം ഭൂപേശിനെ നേരിട്ട് കപ്പലിലേക്ക് എത്തിക്കുകയാണ്,പോലീസ് ചെയ്തത്. കപ്പൽ പുറപ്പെടുന്നതിനു തൊട്ടുമുമ്പായി മോചന ഉത്തരവും അതോടൊപ്പം വിദേശത്ത് യാതൊരു വിധത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിലുമേർപ്പെടരുത് എന്ന ഒരു കല്പനയും കൂടി പോലീസ് കൈയിൽവെച്ചു കൊടുത്തു. എന്നാൽ ലണ്ടനിൽ എത്തിയ ഉടനെ തന്നെ ഉത്തരവുകളെല്ലാം തൃണവൽഗണിച്ചുകൊണ്ട് ഭൂപേശ് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനാരംഭിച്ചു. ബെൽസിസാ പാർക്കിലുള്ള ഭൂപേശിന്റെ മുറി സോഷ്യലിസ്റ്റ്‌ചിന്തയിലേക്ക് ജ്ഞാനസ്നാനം ചെയ്ത ഇന്ത്യൻ വിദ്യാർത്ഥി കളുടെ ഒരു കമ്മ്യൂണായി മാറി. കമ്മ്യൂണിസത്തോട് താത്പര്യമില്ലെങ്കിൽപ്പോലും,ഫാസിസത്തെ മുഖ്യശത്രുവായി പ്രഖ്യാപിച്ചവരും വിദ്യാർത്ഥികളെന്നപോലെ അദ്ധ്യാപകരുമെല്ലാം, കാന്തശക്തിയാലെന്നപോലെ ഭൂപേശിന്റെ വ്യക്തിത്വത്തിലേക്ക് ആകർഷിക്കപ്പെട്ടു. അങ്ങനെയാണ് ഇന്ദിരയും ഫിറോസും ഭൂപേശിന്റെ ഉറ്റ ചങ്ങാതിമാരായി തീർന്നത്. ഓക്സ്‌ഫോഡിലെ മിഡിൽ ടെംപിളിൽ നിന്ന് ബാർ അറ്റ് ലാ ബിരുദം നേടി സ്വന്തം ജന്മദേശത്തിലേക്ക് ഭൂപേശ് മടങ്ങുമ്പോൾ പാതിവഴിയിൽ പഠിത്തം അവസാനിപ്പിച്ച ഇന്ദിരയും ഫിറോസും ഒപ്പം ചേർന്നു.ഫാസിസത്തിന്റെ കഴുകൻ ചിറകടിയൊച്ചകൾ ലോകമാകെ ഇരമ്പിക്കേൾക്കുകയായിരുന്നു അപ്പോൾ....

ഇന്ത്യയിൽ മടങ്ങിയെത്തിയ ഉടനെതന്നെ അന്ന് അണ്ടർഗ്രൗണ്ടിൽ പ്രവർത്തിച്ചിരുന്ന കൽക്കത്തയിലെ പാർട്ടി ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഭൂപേശ് വളരെവേഗം,ജനറൽ സെക്രട്ടറി പി സി ജോഷിയുടെ ഏറ്റവുമടുത്ത അനുയായി ആയി. അധികം വൈകാതെ പാർട്ടിയുടെ നിരോധനം മാറിയതോടെ,ലണ്ടനിൽ ഒപ്പം പഠിച്ചിരുന്ന,ഉറ്റ ചങ്ങാതി ജ്യോതി ബസുവിനോടൊപ്പം ചേർന്ന് 'ഫ്രണ്ട്‌സ് ഓഫ് സോവിയറ്റ് യൂണിയൻ' സംഘടിപ്പിക്കുന്ന തിരക്കിലായി.'ബംഗാൾ ക്ഷാമ'ത്തിന്റെ നാളുകളിൽ പാർട്ടി ആരംഭിച്ച ജനരക്ഷാ പ്രസ്ഥാനത്തിന്റെ സെക്രട്ടറി യായി രാപകൽ പ്രവർത്തിച്ച ഭൂപേശിന്,ബംഗാളിന്റെ അന്നത്തെ പ്രധാന മന്ത്രിയും മുസ്ലീം ലീഗിന്റെ നേതാവുമായ ഹുസ്സൈൻ ശഹീദ് സുഹ്‌റാവർദി(പിൽക്കാലത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി)യുടെ ഔദ്യോഗിക വസതിയിൽ ഏത് അസമയത്ത് പോലും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.

വാക്കുകളിൽ തീ പാറുന്ന ഒരു പ്രഭാഷകനായി അറിയപ്പെടാൻ തുടങ്ങിയതും ആ കാലത്തു തന്നെയാണ്.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായങ്ങളിലൊന്നായ തേഭാഗാ കാർഷിക കലാപത്തിലെ പ്രതികളായ സഖാക്കൾക്ക് വേണ്ടിയും മറ്റു ചില പ്രധാന തൊഴിലാളി പ്രക്ഷോഭങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടവർക്കു വേണ്ടിയും കോടതിയിൽ ഹാജരായത് ഭൂപേശായിരുന്നു.

1948 ൽ കൽക്കത്തയിൽ രണ്ടാം പാർട്ടി കോൺഗ്രസ് ചേരുന്നതിന് തൊട്ടുമുമ്പ്, പി സി ജോഷിയെ 'ഒത്തുതീർപ്പിന്റെ വക്താവ്' എന്നു മുദ്രകുത്തി പുറത്താക്കാനായി ഡാങ്കെയും രണദിവേയും കൈകോർത്തു നീങ്ങുന്ന നാളുകൾ. ജോഷിയെ പുറത്താക്കുന്ന നടപടി എങ്ങനെയാണ് പാർട്ടിയെ സഹായിക്കുക എന്നു ചോദിച്ച നിഖിൽ ചക്രവർത്തിയോട് ഭൂപേശ് പറഞ്ഞു:

"ജോഷിയെ മാറ്റുന്നത് നമുക്കെല്ലാം വലിയൊരു ആഘാതമായിരിക്കും,സംശയമില്ല. എന്നാൽ ബഹുഭൂരിപക്ഷം സഖാക്കളും ജോഷിയുടെ ലൈൻ തെറ്റാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തെ നമ്മൾ പിന്തുണയ്ക്കുന്നത് ശരിയല്ല.നമ്മൾ രണ്ടാളും തൊഴിലാളി വർഗ്ഗത്തിൽ പെട്ടവരല്ല എന്നുള്ളതുകൊണ്ടു തന്നെ, ജോഷിയോടുള്ള നമ്മുടെ അടുപ്പത്തെ,സ്വന്തം വർഗ്ഗത്തോടുള്ള കൂറു കാണിക്കുകയാണെന്നു വ്യാഖ്യാനിക്കാൻ സാധ്യതയുണ്ട്."

ജോഷിയെ പുറന്തള്ളി,നെഹ്‌റുസർക്കാരിനെതിരെ സായുധ കലാപത്തിനാഹ്വാനം ചെയ്തുകൊണ്ടുള്ള രണദിവേയുടെ തീസിസ് അംഗീകരിച്ചതോടെ,ഡോ.ജി.അധികാരിയുടെയും ഭവാനി സെന്നിന്റെയും നേതൃത്വത്തിൽ, മോഹൻ കുമാരമംഗലത്തെയും എൻ കെ കൃഷ്ണനെയും പോലെയുള്ള ഭൂപേശിന്റെ പഴയ സഹപാഠികൾ പുതിയ നയം നടപ്പിലാക്കാൻ,വലിയ ആവേശത്തോടെ രംഗത്തിറങ്ങി.എന്നാൽ പുതിയ പാർട്ടിനേതൃത്വം ഭൂപേശിന് ഉത്തരവാദിത്തങ്ങളൊന്നും നൽകിയില്ല.ഒളിവിൽ പോയ ഭൂപേശ് അധികം വൈകാതെ അറസ്റ്റിലായി.ജയിലിനുള്ളിലും പുറത്തുമായി രൂക്ഷമായി വളർന്ന ഉൾപ്പാർട്ടി സമരത്തിൽ സെക്ടറിയനിസത്തിനെതിരെ ഭൂപേശ് ശക്തമായ നിലപാടെടുത്തു. അജയഘോഷ് പാർട്ടിയുടെ ജനറൽ സെക്രട്ടറിസ്ഥാനമേറ്റെടുക്കുകയും സാഹസിക നയം പൂർണമായും കൈവെടിയുകയും ചെയ്തതിനുശേഷം,1952 ഏപ്രിൽ മാസത്തിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഭൂപേശ് ജയിലിൽ നിന്ന് പുറത്തുവരുന്നത്. 1953 ൽ മധുരയിൽ വെച്ചു നടന്ന മൂന്നാം പാർട്ടി കോൺഗ്രസിൽ വെച്ച് കേന്ദ്രക്കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭൂപേശ് 1956 ലെ പാലക്കാട് കോൺഗ്രസിൽ വെച്ച് പോളിറ്റ് ബ്യൂറോയിൽ എത്തി.പ്രധാനപ്പെട്ട അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് സമ്മേളനങ്ങളിലേക്ക് സി പി ഐ അയച്ചിരുന്ന പ്രതിനിധി സംഘങ്ങളിലെല്ലാം തന്നെ ഭൂപേശ് ഒരു പ്രമുഖ അംഗമായിരുന്നു.ബംഗാൾ പാർട്ടിയുടെ മുഖപത്രമായ 'സ്വാധീനത'യുടെ എഡിറ്റർ ആയിരുന്ന ഭൂപേശിനെ,അജയഘോഷ് കേന്ദ്ര മുഖപത്രമായ 'ന്യൂ ഏജി'ന്റെ പത്രാധിപച്ചുമതലയേല്പിച്ചു.

ഒരുപാട് സംശയങ്ങളോടും ആശങ്കകളോടും കൂടിയാണ് കമ്മ്യുണിസ്റ്റുകാർ 'ബൂർഷ്വാ' പാർലമെന്റിൽ പ്രവേശിച്ചതെങ്കിലും,തുടക്കം മുതൽക്കു തന്നെ സഭയിൽ ഏറ്റവും നന്നായി തയ്യാറെടുപ്പ് നടത്തിയെത്തിയിരുന്നതും, വിഷയങ്ങൾ ആഴത്തിൽ പഠിച്ച്, ശക്തമായ ഭാഷയിൽ അവ അവതരിപ്പിക്കുന്നതിൽ മറ്റെല്ലാവരുടെയും മുന്നിൽ നിന്നിരുന്നതും പാർട്ടിയുടെ എം പി മാർ തന്നെയായിരുന്നു.1950 കളിലും 60 കളിലും സഭയിലെത്തിയ എസ് എ ഡാങ്കെ,ഏ കെ ഗോപാലൻ, പ്രൊഫ.ഹിരൺ മുഖർജി, രേണു ചക്രവർത്തി,ഇന്ദ്രജിത് ഗുപ്ത,പി കെ വാസുദേവൻ നായർ (ലോക്സഭ) പി സുന്ദരയ്യ,ബാസവപുന്നയ്യ,പി രാമമൂർത്തി,ഡോ.ഇസഡ് എ അഹമ്മദ്,അനന്തൻ നമ്പ്യാർ,എം എൻ ഗോവിന്ദൻ നായർ,കെ ദാമോദരൻ,സി അച്യുത മേനോൻ (രാജ്യസഭ) എന്നിവർ പാർലമെന്റിൽ ഒന്നാന്തരമായി തിളങ്ങി.എന്നാൽ അവരിൽ നിന്നെല്ലാം,പലതുകൊണ്ടും വേറിട്ടുനിന്ന ഒരു പാർലമെന്ററിയനായിരുന്നു ഭൂപേശ് ഗുപ്ത. പാർലമെന്റ് ഭൂപേശിനെ സംബന്ധിച്ചിടത്തോളം ഒരു സമരഭൂമിയായിരുന്നു.നിസ്വവർഗം നേരിടുന്ന നൂറായിരം പ്രശ്നങ്ങൾ, അനീതിയുടെയും അസമത്വത്തിന്റെയും അനേകം ദൃഷ്ടാന്തങ്ങൾ,സമ്പന്ന വർഗ്ഗത്തിനു വേണ്ടി ഭരണവർഗം നടത്തുന്ന പ്രീണനങ്ങളും വിട്ടുവീഴ്ച്ചകളും,രാജ്യത്തെ ഞെട്ടിച്ച അഴിമതിക്കഥകൾ....ഇതെല്ലാം രാജ്യസഭയിലെ തന്റെ പ്രസംഗങ്ങളിലൂടെയും ചോദ്യങ്ങളിലൂടെയും സബ്മിഷനുകളിലൂടെയും പോയിന്റ് ഓഫ് ഓർഡറുകളിലൂടെയും അദ്ദേഹം ദേശീയശ്രദ്ധയിൽ കൊണ്ടുവന്നു.ജവാഹർലാൽ നെഹ്റു മുതൽ മൊറാർജി ദേശായി വരെയുള്ള പ്രധാനമന്ത്രിമാരും പ്രഗത്ഭരായ അന്നത്തെ മന്ത്രിമാരും ഭരണ-പ്രതിപക്ഷ നേതാക്കളും ശ്രദ്ധയോടും ആദരവോടും കൂടി ആ വാക്കുകൾ കേട്ടിരുന്നു. ഹരിദാസ് മുന്ദ്ര,എം ഓ മത്തായി തുടങ്ങിയവരുടെ അഴിമതിക്കഥകൾ തുറന്നുകാട്ടിയത് ഭൂപേശ് ഗുപ്തയായിരുന്നു.ജനങ്ങളെ ദ്രോഹിക്കുന്ന ഒരൊറ്റ തീരുമാനത്തെയോ നടപടി യെയോ ഭൂപേശ് വെറുതെ വിട്ടില്ല.അതുകൊണ്ട് ആർക്കും അദ്ദേഹത്തോട് പരിഭവമോ വിദ്വേഷമോ തോന്നിയില്ല.ഭൂപേശ് സംസാരിക്കാനെഴുന്നേറ്റാൽ ആരും സഭ വിട്ടുപോകുമായിരുന്നില്ല.

"താങ്കളുടെ സമയം കഴിഞ്ഞു" എന്ന കർശന നിലപാട് എടുക്കുന്നതിനു പകരം, "ദയവു ചെയ്ത് അങ്ങു പറഞ്ഞവസാനിപ്പിക്കാമോ" എന്ന് വളരെ ആദരവോടെ അഭ്യർത്ഥിക്കുകയാണ്,സഭ നിയന്ത്രിക്കുന്നവർ ചെയ്തിരുന്നത്.

പ്രസംഗത്തിൽ ധാരാളം വിശേഷണ വിശേഷങ്ങൾ(adjectives) ഉപയോഗിക്കാറുണ്ടായിരുന്ന അദ്ദേഹത്തോട് ഒരിക്കൽ സഭാദ്ധ്യക്ഷനായ ഡോ.എസ് രാധാകൃഷ്ണൻ ചോദിച്ചു.

"ഭൂപേശ്,ഇതെവിടെ നിന്നാണ് ഇത്രയും adjectives പഠിച്ചെടുത്തത്?"

ഭൂപേശ് ഒരു പുഞ്ചിരി തൂകിക്കൊണ്ടു പറഞ്ഞു.

"ഞാൻ അങ്ങയുടെ ഒരു വിദ്യാർത്ഥിയായിരുന്നു,സർ"

ഭൂപേശ് ചോദ്യം ചോദിക്കുന്ന രീതിയെ കുറിച്ച് എഴുപതുകളിൽ അദ്ദേഹത്തോടൊപ്പം രാജ്യസഭയിൽ നോമിനേറ്റഡ് അംഗമായിരുന്ന പ്രശസ്ത കാർട്ടൂണിസ്റ്റ് അബു ഏ ബ്രഹാം ഓർമ്മിക്കുന്നുണ്ട്. ചോദ്യത്തിന് മുമ്പുള്ള ആമുഖം ഒരു പ്രസംഗരൂപത്തിൽ അങ്ങനെ അനന്തമായി നീണ്ടുപോയപ്പോൾ ചെയറിൽ നിന്ന് ഇടപെടലുണ്ടായി

"Come to the question Bhoopesh"

ഉടൻ വന്നു മറുപടി:"I'm coming to it Sir.. everything must have its evolution."

രാജ്യസഭയിലെ തന്റെ ആദ്യാനുഭവങ്ങളെ കുറിച്ച് അന്വേഷിച്ച പ്രധാനമന്ത്രി യോട് അബു ഭൂപേശ്

എന്ന 'പ്രതിഭാസ'ത്തെ കുറിച്ചു പറഞ്ഞു.അപ്പോൾ ഒരു ചെറു ചിരിയോടെ ഇന്ദിരാഗാന്ധി പറഞ്ഞു. "താങ്കൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? തനിക്ക് പറയാനുള്ളതു മുഴുവനും പറഞ്ഞവസാനിപ്പിച്ചാലുടനെ ഭൂപേശ് ചെയ്യുന്നത് ചെവിയിൽ നിന്ന് ഇയർ ഫോൺ ഊരി പോക്കറ്റിൽ വെച്ച് സ്വസ്ഥനായി ഇരിക്കുകയാണ്."

പാർലമെന്റിൽ ഇരുപത്തിയഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയ സന്ദർഭത്തിൽ സഭ അദ്ദേഹത്തെ ആദരിച്ചപ്പോൾ ഭൂപേ ശ് ഓർമ്മിപ്പിച്ചത് "ഈ സഭയ്ക്ക് വ്യക്തിത്വവും വൈശിഷ്ട്യവും പകർന്നു നൽകുന്ന, സഭയ്ക്ക് പുറത്തുള്ള കോടാനുകോടി ജനങ്ങളെ കുറിച്ചും അവരുമായി കെട്ടിപ്പടുക്കേണ്ട ദൃഢബന്ധത്തെക്കുറിച്ചും എന്നും അവരോട് കാത്തുസൂക്ഷിക്കേണ്ട പാരസ്പര്യത്തെ" കുറിച്ചുമാണ്. "ജനങ്ങളുടെ ഉപദേശങ്ങൾ തേടിക്കൊണ്ട്,അവരെ പ്രചോദിപ്പിക്കുന്ന നയങ്ങൾക്ക് രൂപം നൽകിക്കൊണ്ട് നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ടു പോകാം."അദ്ദേഹം പറഞ്ഞു.പാർലമെന്റ് മന്ദിര വളപ്പിനുള്ളിൽ തലയുയർത്തി പിടിച്ചു നിൽക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകളിലൊന്ന് ഭൂപേശിന്റേതാണ്.ഡാങ്കെ,ഏ കെ ജി,ഇന്ദ്രജിത് ഗുപ്‌ത എന്നിവരുടേതാണ് മറ്റു പ്രതിമകൾ.

എസ് എ ഡാങ്കെയും രാജേശ്വര റാവുവും പി സി ജോഷിയുമൊക്കെ ഒരു ഭാഗത്തും പി സുന്ദരയ്യയും ബി ടി ആറും ബാസവപുന്നയ്യയും മറ്റും മറുഭാഗത്തുമായി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആശയസമരം രൂക്ഷമായി വളർന്ന നാളുകൾ. അജയ് ഘോഷിന്റെ ഉറ്റ അനുയായിയായ ഭൂപേശ് ഗുപ്‌ത തുടക്കം മുതൽക്കു തന്നെ കൈക്കൊണ്ടത് മദ്ധ്യവർത്തിയുടെ നിലപാടായിരുന്നു.ചൈനയുടെ ഭാഗത്തു നിന്നുണ്ടായ അതിർത്തി തർക്കത്തെ സംബന്ധിച്ച് സോവിയറ്റ് ചൈനീസ് പാർട്ടികളുമായി ചർച്ച നടത്താൻ അജയഘോഷിനോടൊപ്പം നിയോഗിക്കപ്പെട്ടത് ഭൂപേശായിരുന്നു.വിയറ്റ്‌നാം പാർട്ടി കോൺഗ്രസിൽ,ഇന്ത്യൻ പാർട്ടിയുടെ പ്രതിനിധികളായി പങ്കെടുത്ത ഭൂപേശും ഹരേകൃഷ്ണ കോനാറും,മടങ്ങി വരുന്നവഴി, സി പി സി യുടെ ക്ഷണം സ്വീകരിച്ച് പീക്കിംഗിൽ ചെന്ന് ചൂ എൻ ലായിയുമായി ചർച്ച നടത്തി.ഇന്ത്യയുമായി ഉടലെടുത്ത അതിർത്തിപ്രശ്നങ്ങളെ കുറിച്ചുള്ള ചൈനീസ് പ്രധാന മന്ത്രിയുടെ വിശദീകരണം കേട്ട രണ്ടു നേതാക്കളിൽ കോനാർ ചൈനയുടെ നിലപാടാണ് ശരിയെന്ന പൂർണ്ണവിശ്വാസത്തോടെയാണ് മടങ്ങിവന്നത്.എന്നാൽ ഭൂപേശ് ഗുപ്തയാകട്ടെ ചൈനയുടേത് തീർത്തും തെറ്റായ നിലപാടാണെന്ന ഉറച്ച ബോധ്യത്തോടു കൂടിയും. എങ്കിലും,ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും ഇന്ത്യയിലെ പാർട്ടിയിലും ഒരു പിളർപ്പ് എങ്ങനെയും ഒഴിവാക്കണമെന്ന പക്ഷക്കാരനായിരുന്നു ഭൂപേശ്.1962 ആദ്യമുണ്ടായ അജയഘോഷിന്റെ ആകസ്മികമായ വേർപാടിനു ശേഷം ജ്യോതിബസുവിനോടും,ഇ എം എസ് നമ്പൂതിരിപ്പാടിനോടുമൊപ്പം ഒരു 'സെൻട്രിസ്റ്റ്‌' ആയിത്തന്നെ പിന്നെയും തുടർന്നുപോന്നെങ്കിലും 1964 ഏപ്രിൽ 11ന് ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയ 32 പേരോടൊപ്പം ചേരാൻ ഭൂപേശ് കൂട്ടാക്കിയില്ല.പാർട്ടി പിളർക്കാൻ സുന്ദരയ്യയും കൂട്ടരും ഉപയോഗിച്ച അവസാനത്തെ കച്ചിത്തുരുമ്പായ 'ഡാങ്കെ കത്തുകൾ' പരിശോധിച്ച് സത്യാവസ്ഥ കണ്ടെത്താൻ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനിൽ എസ് വി ഘാട്ടേ, ജി അധികാരി,സി രാജേശ്വര റാവു,സോഹൻ സിംഗ് ജോഷ്, പ്രൊഫ.ഹിരൺ മുഖർജി,സി അച്യുത മേനോൻ,എന്നിവരോടൊപ്പം ഭൂപേശ് ഗുപ്തയും ഒരു അംഗമായിരുന്നു.ഡാങ്കെയോട് വ്യക്തിപരമായ അടുപ്പമൊന്നുമുണ്ടായിരുന്നില്ലെങ്കിലും,ഏറെ തലപ്പൊക്കവും പാരമ്പര്യവുമുള്ള ആ കമ്മ്യൂണിസ്റ്റു നേതാവിന്റെ രാജ്യസ്നേഹത്തെയും ദേശാഭിമാനബോധത്തെയും ചോദ്യം ചെയ്യാനായി എതിർപക്ഷം കൈക്കൊണ്ട രീതിയോട് ഭൂപേശിന് വിയോജിപ്പായിരുന്നു.

ജ്യോതിബസു,ഭൂപേശ് ഗുപ്ത, ഇ എം എസ് നമ്പൂതിരിപ്പാട്
ജ്യോതിബസു,ഭൂപേശ് ഗുപ്ത, ഇ എം എസ് നമ്പൂതിരിപ്പാട്

പാർട്ടിയുടെ ഭിന്നിപ്പിന് ശേഷമുള്ള നയരൂപീകരണത്തിലും അത് നടപ്പാക്കുന്നതിലുമൊക്കെ ഭൂപേശ്ഗുപ്ത വഹിച്ചത് വളരെ നിർണ്ണായകമായ പങ്കാണ്.അറുപതുകളുടെ അവസാനവർഷങ്ങളിൽ ഇന്ദിരാഗാന്ധി യുടെ ഗവണ്മെന്റ് കൈക്കൊണ്ട ബാങ്ക് ദേശസാൽക്കാരണമുൾപ്പെടെയുള്ള എല്ലാ പുരോഗമന നടപടികൾക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രേരണയും പിന്തുണയുമുണ്ടായിരുന്നുവെന്നത് ഒരു ചരിത്രവസ്തുതയാണല്ലോ.ഇന്ദിരയുടെ ദീർഘകാലത്തെ ആത്മസുഹൃത്ത് എന്ന നിലയിൽ ഭൂപേശിന്റെ അഭിപ്രായങ്ങൾക്ക് അവർ വലിയ വില കല്പിച്ചിരുന്നു.ബംഗ്ളാദേശ് വിമോചനവും സോവിയറ്റ് യൂണിയനുമായി ഇന്ത്യ ഒപ്പിട്ട ഉടമ്പടിയുമുൾപ്പെടെയുള്ള ചരിത്രസംഭവങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രധാനമന്ത്രി യെ അറിയിച്ചിരുന്നത് ഭൂപേശാ യിരുന്നു.ജയപ്രകാശ് നാരായണൻ ആരംഭിച്ച സമ്പൂർണ വിപ്ലവ പ്രസ്ഥാനത്തിലൂടെ ആർ എസ് എസും ജനസംഘവും നയിക്കുന്ന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾ മുഖ്യധാരാ രാഷ്ട്രീയ ത്തിൽ ഇതാദ്യമായി വ്യക്തമായ മേധാവിത്വം സ്ഥാപിച്ചപ്പോൾ,അതിനെതിരെ നിലപാടെടുത്തു കൊണ്ട് ഇന്ദിരാഗാന്ധിയ്ക്ക് പിന്തുണ പ്രഖ്യാപിക്കാൻ സി പി ഐ മടി കാണിച്ചില്ല. എന്നാൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് സഞ്ജയ് ഗാന്ധിയും കൂട്ടരും നയിക്കുന്ന വൈതാളിക സംഘം രാജ്യഭരണത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തപ്പോൾ ആദ്യം പ്രതികരിച്ചതും കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാണ്.സഞ്ജയ് പ്രതിനിധാനം ചെയ്യുന്ന''ഭരണഘടനാതീത ശക്തി"യുടെ കടന്നുവരവിനെ കുറിച്ച് ആദ്യമായി മുന്നറിയിപ്പ്‌നൽകിയത് സി പി ഐ യായിരുന്നു.സ്വേച്ഛാധികാര ത്തിന്റെ ദുഷ്ചെയ്തികൾക്കെതിരെയുള്ള പാർട്ടിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഇന്ദിരയെ നേരിട്ടറിയിയ്ക്കാൻ നിയുക്തനായത് ദേശീയ സെക്രട്ടറിയേറ്റംഗം കൂടിയായ ഭൂപേശ് ഗുപ്തയായിരുന്നു.1976 ൽ നടക്കേണ്ട ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നിശ്ചിത സമയത്തു തന്നെ നടത്തണമെന്ന പാർട്ടിയുടെ അഭിപ്രായം ഭൂപേ ശ് ഇന്ദിരയെ അറിയിച്ചു .എന്നാൽ ഇനിയും ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നായിരുന്നു ഇന്ദിരയുടെ അതിനുള്ള മറുപടി.മാത്രമല്ല,സഞ്ജയ് ഗാന്ധിയുടെ പേരുപയോഗിച്ചുകൊണ്ട് തന്നെ ആക്രമിക്കാൻ സി പി ഐ ശ്രമിക്കുകയാണെന്ന് ഇന്ദിര പ്രത്യാരോപണം നടത്തുകയും ചെയ്തു.

അടിയന്തിരാവസ്ഥയുടെ മറവിൽ അരങ്ങേറുന്ന ഏകാധിപത്യവും അധികാര ദുർവിനിയോഗവും ഒരു വലിയ വിഭാഗം ജനങ്ങളെ ഗവണ്മെന്റിനെതിരാക്കിയെന്ന് ഭൂപേശ് ഓർമ്മിപ്പിച്ചു.തന്നെ പഠിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ഉദ്ദേശ്യമെങ്കിൽ മേലിൽ കാണാൻ താൽപ്പര്യമില്ലെന്നു പറഞ്ഞുകൊണ്ട് ഭൂപേശ് അവിടെ നിന്ന് ഇറങ്ങിപ്പോരികയും ചെയ്തു.ഒരുദീർഘകാലത്തെ ആത്മസൗഹൃദത്തിന്റെ ഭരതവാക്യം കുറിക്കുകയായിരുന്നു, അങ്ങനെ.

പിന്നീട്,അടിയന്തിരാവസ്ഥയ്ക്ക് പിന്തുണ പ്രഖ്യാപിച്ച സി പി ഐ യുടെ തീരുമാനം തെറ്റായിപ്പോയെന്ന, സ്വയംവിമർശനത്തിന്റെയും പുനർ വിചിന്തനത്തിന്റെയും നിലപാടുകൾ കൈക്കൊള്ളാൻ പാർട്ടിയെ പ്രേരിപ്പിച്ച പ്രധാന ശബ്ദം ഭൂപേശിന്റേതായിരുന്നു.ഭട്ടിണ്ടായിൽ നടന്ന പാർട്ടി യുടെ പതിനൊന്നാം കോൺഗ്രസിൽ ഒരു ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കാനുള്ള തീരുമാനത്തിലേക്ക് പാർട്ടി യെ നയിക്കുന്നതിൽ ഭൂപേശിന്റെ അഭിപ്രായങ്ങൾക്ക് നിർണ്ണായകമായ പങ്കുണ്ടായിരുന്നു.

സന്യാസതുല്യമായ ജീവിതം നയിച്ച ഒരു നിഷ്കാമ കർമ്മയോഗിയായിരുന്നു ഭൂപേശ് ഗുപ്ത.പരുക്കൻ തുണി കൊണ്ടുള്ള കുർത്തയും ബംഗാളി ശൈലിയിൽ വലിച്ചുടുത്ത ദോത്തിയും കണ്ണടയും സദാ ചെവിയിൽ തിരുകിയ ഒരു ശ്രവണ സഹായിയും.ഇതായിരുന്നു മുപ്പതു വർഷത്തോളം പാർലമെന്റംഗമായി ശോഭിച്ച ഒരു വലിയ നേതാവിന്റെ വേഷഭൂഷാദികൾ. ശീതകാലമാകുമ്പോൾ ദേഹത്ത് ഒരു ഷാൾ കൂടി കണ്ടെന്നു വരും.1952 ൽ രാജ്യസഭാംഗമായപ്പോൾ വാങ്ങിയ ഒരു സെറ്റ് ഇന്ത്യൻ കോട്ടും പാന്റും വിദേശ സന്ദർശന വേളകളിൽ ധരിക്കാനായി മരണം വരെ സൂക്ഷിച്ചു വെച്ചിരുന്നു.പുസ്തകങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഏക സ്വത്ത്.ഉറ്റബന്ധുവും കുടുംബവുമെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു.

മെയ്മൻ സിംഗിലെ ഒരു വലിയ ജമീന്ദാരി കുടുംബത്തിൽ അംഗമായിരുന്ന ഭൂപേശ്,ഒളിവിൽ പോയ സമയത്ത് സ്വത്തു മുഴുവനും ഒരു ബന്ധുവിന്റെ പേരിലെഴുതിക്കൊടുത്തിരുന്നു. ബ്രിട്ടീഷ് സർക്കാർ സ്വത്ത് കണ്ടു കെട്ടാതിരിക്കാനായിരുന്നു അത്.പാർട്ടി നിയമവിധേയമായപ്പോൾ ആ ബന്ധു സ്വത്ത് തിരികെ കൈമാറാൻ തയ്യാറായില്ല. സ്വത്ത് മുഴുവനും പാർട്ടിക്ക് എഴുതിക്കൊടുക്കാൻ തീരുമാനിച്ചിരുന്ന ഭൂപേശി ന് അതൊരു വലിയ തിരിച്ചടിയായി. പിൽക്കാലത്ത് കിഴക്കൻ പാകിസ്ഥാന്റെ ഭാഗമായി തീർന്ന ഭൂപ്രദേശങ്ങളുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകാൻ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ധാരണയായപ്പോൾ ആ തുക വാങ്ങാൻ ഭൂപേ ശ് വിസമ്മതിച്ചു.നഷ്ടപരിഹാരമൊന്നും കൊടുക്കാതെതന്നെ ജമീന്ദാരികളെല്ലാം സർക്കാർ ഏറ്റെടുക്കണമെന്ന് ഉറച്ചു വാദിക്കുന്ന തനിക്ക് അതിന്റെ പേരിലുള്ള നഷ്ടപരിഹാരം വാങ്ങാൻ എങ്ങനെ സാധിക്കുമെന്നായിരുന്നു ഭൂപേശിന്റെ ചോദ്യം.

പാർലമെന്റിൽ മുപ്പതു വർഷങ്ങൾ പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അർബുദ രോഗത്തിനുള്ള ചികിത്സ യ്ക്കിടയിൽ മോസ്‌കോയിൽ വെച്ച് ഭൂപേശ് ഗുപ്‌ത വിട പറയുന്നത്.ഭൂപേശിന്റെ മൃതദേഹം അജോയ് ഭവനിൽ അന്ത്യോപചാരങ്ങൾ അർപ്പിക്കുന്നതിനു വേണ്ടി കിടത്തിയിരുന്നപ്പോൾ,പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എത്തി ശവമഞ്ചത്തിനരികിൽ ഏറെനേരം ചിലവഴിച്ചു.ഭൂപേശ് ദീർഘകാലം താമസിച്ച ഫിറോസ് ഷാ റോഡിലെ വീട് സ്മാരകമാക്കാനും രാജ്യസഭയിലെ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിനരികിൽ ഒരു ഫലകം സ്ഥാപിക്കാനുമൊക്കെ ഇന്ദിര സന്നദ്ധയായിരുന്നു.എന്നാൽ ഇന്ദിരയിലെ ഏകാധിപതിയോട് കലഹിച്ചുകൊണ്ട്‌ ആ സൗഹൃദം എന്നേക്കുമായി അവസാനിപ്പിച്ച ഭൂപേശിന് അങ്ങനെയൊരു നടപടിയോട് ഒരിക്കലും പൊരുത്തപ്പെടാൻ കഴിയില്ലെന്ന് ഭൂപേശിന്റെ പ്രസ്ഥാനത്തിന് അറിയാമായിരുന്നു...

ഫാസിസം ഫണം വിരിച്ചാടുന്ന,പാർലമെന്ററി ഡെമോക്രസി വെറുമൊരു പ്രഹസനമായി മാറിയ ഇന്നത്തെ ഇന്ത്യയിൽ ഭൂപേശ് ഗുപ്തയുടെ ജീവിതം ഒരു ഓർമ്മപ്പെടുത്തൽ ആവശ്യപ്പെടുന്നുണ്ട്.സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും പ്രാണനേക്കാൾ പ്രണയിക്കുന്നവർക്ക് ആത്മബലം പണിഞ്ഞേകാൻ അത് സഹായിക്കും, തീർച്ച!

Related Stories

No stories found.
logo
The Cue
www.thecue.in