അനുഭവങ്ങള്‍ മലയാള സിനിമയില്‍ ട്രൈ ചെയ്യുന്നതേ നിര്‍ത്തിപ്പിച്ചു; വിളിച്ചു വരുത്തിയത് ഫേക്ക് ഓഡീഷന്|Exclusive Interview| Padavettu

അനുഭവങ്ങള്‍ മലയാള സിനിമയില്‍ ട്രൈ ചെയ്യുന്നതേ നിര്‍ത്തിപ്പിച്ചു; വിളിച്ചു വരുത്തിയത് ഫേക്ക് ഓഡീഷന്|Exclusive Interview| Padavettu

പടവെട്ട് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ പോളിനെതിരെ കഴിഞ്ഞ ദിവസം വുമണ്‍ എഗയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് എന്ന ഗ്രൂപ്പിലൂടെ ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്നിരുന്നു. ഫേക്ക് ഓഡീഷന്‍ നടത്തി തന്നെ കണ്ണൂരിലേക്ക് വിളിച്ച് വരുത്തുകയായിരുന്നെന്ന് പറയുകയാണ് യുവ നടി. മാസങ്ങള്‍ക്ക് മുമ്പ് പടത്തില്‍ മറ്റൊരു നടിയെ നിശ്ചയിച്ചതിന് ശേഷമാണ് വീണ്ടും ഫേക്ക് ഓഡീഷന്‍ നടത്തിയത്, അതുകൊണ്ട് തന്നെ പോലെ ഇത്തരത്തില്‍ മറ്റ് പെണ്‍കുട്ടികളും ഒരുപക്ഷേ ചതിയില്‍ പെട്ടിട്ടുണ്ടാകാമെന്ന സംശയം കൂടി പങ്കുവെക്കുകയാണ് യുവനടി.

പടവെട്ട് എന്ന സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരെ പൊലീസ് ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്. ഇതേ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ക്കെതിരെയാണ് താങ്കള്‍ ഇപ്പോള്‍ മീടൂ ആരോപണം ഉന്നയിക്കുന്നത്. അന്ന് എന്തായിരുന്നു സംഭവിച്ചത്.

2019 ജൂലായ് രണ്ടിനാണ് എനിക്ക് ബിബിന്റെ മെസേജ് വരുന്നത്. എന്റെ ഒരു സുഹൃത്ത് വഴിയാണ് കോണ്ടാക്ട് ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പിക്‌ച്ചേഴ്‌സ് കണ്ടിരുന്നുവെന്ന് തോന്നുന്നു. പടത്തിന്റെ ഭാഗമായി ഒരു ഓഡിഷന്‍ ഉണ്ട്, അതില്‍ ഫീമെയില്‍ ലീഡ് റോളാണ്, നിവിന്‍ പോളിയാണ് നടന്‍ എന്ന് പടത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിബിന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഓഡീഷന്‍ ട്രൈ ചെയ്ത് നോക്കൂ എന്നാണ് അവന്‍ പറഞ്ഞത്.

സംവിധായകന്‍ ലിജുകൃഷ്ണ അവിടെ ഉണ്ടാകുമെന്നും പറഞ്ഞു. മട്ടന്നൂരിലെ അരോമ റിസോര്‍ട്ടിലാണ് ഓഡീഷന്‍ നടക്കുന്നത്. കണ്ണൂരിലേക്ക് ഫ്‌ളൈറ്റ് ബുക്ക് ചെയ്താണ് ഞാന്‍ പോയത്. തിരിച്ച് വരാന്‍ രാത്രി 9.30യുടെ ബസ്സും ബുക്ക് ചെയ്തു. സണ്ണി വെയ്‌നാണ് പടത്തിന്റെ പ്രൊഡ്യൂസര്‍ എന്നും അദ്ദേഹം അവിടെ ഉണ്ടാകുമെന്നും എന്നോട് പറഞ്ഞിരുന്നു. അതുകൊണ്ട് എല്ലാവരെയും കണ്ടുള്ള ഒരു പ്രോപ്പര്‍ ഓഡിഷന്‍ ആയിരിക്കും എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ മട്ടന്നൂരില്‍ സംവിധായകന്‍ ലിജു കൃഷ്ണയും ബിബിനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ഒരു ബേര്‍ത്ത് ഡേ സെലിബ്രേഷന്‍ വന്നതുകൊണ്ട് സണ്ണി വെയ്‌ന് പോകേണ്ടി വന്നു, വരാന്‍ ലേറ്റാകും. നമുക്ക് ഓഡീഷന്‍ ചെയ്യാം എന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ സണ്ണി വെയ്ന്‍ എവിടെ പോയി എന്ന് ചോദിച്ചപ്പോഴായിരുന്നു ഇത് പറഞ്ഞത്. അവര്‍ പറഞ്ഞത് എനിക്ക് കണ്‍വിന്‍സിങ്ങുമായിരുന്നു.

അരോമ റിസോര്‍ട്ട് കുറേ കോട്ടേജുകളാണ്. ഒരു കോട്ടേജിന്റെ ഹാളില്‍ വെച്ചായിരുന്നു ഓഡീഷന്‍. ലിജു എന്നോട് ഒരു സീന്‍ അഭിനയിച്ച് കാണിക്കാന്‍ പറയുകയും ചെയ്തു. ഓഡീഷന്‍ കഴിഞ്ഞതിന് ശേഷം കുറച്ചു കൂടി ട്രെയിന്‍ ചെയ്യേണ്ടി വരുമെന്നൊക്കെ പറഞ്ഞു.

കണ്ണുകളൊക്കെ നല്ല എക്‌സ്പ്രസീവാണ്, എന്തായാലും ഞാന്‍ ഒരു പടം തന്നിരിക്കും എന്നൊക്കെ അവര്‍ പറഞ്ഞിരുന്നു. ചിലപ്പോള്‍ ഓഡീഷന് സെലക്ട് ആയിട്ടുണ്ടാകില്ല. അടുത്ത പ്രൊജക്ട് തരാം എന്നായിരിക്കും ഉദ്ദേശിച്ചത് എന്നാണ് ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയത്.

അന്നൊരു ഉച്ചയായപ്പോഴേക്കും ഓഡിഷന്‍ കഴിഞ്ഞിരുന്നു. പക്ഷേ ബസ് രാത്രി ഒമ്പതരയ്ക്ക് ആയതുകൊണ്ട് ഞാന്‍ അവിടെ തന്നെ നിന്നു. ബിബിനുമായി കുറേ സമയം സംസാരിച്ചു. ഞങ്ങള്‍ക്കിടയില്‍ കുറേ കോമണ്‍ ഫ്രണ്ട്‌സുണ്ടായിരുന്നു. ലിജു കൃഷ്ണ കുറച്ച് സമയം അവിടെയുണ്ടായിരുന്നു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ പുള്ളി പോയി.

ബസ് വരാറാകുമ്പോള്‍ ഡ്രോപ്പ് ചെയ്യണം എന്ന് ഞാന്‍ പറഞ്ഞിരുന്നു. അരോമ റിസോര്‍ട്ടിന് അടുത്ത് തന്നെയാണ് ബസ് വരുന്നതും. അന്ന് പുറത്ത് നല്ല മഴയായിരുന്നു. അതുകൊണ്ട് പുള്ളി അടുത്ത ദിവസം രാവിലത്തേക്ക് ഫ്‌ളൈറ്റ് ബുക്ക് ചെയ്ത് തരാം എന്നു പറഞ്ഞു. ഞാന്‍ കുഴപ്പമില്ല ബസില്‍ തന്നെ പൊയ്‌ക്കോളാം എന്ന് പറഞ്ഞു. എന്റെ ഫ്രണ്ട്‌സ് കൊച്ചിയിലുണ്ടായിരുന്നു. അങ്ങോട്ടേക്ക് പോകാനായിരുന്നു ഉദ്ദേശിച്ചത്. എനിക്കൊരു ഷൂട്ടും ഉണ്ടായിരുന്നു.

പോയേ പറ്റൂ എന്ന് കുറേ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഡ്രൈവറിനെ വിളിക്കട്ടെ എന്ന് പറഞ്ഞു. കുറേ നേരം ഡ്രൈവറെ വിളിക്കാന്‍ പുറത്ത് പോയിട്ട് പിന്നെ വന്ന് പറഞ്ഞു ഡ്രൈവര്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് അപ്പോഴേക്കും 9.30 കഴിഞ്ഞിരുന്നു. അങ്ങനെ എന്റെ ബസ് മിസായി. സത്യമായിരിക്കും പറഞ്ഞത് എന്നാണ് ഞാന്‍ കരുതിയത്. കണ്ണൂര്‍ എയര്‍പോര്‍ട്ട് അപ്പോള്‍ പുതിയത് ആയിരുന്നു. അതുകൊണ്ട് കുറച്ച് ഫ്‌ളൈറ്റുകളെ ഉണ്ടായിരുന്നുള്ളു. രാവിലെ ഏഴുമണിക്കായിരുന്നു അടുത്ത ഫ്‌ളൈറ്റ് ഉണ്ടായിരുന്നത്. രാവിലത്തെ ബുക്ക് ചെയ്ത് തരാം എന്ന് ബിബിന്‍ പറഞ്ഞു. വേറെ ബസും ഫ്‌ളൈറ്റും ഒന്നുമില്ലാത്തത് കൊണ്ട് രാവിലെ പോകാനെ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.

ഈ കുട്ടിയെ പടവെട്ടിന്റെ ഓഡീഷന് വിളിച്ചോ എന്ന് ചോദിച്ചാണ് അവന്‍ സണ്ണി വെയ്‌നെ വിളിക്കുന്നത്. എനിക്ക് ഈ കുട്ടിയുടെ പ്രൊഫൈല്‍ കിട്ടിയിട്ടേ ഇല്ല എന്നാണ് സണ്ണി വെയ്ന്‍ പറഞ്ഞത്. ഫോണ്‍ ലൗഡ് സ്പീക്കറില്‍ ഇട്ടിരുന്നു. സണ്ണി വെയ്ന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. അപ്പോഴാണ് ഇതൊരു ഫേക്ക് ഓഡീഷന്‍ ആയിരുന്നുവെന്ന് ഞാന്‍ അറിയുന്നത്.

കോട്ടേജിനുള്ളില്‍ ഒരു റൂം മാത്രമേ ഉള്ളു. അതിനുള്ളിലാണ് വാഷ് റൂമും. ഞാന്‍ കിടക്കാന്‍ പോയപ്പോള്‍ ചിലപ്പോള്‍ വാഷ് റൂം ഉപയോഗിക്കേണ്ടി വരും അതുകൊണ്ട് ഡോര്‍ തുറന്നിടാന്‍ പറഞ്ഞു. ഞാന്‍ ഡോര്‍ തുറന്നിട്ടാണ് പോയി കിടന്നത്. രാവിലെ ഒരു മൂന്ന് മൂന്നരയായപ്പോള്‍ എനിക്കെന്തോ ശ്വാസം മുട്ടുന്ന പോലെ തോന്നിയത്. എന്തോ എനിക്ക് എന്റെ മുകളില്‍ വെയ്റ്റ് ഉള്ളതുപോലെ തോന്നി. ഞാന്‍ കണ്ണ് തുറന്നപ്പോള്‍ അയാള്‍ എന്റെ മേലുണ്ടായിരുന്നു. അപ്പോള്‍ ഞാനവനെ പിടിച്ച് ഉന്തിയിട്ട് കോട്ടേജിന് പുറത്തേക്ക് ഓടി. നീ ഇത് ചെയ്താല്‍ ഞാന്‍ അലറി വിളിക്കും. എല്ലാരും വരട്ടെ, എല്ലാരും കേള്‍ക്കട്ടെ എന്ന് പറഞ്ഞു. സോറി ഞാന്‍ കാല് പിടിക്കാം. അറിയാതെ പറ്റിപ്പോയതാണ്. ഇത് സീരിയസ് ആയി എടുക്കല്ലേ. ഇനി ഒരിക്കലും അങ്ങനെ സംഭവിക്കില്ല എന്നൊക്കെ പറഞ്ഞു. ഇത് കഴിഞ്ഞ് ഞങ്ങള്‍ പരസ്പരം ആര്‍ഗ്യു ചെയ്തു.

എനിക്കെങ്ങനെയെങ്കിലും തിരിച്ച് പോകണമായിരുന്നു, ഒന്നാമതെ കണ്ണൂരില്‍ ആരെയും അറിയില്ല. അതിന് ശേഷം ഞാന്‍ ഉറങ്ങിയിട്ടില്ല, അവനും ഉറങ്ങിയില്ല. ചെക്ക് ഇന്‍ ടൈം നോക്കി ഒരു മണിക്കൂര്‍ മുന്നേ ഇറങ്ങണമെന്ന് ഒരു ആറ് മണിയായപ്പോള്‍ ഞാന്‍ പറഞ്ഞു. പക്ഷേ അയാള്‍ വീണ്ടും വൈകിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

എനിക്ക് ഇറങ്ങിയേ പറ്റൂ, എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്നതായിരുന്നു അവസ്ഥ. വേറ ക്യാബൊന്നും അവിടെ ഇല്ല. മനപൂര്‍വ്വം അവന്‍ ലേറ്റാക്കിയെങ്കിലും എങ്ങനെയൊക്കെയോ ഞാന്‍ തിരിച്ചെത്തി.

അതിന് ശേഷം ക്യാഷ്വല്‍ ആയിട്ടാണ് പിന്നീട് മെസേജൊക്കെ അയച്ചത്. ആ സംഭവം ഞാന്‍ വിട്ടു. കാരണം ഒന്നും നടന്നില്ലായിരുന്നു. പക്ഷേ ഞാന്‍ അങ്ങനെ കരുതാന്‍ പാടില്ലായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു.പിന്നെ ഒരിക്കലും ഞാന്‍ ഇവനെ മീറ്റ് ചെയ്തിരുന്നില്ല.

അതോടെ മലയാളത്തില്‍ ട്രൈ ചെയ്യുന്നത് ഞാന്‍ നിര്‍ത്തി. ഈ ഇന്‍ഡസ്ട്രി അങ്ങനെയാണ്. എന്തെങ്കിലും ദേഷ്യപ്പെട്ട് സംസാരിച്ചാലോ നോ പറഞ്ഞാലോ ഒക്കെ അവര്‍ നമ്മളെ കൊണ്ട് മോശം പറയും. ഇല്ലാത്ത കാര്യം ഉണ്ടാക്കി പറയും. എനിക്ക് അനുഭവമുണ്ട്.

പിന്നീട് ബിബിന്‍ താങ്കളെ കോണ്‍ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നോ?

ഇതെല്ലാം കഴിഞ്ഞ് ബാംഗ്ലൂരില്‍ ഇവനും ലിജു കൃഷ്ണയും വരുമ്പോള്‍ എന്നെ വിളിച്ചിരുന്നു. പക്ഷേ ഔട്ട് ഓഫ് സ്റ്റേഷനാണ്, സുഖമില്ല എന്നൊക്കെ പറഞ്ഞ് ഒഴിവാക്കി വിടുമായിരുന്നു. പിന്നെ ഒരിക്കല്‍ എന്തോ ഇന്നര്‍ വെയറിന്റെ ഷൂട്ട് ഉണ്ട് എന്ന് പറഞ്ഞ് വിളിച്ചു. ഇവനെന്തിനാണ് അതിന് വിളിക്കുന്നത് എന്ന് ഞാന്‍ വിചാരിച്ചിരുന്നു. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറാണെങ്കിലും കാസ്റ്റിങ്ങൊക്കെ ചെയ്യാറുണ്ടെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടായിരിക്കും എന്ന് കരുതി. ആരെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാമെന്ന് പറഞ്ഞ് ഞാന്‍ ഒഴിവാക്കി വിടുകയായിരുന്നു.

ലിജുകൃഷ്ണയും ബിബിനും ചേര്‍ന്ന് ഒരു ഫേക്ക് ഓഡീഷന്‍ നടത്തുകയായിരുന്നു എന്ന് എപ്പോഴാണ് തോന്നിയത്?

ഇതെല്ലാം കഴിഞ്ഞാണ് സണ്ണി വെയ്‌നുമായി അടുത്ത ബന്ധമുള്ള എന്റെ ഒരു ഫ്രണ്ടിനെ ഞാന്‍ കാണുന്നത്.

കൊച്ചിയില്‍ വേറൊരു മീറ്റിംഗിന് വന്നപ്പോഴാണ് പുള്ളിയുമായി സംസാരിച്ചത്. ഓഡിഷന്റെ കാര്യം പറഞ്ഞപ്പോള്‍ സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ഏത് പടം എന്നൊക്കെ ചോദിച്ചു. പടവെട്ട് എന്നാണ് പേര് എന്ന് പറഞ്ഞപ്പോള്‍ ആ സിനിമയില്‍ അതിഥി ബാലന്‍ ഫിക്‌സ്ഡ് അല്ലേ എന്ന് അവന്‍ എന്നോട് ചോദിച്ചു. അവന്‍ ആ പടത്തിന്റെ എഗ്രിമെന്റ് ആറ് മാസം മുന്നേ കണ്ടതാണ് എന്ന് പറഞ്ഞു. ലീഡ് റോളിന്റെ ഓഡീഷന്‍ ഇപ്പോഴല്ലേ നടക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അവന്‍ ആ പടത്തില്‍ വേറെ ഒരു റോളുമില്ല എന്ന് പറഞ്ഞു. അങ്ങനെ ഒരു ഓഡീഷനേ നടന്നിട്ടില്ലെന്ന് അവന്‍ എന്നോട് തീര്‍ത്ത് പറഞ്ഞു. എന്റെ മുന്നില്‍ വെച്ച് തന്നെ സണ്ണി വെയ്‌നെ വിളിച്ചു. എന്റെ പ്രൊഫൈലും സണ്ണി വെയ്‌ന് അയച്ചു കൊടുത്തു.

ഈ കുട്ടിയെ പടവെട്ടിന്റെ ഓഡീഷന് വിളിച്ചോ എന്ന് ചോദിച്ചാണ് അവന്‍ സണ്ണി വെയ്‌നെ വിളിക്കുന്നത്. എനിക്ക് ഈ കുട്ടിയുടെ പ്രൊഫൈല്‍ കിട്ടിയിട്ടേ ഇല്ല എന്നാണ് സണ്ണി വെയ്ന്‍ പറഞ്ഞത്. ഫോണ്‍ ലൗഡ് സ്പീക്കറില്‍ ഇട്ടിരുന്നു. സണ്ണി വെയ്ന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. അപ്പോഴാണ് ഇതൊരു ഫേക്ക് ഓഡീഷന്‍ ആയിരുന്നുവെന്ന് ഞാന്‍ അറിയുന്നത്.

സണ്ണി വെയ്ന്‍ സിനിമയുടെ പ്രൊഡ്യൂസറാണ്. അതൊരു ശരിയായ ഓഡീഷന്‍ ആയിരുന്നെങ്കില്‍ എന്റെ പ്രൊഫൈല്‍ എങ്കിലും പുള്ളി കണ്ടിട്ടുണ്ടാകില്ലേ. കാരണം ലിജു കൃഷ്ണ ഫസ്റ്റ് ടൈം ഡയറക്ടറാണ്. അവിടെ അപ്പര്‍ ഹാന്‍ഡുള്ളത് സണ്ണി വെയ്‌നാണ്. അത് വിചാരിച്ചിട്ടാണ് ഞാന്‍ പോയത്. സണ്ണി വെയ്ന്‍ എന്റെ പ്രൊഫൈല്‍ പോലും കണ്ടിട്ടില്ല എന്ന് പറഞ്ഞാല്‍ തന്നെ മനസിലാകാവുന്നതല്ലേ ഇത് ഫേക്ക് ഓഡിഷന്‍ ആണെന്ന്.

ഞാന്‍ എഗ്രിമെന്റ് കണ്ടിരുന്നു. അത് അഞ്ചാറ് മാസം മുന്നേ ചെയ്ത എഗ്രിമെന്റാണ്. ഇവര്‍ ലൊക്കേഷന്‍ ഹണ്ടിങ്ങ് എന്ന് പറഞ്ഞാണ് കണ്ണൂരില്‍ ഉണ്ടായിരുന്നത്. അത് എനിക്ക് അപ്പോഴേ മനസിലായിരുന്നു ഇത് മുഴുവന്‍ കള്ളത്തരമാണെന്ന്. ഇങ്ങനെ ഫേക്ക് ഓഡീഷനൊന്നും വേണ്ടി എന്നെ ആരും വിളിച്ചിരുന്നില്ല.

ഇത് അവരോട് ചോദിച്ചപ്പോള്‍ എന്തായിരുന്നു പ്രതികരണം?

കുറച്ച് ദിവസം കഴിഞ്ഞ് ബിബിന്‍ എനിക്ക് മെസേജ് അയച്ചു. അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ആകാന്‍ താത്പര്യം ഉണ്ടോ എന്ന് ചോദിച്ച്. അപ്പോള്‍ എനിക്ക് ശരിക്കും ദേഷ്യം പിടിച്ചു. അതിഥി ബാലനെ ഫിക്‌സ് ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ നിങ്ങള്‍ എന്നെ എന്തിനാണ് വിളിച്ചത്. അങ്ങനെ ഒരു റോള്‍ ഇല്ലെങ്കില്‍ എന്തിന് ഓഡീഷന്‍ നടത്തിയെന്ന് ഞാന്‍ ചോദിച്ചു.

പക്ഷേ അങ്ങനെയൊന്നും ഇല്ല, ഞങ്ങള്‍ ഇപ്പോഴും ഡിസ്‌കസ് ചെയ്യുകയാണ് എന്നെല്ലാമായിരുന്നു മറുപടി. എനിക്ക് തമിഴില്‍ ഒരു പ്രോജക്ട് കിട്ടി ഞാന്‍ അതിന്റെ ഷൂട്ടിലായിരുന്നു.

ഇത് പുറത്ത് പറയണമെന്ന തീരുമാനം എടുക്കുന്നത് ഏത് ഘട്ടത്തിലാണ്?

ഈ വര്‍ഷം തുടക്കത്തിലാണ് ഒരു സുഹൃത്ത് ലിജു കൃഷ്ണയ്‌ക്കെതിരെ ബലാത്സംഗ പരാതിയുണ്ടെന്ന് പറഞ്ഞ് എന്നെ വിളിക്കുന്നത്. എനിക്ക് അന്ന് ഒന്നും സംഭവിച്ചില്ലെങ്കിലും ഈ കാര്യം പുറത്ത് പറയണമെന്ന് അപ്പോഴാണ് എനിക്ക് തോന്നിയത്. ചിലപ്പോള്‍ വേറെ പെണ്‍കുട്ടികളും ഇതില്‍ ഉണ്ടായേക്കാം. ഇത് ആളുകള്‍ അറിയേണ്ടതുണ്ട്. ആ പടത്തിന്റെ അസിസ്റ്റന്‍ഡ് ഡയറക്ടറാകാന്‍ താത്പര്യമുണ്ടോ എന്ന് ബിബിന്‍ എന്നോടും ചോദിച്ചിരുന്നു. അഭിനയിക്കാന്‍ വന്ന എന്നോട് അത് ചോദിക്കേണ്ടതില്ലല്ലോ.

അസിസ്റ്റന്‍ഡ് ഡയറ്ക്ടറായി ലിജു കൃഷ്ണയ്ക്ക് ഒരു പെണ്ണിനെ തന്നെ വേണമെന്ന് എനിക്ക് മനസിലായി. അല്ലെങ്കില്‍ ആക്ട് ചെയ്യാന്‍ പോയ എന്നെ എന്തിനാണ് അസിസ്റ്റന്‍ഡ് ഡയറ്ക്ടറായി വിളിക്കുന്നത്. അതിന്റെ മെസേജുകളും സ്‌ക്രീന്‍ ഷോട്ടുകളും എന്റെ കയ്യില്‍ ഉണ്ട്.

താങ്കള്‍ പരാതിപ്പെടുമെന്ന ഭയം ഇവര്‍ക്ക് ഉണ്ടായിരുന്നോ. ലിജു കൃഷ്ണയുടെ കേസ് വന്നതിന് ശേഷം പിന്നീട് താങ്കള്‍ പരാതിപ്പെടാതിരിക്കാന്‍ ഇവര്‍ ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നോ?

ഒരു ഫ്രണ്ട് മുഖാന്തരം വിളിച്ചിരുന്നു. അവന്‍ വിളിച്ചിട്ട് ബിബിന്‍ കരയുകയാണ്. ദയവ് ചെയ്ത് പരാതിപ്പെടരുത്. വേണമെങ്കില്‍ അവനെ അടിച്ചോ, അവന്‍ വന്ന് മാപ്പ് പറയാം എന്നൊക്കെ പറഞ്ഞു. ബിബിന്‍ പറഞ്ഞിട്ടാണ് ഈ സുഹൃത്ത് വിളിച്ചത്. ഞാന്‍ കംപ്ലയിന്റ് ചെയ്തത് എങ്ങനെയാണ് ഇവന്‍ അറിഞ്ഞത് എന്ന് എനിക്ക് അറിയില്ല. സുഹൃത്തിനോട് നീ ഇതിലേക്ക് ഇടപെടേണ്ട അവന്‍ എന്നോടാണ് ചെയ്തത് എന്ന് പറഞ്ഞു. അവന് രണ്ട് മക്കളുണ്ട് എന്നൊക്കെ അവന്‍ പറഞ്ഞു. അപ്പോഴാണ് ഞാന്‍ അറിയുന്നത് അവന് കുടുംബവും രണ്ട് മക്കളുമുണ്ടെന്ന്. അവന്‍ വിവാഹിതനാണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.

എനിക്ക് ഒരു പ്രാവശ്യമല്ല രണ്ട് പ്രാവശ്യം കോള്‍ വന്നിരുന്നു. പരാതിപ്പെടരുത് അവന്റെ ജീവിതം നശിച്ച് പോകുമെന്നൊക്കെ പറഞ്ഞാണ് കോള്‍ വന്നത്. ഇത് ചെയ്യുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഇതൊക്കെ എന്ന് ഞാന്‍ അവനോട് പറഞ്ഞു. അവന്‍ ഇത് പോലെ മറ്റാരോടെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അത് പുറത്ത് അറിയേണ്ടതുണ്ട്. അവര്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്.

തമിഴിലും തെലുങ്കിലുമെല്ലാം ഓഡീഷന് പോകുമ്പോഴോ വര്‍ക്ക് ചെയ്യുമ്പോഴോ ഇത്തരത്തില്‍ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിരുന്നോ. എന്തുകൊണ്ടാണ് മലയാളത്തില്‍ ട്രൈ ചെയ്യുന്നതേ അവസാനിപ്പിക്കണമെന്ന് തോന്നിയത്.

സിനിമ മേഖലയില്‍ തീര്‍ച്ചയായും പ്രശ്‌നങ്ങളുണ്ട്.തമിഴിലും തെലുങ്കിലുമൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരിക്കാം. പക്ഷേ മലയാളത്തില്‍ പ്രശ്‌നങ്ങള്‍ കുറേ കൂടി കൂടുതലാണ്. നല്ലെതൊരു അഞ്ചോ പത്തോ ശതമാനം ഉണ്ടാകുമായിരിക്കും.

വലിയ പ്രോജക്ട്‌സുകളില്‍ പോലും കോള്‍ വന്ന് കുറച്ച് കഴിഞ്ഞാല്‍ സംസാരം മാറും. പ്രൊഡക്ഷന്‍ സൈഡില്‍ നിന്ന് ഡയറക്ടറുടെ സൈഡില്‍ നിന്നൊക്കെ അനുഭവം ഉണ്ടായിട്ടുണ്ട്. ആഡ് ഫിലിമുകളുടെ കാര്യത്തില്‍ പോലും ഇത് സംഭവിക്കാറുണ്ട്.

പറയുന്നത് ഫണ്ണായിട്ട് എന്നൊക്കെയാണ്. എനിക്ക് ആദ്യമൊന്നും മനസിലായില്ലായിരുന്നു എന്താണ് ഈ ഫണ്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന്. പിന്നെയാണ് ഇതൊക്കെ തെളിഞ്ഞ് വരുന്നത്. മാത്രവുമല്ല ഒരുപാട് പേരുടെ അനുഭവങ്ങളും കേട്ടിരുന്നു. സൗത്തില്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയാണ് ഏറ്റവും മോശം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സത്യം പറഞ്ഞാല്‍ അവര്‍ സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് ആണ് എന്നാണ് എനിക്ക് തോന്നുന്നത്.

സംവിധായകരും നിര്‍മ്മാതാക്കളും മാത്രമല്ല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ക്യാമറ ചെയ്യുന്നവര്‍, കാസ്റ്റിംഗ് ഡയറക്ടേഴ്‌സ് ഇവരൊക്കെ അപ്രോച്ച് ചെയ്യുന്ന രീതിയില്‍ പ്രശ്‌നമുണ്ട്. അതുകൊണ്ടാണ് എനിക്ക് മലയാളത്തിലേക്ക് നോക്കാതിരിക്കുന്നതാകും നല്ലത് എന്ന് തോന്നിയത്.

തീര്‍ച്ചയായും നല്ല ആളുകള്‍ ഉണ്ടാകും. പക്ഷേ അവര്‍ വളരെ കുറവാണ്. മറ്റ് ഇന്‍ഡസ്ട്രികളെ താരതമ്യം ചെയ്യുമ്പോള്‍ മലയാളത്തിന് പ്രശ്‌നങ്ങളുണ്ട്. അവസരം എന്തെങ്കിലും വരുമ്പോള്‍ എക്‌സ്‌പെക്ടേഷന്‍ ഉണ്ട് എന്ന് പറയും. അങ്ങനെ എന്നോട് പറഞ്ഞപ്പോള്‍ ഇതെന്താ മലയാളത്തില്‍ മാത്രം ഇങ്ങനെ വരുന്നത്. തമിഴിലൊന്നും കണ്ടിട്ടില്ലല്ലോ എന്ന് ഞാനൊരു സുഹൃത്തിനോട് പറഞ്ഞു. വലിയ പ്രോജക്ട്‌സിനൊക്കെ ഓഡീഷന്‍ പോയപ്പോഴൊന്നും ഇങ്ങനെ കണ്ടിട്ടില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞത് എടീ അത് തമിഴ്‌നാട്ടില്‍ സ്ത്രീകളോട് ബഹുമാനമല്ലേ. മലയാളത്തില്‍ അങ്ങനെ അല്ലല്ലോ എന്നാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു എന്നാല്‍ ഞാന്‍ തമിഴില്‍ ട്രൈ ചെയ്യുന്നതായിരിക്കും നല്ലത് എന്ന്.

കുറേ പ്രാവശ്യം എന്റെ അടുത്ത് ചോദിച്ചുണ്ട്, അവിടെ നിന്ന് ഞാന്‍ ഇറങ്ങി വന്നിട്ടുമുണ്ട്. പൈസ കുറേ തരാം എന്നൊക്കെ പറയും. എനിക്ക് സാമ്പത്തിക പ്രശ്‌നമൊന്നുമില്ല. ഈ ഇന്‍ഡസ്ട്രിയോടുള്ള പാഷന്‍ കൊണ്ട് സാമ്പത്തികമായി പ്രയാസമുള്ള സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരോട് എങ്ങനെയായിരിക്കും പെരുമാറുക. അവര്‍ എന്തെല്ലാം അനുഭവിക്കേണ്ടി വരും. ഒരു പക്ഷേ വിജയ് ബാബു ചെയ്തത് പോലെ ബിബിന്‍ ഈ റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ എന്റെ പേരും പുറത്ത് പറയുമായിരിക്കും. അപ്പോള്‍ പൊലീസില്‍ പരാതിപ്പെടാന്‍ തന്നെയാണ് എന്റെ തീരുമാനം. എന്റെ അനുഭവം വെച്ച് ആ കുട്ടി നേരിട്ടത് സത്യമാണെന്ന് എനിക്ക് മനസിലാകുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in