റിപ്ലബ്ലിക്ക് ഡേക്ക് എന്ത് പ്രസംഗമാണ് എന്റെ മോള്‍ക്ക് ഞാന്‍ എഴുതി കൊടുക്കേണ്ടത്?സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് ചോദിക്കുന്നു

റിപ്ലബ്ലിക്ക് ഡേക്ക് എന്ത് പ്രസംഗമാണ് എന്റെ മോള്‍ക്ക് ഞാന്‍ എഴുതി കൊടുക്കേണ്ടത്?സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് ചോദിക്കുന്നു

രാജ്യമെങ്ങും റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ യു.എ.പി.എ ചുമത്തി ജയിലില്‍ അടച്ച സിദ്ദീഖ് കാപ്പന് എന്ന് നീതി കിട്ടുമെന്ന് ചോദിക്കുകയാണ് ഭാര്യ റൈഹാനത്ത്

ഇന്ന് റിപ്പബ്ലിക് ദിനമാണെന്നൊന്നും ഞാന്‍ ചിന്തിക്കുന്നില്ല. മുന്നാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകള്‍ റിപ്പബ്ലിക്ക് ഡേയ്ക്ക് പ്രസംഗം എഴുതിതരണമെന്ന് പറഞ്ഞ് എന്റെയടുത്ത് വന്നു. എനിക്ക് എന്തെല്ലാമോ പറയാനുണ്ട്. പക്ഷേ ഞാനെന്താണ് അവള്‍ക്ക് എഴുതി കൊടുക്കേണ്ടത്.

സാധാരണ സിദ്ദീക്കയാണ് സ്‌കൂളില്‍ പറയാന്‍ പ്രസംഗം എഴുതി കൊടുക്കാറ്. ഇപ്പോള്‍ ഞാനാണ് എഴുതി കൊടുക്കേണ്ടത്. എനിക്കൊന്നും പറയാനില്ല, പറഞ്ഞു കൊടുക്കാനുമില്ല. നിയമവ്യവസ്ഥിതി അങ്ങനെയൊക്കെയാണ്.

യു.എ.പി.എ കേസ് എന്താണെന്ന് പോലും അറിയാത്ത ആളായിരുന്നു ഞാന്‍. സിദ്ദീഖ് ഇക്കയുടെ കാര്യം വന്നതിന് ശേഷമാണ് യു.എ.പി.എയെക്കുറിച്ച് പഠിക്കുന്നത്. ഒരിക്കലും ജാമ്യം കിട്ടാതെ കിടക്കാന്‍ വേണ്ടിയാണ് യു.എ.പി.എ എന്ന വകുപ്പ് എന്നാണ് തോന്നുന്നത്.

ഒരു തെറ്റും ചെയ്യാത്ത ആളുകള്‍ വര്‍ഷങ്ങളായി വിചാരണ പോലുമില്ലാതെ ഇങ്ങനെ കിടക്കുകയാണ്. യു.എ.പി.എ നിയമം എന്ന് പറഞ്ഞാല്‍ വിചാരണ പോലും ഇല്ലാതെ നിരപരാധികളെ തടവില്‍ അടക്കല്‍ ആണെന്ന് തോന്നുന്നു.

ചാര്‍ജ് ഷീറ്റില്ലാതെ എങ്ങനെ വിചാരണ നടക്കും. കുറ്റപത്രം പോലുമില്ല. കുറ്റപത്രത്തില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നറിയാനുള്ള അവകാശം പോലും ഞങ്ങള്‍ക്ക് നിഷേധിച്ചിരിക്കുകയാണ്.

എന്റെ കാര്യം എനിക്ക് അറിയാമല്ലോ, നിരപരാധിയായിട്ടുള്ള ഒരു മനുഷ്യനാണ് ഒന്നര വര്‍ഷമായി ജയിലില്‍ കിടക്കുന്നത്. എന്ത് കാര്യത്തിന്? ഒരു കാര്യവുമില്ലാതെയാണല്ലോ ഇതെല്ലാം അനുഭവിക്കുന്നത്.

ഒന്നര വര്‍ഷമായിട്ട് ഒരു ചാര്‍ജ് ഷീറ്റ് പോലും കിട്ടിയിട്ടില്ല. യു.എ.പി.എ നിയമം തന്നെ ഒഴിവാക്കണം. നമ്മള്‍ ഒക്കെ അനുഭവിക്കുന്നത് എങ്ങനെയാണെന്ന് പറഞ്ഞ് തരാന്‍ കഴിയില്ല. എന്താണ് ചെയ്യേണ്ടത് എന്ന് പോലും അറിയാത്തൊരു അവസ്ഥ. ജാമ്യം പോലും കിട്ടാതെ കിടക്കുകയാണ്.

വലിയ വലിയ കുറ്റവാളികളൊക്കെ ജാമ്യം കിട്ടി പുറത്തിറങ്ങി നടക്കുമ്പോള്‍ ഒരു തെറ്റും ചെയ്യാത്ത മനുഷ്യര്‍ എല്ലാ യാതനകളും അനുഭവിച്ച് നില്‍ക്കുകയാണ്. നിരപരാധികള്‍ക്ക് ഉള്ളതല്ലല്ലോ ജയില്‍. അപരാധം ചെയ്തവര്‍ക്ക് ഉള്ളതല്ലേ. നേരെ മറിച്ചായിട്ടുള്ള ഒരു അനുഭവമാണ് ഇപ്പോള്‍ കാണുന്നത്.

ചാര്‍ജ് ഷീറ്റില്ലാതെ എങ്ങനെ വിചാരണ നടക്കും. കുറ്റപത്രം പോലുമില്ല. കുറ്റപത്രത്തില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നറിയാനുള്ള അവകാശം പോലും ഞങ്ങള്‍ക്ക് നിഷേധിച്ചിരിക്കുകയാണ്.

നിരപരാധികളെ കുടുക്കാന്‍ വേണ്ടിയല്ലല്ലോ നിയമം ഉണ്ടാക്കുന്നത്. പക്ഷേ ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് അങ്ങനെയാണ്. നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തുകയാണ്.

എന്താണ് ജയില്‍ എന്നറിയണമെങ്കില്‍ അത് അനുഭവിച്ചവരോട് തന്നെ ചോദിക്കണം. ജയില്‍ മാറ്റിയപ്പോള്‍ സീദ്ദിക്കയ്ക്ക് വിളിക്കാന്‍ പോലും പറ്റുന്നില്ല. ഡിസംബര്‍ 21 നാണ് ജയില്‍ മാറ്റിയത്. ഒരു മാസമായിട്ടും വിവരമൊന്നും ലഭിക്കാതായപ്പോള്‍

ഞാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നമ്പര്‍ എടുത്ത് ജയിലില്‍ വിളിച്ച് നോക്കിയപ്പോള്‍ അവര്‍ പറയുന്നത് നമ്പര്‍ വെരിഫൈ ചെയ്ത് കിട്ടാത്തതുകൊണ്ടാണ് വിളിക്കാത്തത് എന്നാണ്. അതിന് വേണ്ടി കേരളത്തിലെ എസ്.പി ഓഫീസിലേക്ക് ഡീറ്റയില്‍സ് അയച്ചിട്ടുണ്ടെന്നും പറഞ്ഞു.

ഞന്‍ എസ്.പി ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഒന്നും വന്നിട്ടില്ല എന്നാണ് അറിഞ്ഞത്. ഇതിന് ശേഷം ഒരു പ്രാവശ്യം അവിടുത്തെ ഐജിയുമായി ബന്ധപ്പെട്ട് എനിക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ കഴിഞ്ഞിരുന്നു.

അതും മലയാളത്തില്‍ സംസാരിക്കാന്‍ പറ്റില്ല. ഹിന്ദിയില്‍ മാത്രമേ സംസാരിക്കാന്‍ പാടുള്ളു. എനിക്ക് ഹിന്ദി അറിയില്ല. അഞ്ച് മിനിറ്റാണ് സംസാരിച്ചത്. പക്ഷേ ആള്‍ക്കൊന്നും സംസാരിക്കാന്‍ പറ്റുന്നില്ലായിരുന്നു. പുസ്തകമോ മറ്റ് സൗകര്യങ്ങളോ ഒന്നും കിട്ടുന്നില്ല എന്ന് പറഞ്ഞു. ഇന്ന് റിപ്പബ്ലിക് ദിനമാണെന്നൊന്നും ഞാന്‍ ചിന്തിക്കുന്നില്ല. മോള്‍ ഒടുവില്‍ സ്വന്തമായി എവിടുന്നൊക്കെയോ തപ്പിപിടിച്ച് പ്രസംഗം റെഡിയാക്കിയിട്ടുണ്ട്.

തയ്യാറാക്കിയത് ശ്രിന്‍ഷ രാമകൃഷ്ണന്‍

Related Stories

No stories found.
logo
The Cue
www.thecue.in