അധികാരികളോട് പറഞ്ഞതാണ് ഒരു രക്തസാക്ഷി ഉണ്ടാകുന്നത് വരെ കാത്തിരിക്കരുതേ എന്ന്, പക്ഷെ...

അധികാരികളോട് പറഞ്ഞതാണ്
ഒരു രക്തസാക്ഷി ഉണ്ടാകുന്നത് വരെ കാത്തിരിക്കരുതേ എന്ന്, പക്ഷെ...
Published on
Summary

കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ 138 ആക്രമണങ്ങളാണ് ഉണ്ടായത്. ഇതില്‍ വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ചത് അഞ്ചില്‍ താഴെ. പല കേസുകളിലും പോലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കെ പ്രതികള്‍ ആരോഗ്യപ്രവര്‍ത്തകരെ അക്രമിച്ച് ഒളിവില്‍ പോകുന്നു. അതിനു ശേഷം പ്രതിയെ പിടികിട്ടാനില്ല എന്ന സ്ഥിരം ഇരുട്ടില്‍ തപ്പുന്ന നാടകം കളിക്കുന്നു. അവസാനം ഒളിവില്‍ ഇരുന്നു പ്രതി മുന്‍കൂര്‍ ജാമ്യഅപേക്ഷ നല്‍കുകയും അത് ലഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് സ്റ്റേഷനില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിലും പോകുന്നു. കോട്ടയം ഐഎംഎ മുൻ പ്രസിഡന്റ് ഡോക്ടർ ബിബിൻ പി മാത്യു എഴുതുന്നു.

കേരള ചരിത്രത്തില്‍ അങ്ങനെ മേയ് 10 ബുധനാഴ്ച ഒരു കറുത്ത ദിനമായി രേഖപ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതിന്റെ കണക്കുകള്‍ നിരത്തി കേരള ഐഎംഎ പലപ്രാവശ്യം പറഞ്ഞതാണ്, അടുത്ത് തന്നെ ഇവിടെ ഒരു ആരോഗ്യപ്രവര്‍ത്തകന്റെ അല്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകയുടെ കൊലപാതകം ഉണ്ടാകുമെന്ന്.

പലപ്പോഴായി ഇത്തരം കേസുകള്‍ ഹൈക്കോടതി പരിഗണിക്കുമ്പോള്‍ അവസാനാമായി സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ പ്രകാരം ഒന്നര വര്‍ഷത്തിനുള്ളില്‍ 138 ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളാണ് ഉണ്ടായത്. ഇതില്‍ വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ചത് അഞ്ചില്‍ താഴെ കേസുകളില്‍ മാത്രം. പല കേസുകളിലും പോലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കെ പ്രതികള്‍ ആരോഗ്യപ്രവര്‍ത്തകരെ അക്രമിച്ച് ഒളിവില്‍ പോകുന്നു. അതിനു ശേഷം പ്രതിയെ പിടികിട്ടാനില്ല എന്ന സ്ഥിരം ഇരുട്ടില്‍ തപ്പുന്ന നാടകം കളിക്കുന്നു. അവസാനം ഒളിവില്‍ ഇരുന്നു പ്രതി മുന്‍കൂര്‍ ജാമ്യഅപേക്ഷ നല്‍കുകയും അത് ലഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് സ്റ്റേഷനില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിലും പോകുന്നു.

ഇവിടെ കൊല്ലം ജില്ലയിലെ ഒരു എംഎല്‍എ ചില ഡോക്ടര്‍മാര്‍ തല്ലു കൊള്ളേണ്ടവരാണ് എന്ന് രണ്ട് മാസങ്ങള്‍ക്കു മുമ്പ് നിയമസഭയില്‍ പറഞ്ഞു. ഇത് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുവാനുള്ള ഒരാഹ്വാനം ആയി ചില സാമൂഹികവിരുദ്ധര്‍ എങ്കിലും എടുക്കുമെന്ന് അന്നേ ഐഎംഎ താക്കീത് നല്‍കിയിരുന്നു. എങ്കിലും അദ്ദേഹം അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായാണ് പിന്നീടുള്ള മാധ്യമ അഭിമുഖങ്ങളില്‍ കണ്ടത്. ഇങ്ങനെ ചിന്തിക്കുന്ന ജനപ്രതിനിധികള്‍ തുടങ്ങി പൊതുസമൂഹത്തില്‍ വരെ അടിമുടി മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരോഗ്യപ്രവര്‍ത്തകാരാരും ദൈവങ്ങളല്ല ഞങ്ങളും സാധാരണ മനുഷ്യര്‍ മാത്രമാണ്. ഒരു എന്‍ജിനീയറെ പോലെ, ഒരു ആര്‍ക്കിടെക്ടിനെപോലെ ഏതൊരു തൊഴിലും പോലെ ഞങ്ങള്‍ പഠിച്ചിട്ടുള്ള ശാസ്ത്രശാഖയാണ് ഞങ്ങള്‍ പരിശീലിക്കുന്നത്.

2012 ലെ ആശുപത്രി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പും പോലീസിന് സ്വമേധയാ കേസ് എടുക്കാന്‍ സാധിക്കുന്നതുമായ കുറ്റകൃത്യമാണ് ആശുപത്രി ആക്രമണങ്ങള്‍. ജാമ്യമില്ലാ കുറ്റമെന്നാല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കില്ല, മറിച്ചു കോടതിയില്‍ നിന്നെ ജാമ്യം ലഭിക്കൂ എന്നാണര്‍ഥം. ഈ നിയമപ്രകാരം മൂന്നു വര്‍ഷം വരെ തടവും നാശനഷ്ടങ്ങളുടെ ഇരട്ടി തുകയും വരെ പിഴയായും ലഭിക്കാവുന്നതാണ്. പക്ഷെ കേരളത്തിലെ കേസുകള്‍ എടുത്തു നോക്കിക്കഴിഞ്ഞാല്‍ ഒട്ടുമിക്ക കേസുകളിലും പ്രതി ഒളിവില്‍ പോയ ചരിത്രം മാത്രമാണുള്ളത്. മിക്കപ്പോഴും അറസ്റ്റിലായത് ആരും ശുപാര്‍ശ ചെയ്യാന്‍ സാധ്യത ഇല്ലാത്ത പ്രതികളും. ഇവിടെയാണ് പ്രശ്‌നം ഉദിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നത് കേരളമാണെങ്കിലും ഇന്നും അതു കടലാസില്‍ ഉറങ്ങുന്നു. അതു നടപ്പിലാക്കേണ്ട നിയമപാലകര്‍ പലപ്പോഴും അതു കണ്ടില്ലെന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്നു.

ഭക്ഷ്യവിഷബാധ മൂലം ഒരാള്‍ മരിച്ചപ്പോള്‍ ഇവിടെ ഒരാഴ്ച ഹോട്ടലുകള്‍,ചായക്കടകള്‍, തട്ടുകടകള്‍ തുടങ്ങി മുഴുവന്‍ കടകളിലും പരിശോധന ആയിരുന്നു, അതുപോലെ ടൂറിസ്റ്റ് ബസ് അപകടം ഉണ്ടായപ്പോള്‍ ആ ഒരാഴ്ച മുഴുവന്‍ ടൂറിസ്റ്റ് ബസുകൾക്കുള്ള നിയമനിര്‍മാണമായിരുന്നു. ഈ ആഴ്ച ബോട്ട് ദുരന്തമുണ്ടായപ്പോള്‍ കടലാസു ബോട്ടുണ്ടാക്കി വെള്ളത്തില്‍ ഇറക്കാന്‍ പോലും നിയമങ്ങള്‍ നോക്കണമെന്ന അവസ്ഥയായി. അതു പോലെ അടുത്ത ഒരു സംഭവം ഉണ്ടാകുന്നത് വരെയുള്ള അന്വേഷണം മാത്രമായി ഇത് ഒതുങ്ങരുത് എന്നൊരു അപേക്ഷ. കാരണം നിങ്ങള്‍ ഇങ്ങനെ പെരുമാറുമ്പോള്‍ കേരളത്തിന്റെ ആരോഗ്യ മേഖലയുടെ കടക്കല്‍ തന്നെയാണ് കത്തി വയ്ക്കുന്നത്.

കഴിഞ്ഞ രണ്ടു കൊല്ലത്തിനുള്ളതില്‍ കേരളത്തിലെ 140 എംഎല്‍എമാരെയും 20 എംപി മാരെയും മുഖ്യമന്ത്രിയെയും സംസ്ഥാന പോലീസ് മേധാവിയെയും തുടങ്ങി കേരളത്തിലെ ജനപ്രതിനിധികളെയും ഭരണകര്‍ത്താക്കളെയും നേരില്‍ കണ്ടു ഈ നിയമത്തിലെ പോരായ്മകള്‍ ധരിപ്പിച്ചിട്ടുള്ളതാണ്. നാലു ദിവസത്തില്‍ ഒരിക്കല്‍ എന്ന രീതിയില്‍ ആശുപത്രി ആക്രമണങ്ങള്‍ കൂടി വന്നപ്പോള്‍ ഒരു രക്തസാക്ഷി ഉണ്ടാകുന്നത് വരെ കാത്തിരിക്കരുതേ എന്ന് അപേക്ഷിച്ചതുമാണ്. ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക, ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രി അക്രമണങ്ങളില്‍ എഫ്ഐആര്‍ രേഖപ്പെടുത്തുക, ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുക, ഒരു കൊല്ലത്തിനകം ശിക്ഷാവിധി പ്രഖ്യാപിക്കുക, വീഴ്ച വരുത്തുന്ന പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങളും നിയമഭേദഗതികളും പലപ്പോഴായി സമര്‍പ്പിച്ചിട്ടുള്ളതാണ്. ഒന്നിനും ആരും ചെവി കൊടുത്തില്ല.

ലോകത്തു മറ്റെല്ലാ വികസിത രാജ്യങ്ങളിലും ആശുപത്രികളെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിക്കുന്ന സംഭവങ്ങളിൽ കടുത്ത നിയമനടപടികളാണ് സ്വീകരിക്കുന്നത്. നമ്മള്‍ ഒരു പോലീസ് സ്റ്റേഷനില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ അവിടെ ബഹളമുണ്ടാക്കുമോ? ഒരു വില്ലേജ് ഓഫീസില്‍ നിന്നും വേണ്ട സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ അവിടെ വഴക്കുണ്ടാക്കുമോ? കോടതിയില്‍ നിന്നും അനുകൂല വിധി ലഭിച്ചില്ലെങ്കില്‍ എന്തെങ്കിലും ഒച്ചപ്പാടുണ്ടാക്കുമോ? ഇല്ല. എന്തുകൊണ്ട്? അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെ ആണെന്ന് പൊതുസമൂഹത്തിനു നന്നായി അറിയാം.

കൊല്ലപ്പെട്ട യുവഡോക്ടർ വന്ദന ദാസ്
കൊല്ലപ്പെട്ട യുവഡോക്ടർ വന്ദന ദാസ്

എന്റെ അറിവില്‍ ഒരാരോഗ്യപ്രവര്‍ത്തകനും താന്‍ ചികില്‍സിക്കുന്ന രോഗിയുടെ ജീവന് എന്തെങ്കിലും സംഭവിക്കണമെന്ന് മനഃപൂര്‍വം ചിന്തിക്കാറില്ല. ചിലപ്പോഴൊക്കെ നമ്മള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ കോംപ്ലിക്കേഷന്‍സ് ഉണ്ടായെന്നിരിക്കാം. അതിനു ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നതുകൊണ്ടു യാതൊരു പ്രയോജനവും ലഭിക്കില്ലെന്നു മാത്രമല്ല നിയമം അനുശാസിക്കുന്ന ശിക്ഷ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുക കൂടി വേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാ​ദിത്തമാണ്.

ഇവിടെ കൊല്ലം ജില്ലയിലെ ഒരു എംഎല്‍എ ചില ഡോക്ടര്‍മാര്‍ തല്ലു കൊള്ളേണ്ടവരാണ് എന്ന് രണ്ട് മാസങ്ങള്‍ക്കു മുമ്പ് നിയമസഭയില്‍ പറഞ്ഞു. ഇത് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുവാനുള്ള ഒരാഹ്വാനം ആയി ചില സാമൂഹികവിരുദ്ധര്‍ എങ്കിലും എടുക്കുമെന്ന് അന്നേ ഐഎംഎ താക്കീത് നല്‍കിയിരുന്നു. എങ്കിലും അദ്ദേഹം അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായാണ് പിന്നീടുള്ള മാധ്യമ അഭിമുഖങ്ങളില്‍ കണ്ടത്. ഇങ്ങനെ ചിന്തിക്കുന്ന ജനപ്രതിനിധികള്‍ തുടങ്ങി പൊതുസമൂഹത്തില്‍ വരെ അടിമുടി മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരോഗ്യപ്രവര്‍ത്തകാരാരും ദൈവങ്ങളല്ല ഞങ്ങളും സാധാരണ മനുഷ്യര്‍ മാത്രമാണ്. ഒരു എന്‍ജിനീയറെ പോലെ, ഒരു ആര്‍ക്കിടെക്ടിനെപോലെ ഏതൊരു തൊഴിലും പോലെ ഞങ്ങള്‍ പഠിച്ചിട്ടുള്ള ശാസ്ത്രശാഖയാണ് ഞങ്ങള്‍ പരിശീലിക്കുന്നത്.

ഭക്ഷ്യവിഷബാധ മൂലം ഒരാള്‍ മരിച്ചപ്പോള്‍ ഇവിടെ ഒരാഴ്ച ഹോട്ടലുകള്‍,ചായക്കടകള്‍, തട്ടുകടകള്‍ തുടങ്ങി മുഴുവന്‍ കടകളിലും പരിശോധന ആയിരുന്നു, അതുപോലെ ടൂറിസ്റ്റ് ബസ് അപകടം ഉണ്ടായപ്പോള്‍ ആ ഒരാഴ്ച മുഴുവന്‍ ടൂറിസ്റ്റ് ബസുകൾക്കുള്ള നിയമനിര്‍മാണമായിരുന്നു. ഈ ആഴ്ച ബോട്ട് ദുരന്തമുണ്ടായപ്പോള്‍ കടലാസു ബോട്ടുണ്ടാക്കി വെള്ളത്തില്‍ ഇറക്കാന്‍ പോലും നിയമങ്ങള്‍ നോക്കണമെന്ന അവസ്ഥയായി. അതു പോലെ അടുത്ത ഒരു സംഭവം ഉണ്ടാകുന്നത് വരെയുള്ള അന്വേഷണം മാത്രമായി ഇത് ഒതുങ്ങരുത് എന്നൊരു അപേക്ഷ. കാരണം നിങ്ങള്‍ ഇങ്ങനെ പെരുമാറുമ്പോള്‍ കേരളത്തിന്റെ ആരോഗ്യ മേഖലയുടെ കടക്കല്‍ തന്നെയാണ് കത്തി വയ്ക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in