മുഖ്യമന്ത്രിയുടെ വാക്കുകളില്‍ അഭയം തേടി പോകാന്‍ ഇടമുണ്ടെന്ന തോന്നലുണ്ടാകുന്നു: ഫാത്തിമ തഹ്ലിയ അഭിമുഖം

മുഖ്യമന്ത്രിയുടെ വാക്കുകളില്‍ അഭയം തേടി പോകാന്‍ ഇടമുണ്ടെന്ന തോന്നലുണ്ടാകുന്നു:  ഫാത്തിമ തഹ്ലിയ അഭിമുഖം

രാജ്യത്ത് എവിടെയാണ് വര്‍ഗ്ഗീയതയുടെ വിത്ത് വിതയ്ക്കാന്‍ കഴിയുന്ന നിലമുള്ളതെന്ന് നോക്കിക്കൊണ്ടിരിക്കുകയാണ് ബി.ജെ.പി. അതിന് അവര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഇടമാണ് കര്‍ണാടക.

Q

സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്, പ്രത്യേകിച്ചും മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിന്റെ ദക്ഷിണേന്ത്യയിലെ പരീക്ഷണശാല ആയിരിക്കുകയയാണ് കര്‍ണാടക. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു മുസ്ലിം സ്ത്രീയുടെ ജീവിതം കൂടുതല്‍ ഭീതിതമായ സാഹചര്യത്തിലാണോ?

A

ഇന്നത്തെ അവസ്ഥയില്‍ ഒരു സ്ത്രീക്ക് നമ്മുടെ രാജ്യത്ത് എങ്ങനെയാണ് ജീവിക്കാന്‍ കഴിയുന്നതെന്ന ചോദ്യമുണ്ട്. അതിനേക്കാള്‍ വലിയ സ്വത്വ പ്രശ്‌നം നേരിടുന്നവരാണ് മുസ്ലിം സ്ത്രീകള്‍. രണ്ട് തരത്തിലുള്ള സ്വത്വ പ്രതിസന്ധിയാണ് അവര്‍ നേരിടുന്നത്. സ്ത്രീയായും മുസ്ലിം സ്ത്രീയായും നില്‍ക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. മുസ്ലിം സ്ത്രീയെ ഇരയായി ചിത്രീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പല നിയമങ്ങളും കൊണ്ടുവരുന്നത് മുസ്ലിം സ്ത്രീയെ മുന്‍നിര്‍ത്തിയാണ്. മുസ്ലിം സ്ത്രീകള്‍ക്ക് തന്നെ വലിയ ഇഷ്ടമാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വന്നു. അവര്‍ മോദിജീ മോദിജീ എന്ന് വിളിക്കുന്നു എന്ന് പറയുന്നു. ഇത്തരം ചില ഡയലോഗുകള്‍ പറഞ്ഞ് മുസ്ലിം സ്ത്രീയുടെ സംരക്ഷണം ഏറ്റെടുക്കുകയാണ്. അത് അപകരമായതും വിശ്വസിക്കാന്‍ പറ്റാത്തതുമായ കാര്യമാണ്.

മുസ്ലിം സ്ത്രീയുടെ ഉന്നമന കാര്യം ആ സ്ത്രീകള്‍ നോക്കിക്കോളും. ഹിജാബ് ധരിക്കണോയെന്നത് ആ സ്ത്രീയുടെ പരമാധികാരത്തില്‍പ്പെട്ടതാണ്. അതിലേക്ക് എന്തിനാണ് ഭരണകൂടവും മറ്റുള്ളവരും കയറി വന്ന് സംസാരിക്കുന്നത്. സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും പുരോഗമനത്തിനും വേണ്ടിയാണ് ഹിജാബ് നിരോധിക്കുന്നതെന്ന് ബി.ജെ.പി പറയുമ്പോള്‍ അതിനെ പുച്ഛിച്ച് തള്ളുന്നു.
Q

ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സാഹചര്യം തുടര്‍ച്ചയായി ഉണ്ടാകുന്നു എന്നാണോ? ഇവിടെ ജീവിക്കുക എന്നത് കൂടുതല്‍ വെല്ലുവിളിയുള്ള കാര്യമായി മാറി എന്നാണോ?

A

വളരെ പ്രയാസമാണ്. രാജ്യം എങ്ങനെയായിരിക്കണമെന്ന് നിര്‍വചിക്കുന്ന ഭരണഘടനയുടെ തത്വങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുക എന്നത് പ്രധാനമാണ്. അതില്‍ പറയുന്ന രൂപത്തിലുള്ള സ്വാതന്ത്ര്യം എടുത്ത് കൊണ്ടാണ് ഇവിടുത്തെ മുസ്ലിങ്ങള്‍ ജീവിക്കുന്നത്. ന്യൂനപക്ഷമായി നിലനില്‍ക്കുക എന്നത് തന്നെ പ്രയാസമുള്ള കാര്യമാണ്. സ്വാതന്ത്ര്യം ലഭിക്കുന്ന കാലഘട്ടത്തിലും ഇന്ത്യാവിഭജനത്തിലും ഉണ്ടായ പല കാര്യങ്ങലും നമ്മുടെ മുന്നിലുണ്ട്. ഒത്തിരി കലാപങ്ങള്‍ രാജ്യത്ത് നടന്നു. അതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ക്രൂശിക്കപ്പെട്ടതും അടിച്ചമര്‍ത്തപ്പെട്ടതും നൊന്തതും ഈ സമുദായത്തിലെ സ്ത്രീകളാണെന്നതില്‍ സംശയമില്ല. മുസ്ലിം സ്ത്രീകള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സംസാരിക്കുന്നുവെന്നത് ഈ രാജ്യത്തെ ഫാസിസ്റ്റുകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. ഹിജാബിന്റെ കാര്യത്തില്‍ പറയുന്ന കാര്യം, മുസ്ലിം സ്ത്രീകള്‍ തീരെ പുരോഗമിച്ചിട്ടില്ല, അവരുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നതെന്നാണ്. മുസ്ലിം സ്ത്രീയുടെ ഉന്നമന കാര്യം ആ സ്ത്രീകള്‍ നോക്കിക്കോളും. ഹിജാബ് ധരിക്കണോയെന്നത് ആ സ്ത്രീയുടെ പരമാധികാരത്തില്‍പ്പെട്ടതാണ്. അതിലേക്ക് എന്തിനാണ് ഭരണകൂടവും മറ്റുള്ളവരും കയറി വന്ന് സംസാരിക്കുന്നത്. സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും പുരോഗമനത്തിനും വേണ്ടിയാണ് ഹിജാബ് നിരോധിക്കുന്നതെന്ന് ബി.ജെ.പി പറയുമ്പോള്‍ അതിനെ പുച്ഛിച്ച് തള്ളുന്നു.

Q

ലവ് ജിഹാദ്, ഹലാല്‍ ഫുഡ്, ഇപ്പോള്‍ ഹിജാബ്, ഇത്തരത്തില്‍ മുസ്ലിങ്ങളെ എതിര്‍പക്ഷത്ത് പ്രതിഷ്ഠിച്ച് പ്രാദേശികമായി വിഷയങ്ങള്‍ ഉയര്‍ത്തി രാജ്യമൊട്ടാകെ ധ്രുവീകരണ രാഷ്ട്രീയം പയറ്റുകയാണ് ബി.ജെ.പി. അതിലൂടെ അന്യവത്കരണം മുസ്ലിം സമൂഹത്തിനിടയില്‍ സംഭവിക്കുന്നുണ്ടോ

A

ഒരു സംശയവുമില്ല. ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം നിരന്തരമായി മുസ്ലിം വേട്ട നടക്കുന്നു. അതിന് ഒരുപാട് ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കര്‍ണാടക. രാജ്യത്ത് എവിടെയാണ് വര്‍ഗ്ഗീയതയുടെ വിത്ത് വിതയ്ക്കാന്‍ കഴിയുന്ന നിലമുള്ളതെന്ന് നോക്കിക്കൊണ്ടിരിക്കുകയാണ് ബി.ജെ.പി. അതിന് അവര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഇടമാണ് കര്‍ണാടക. നേരത്തെയും പല പ്രശ്‌നങ്ങളും അവിടെ ഉണ്ടായിട്ടുണ്ട്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഇത്തരമൊരു കാര്യം കൊണ്ട് വരുന്നത് നിക്ഷിപ്ത താല്‍പര്യത്തോടെ തന്നെയാണ്. ഹിജാബ് ധരിച്ച് കോളേജില്‍ പോകുന്നതിന് പെട്ടെന്നൊരു ദിവസം നിയന്ത്രണം കൊണ്ടുവരുന്നു. സംഘപരിവാറിന്റെ വിദ്യാര്‍ത്ഥി സംഘടന ഇത് ഉയര്‍ത്തുകയും സര്‍ക്കാര്‍ അതിനെ പിന്തുണച്ച് നിയന്ത്രണം കൊണ്ടു വരികയും ചെയ്യുന്നു. ഉഡുപ്പിയില്‍ നിന്ന് ആരംഭിച്ച് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അത് വ്യാപിച്ചിട്ടുണ്ടെങ്കില്‍ പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ട്. ഫാസിസ്റ്റ് ശൈലിയാണിത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഫാസിസ്റ്റുകളുടെ തന്ത്രം ഇങ്ങനെയാണ്. രണ്ട് കാര്യങ്ങള്‍ മുന്നോട്ട് വെച്ചിട്ട് ഇതില്‍ ഒന്ന് തെരഞ്ഞെടുക്കാമെന്ന് പറയും. ഹിജാബ് വേണോ അതോ വിദ്യാഭ്യാസം വേണോയെന്നാണ് കര്‍ണാടകയില്‍ ചോദിക്കുന്നത്. വ്യക്തി എന്ന നിലയിലെ അവകാശങ്ങളാണോ മതപരമായ കാര്യങ്ങളാണോ പ്രധാനമെന്ന് ചോദിക്കുന്നു. ഇത്തരം ചോദ്യങ്ങളിലൂടെ കണ്‍ഫ്യൂഷനുണ്ടാക്കി സമാധാനപരമായ അന്തരീക്ഷത്തെ തകര്‍ക്കുകയാണ്. വര്‍ഗ്ഗീയ കലാപത്തിനാണ് ഇതിലൂടെ ബി.ജെ.പി ശ്രമിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പാണ്. കര്‍ണാടകയിലും തെരഞ്ഞെടുപ്പ് അടുക്കുന്നു. കോണ്‍ഗ്രസുകാര്‍ മൗലാനമാര്‍ക്ക് ചൂട്ടുപിടിക്കുന്നത് കണ്ടില്ലെ എന്ന വര്‍ഗ്ഗീയ പ്രചരണം നടത്തും. ഇത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രമാണ്. കര്‍ണാടകയില്‍ നിന്നും ഉയര്‍ത്തിയ വിഷയം രാജ്യമൊട്ടാകെ പ്രചരണ ആയുധമാക്കുകയാണ്.

Q

ഹിജാബ് മുസ്ലിം സ്ത്രീയുടെ ചോയ്സല്ല, അവരുടെ മേല്‍ മതാധികാരത്തിന്റെ അടിച്ചേല്‍പ്പിക്കലാണെന്ന വാദവും സമാന്തരമായി നടക്കുന്നുണ്ടല്ലോ?

A

ഈ പറയുന്ന ആളുകള്‍ എന്തിനാണ് മുസ്ലിം സ്ത്രീയുടെ ഏജന്‍സി ഏറ്റെടുക്കുന്നത്. ഞാന്‍ ഹിജാബ് ധരിച്ചാണ് പൊതുവേദികളില്‍ പോകാറുള്ളതും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതും. എന്റെ ഇഷ്ടപ്രകാരമാണ് വസ്ത്രം ധരിക്കുന്നത്. ഈ രീതിയിലുള്ള വസ്ത്രം ധരിക്കണമെന്ന് എന്റെ മതം എന്നെ പഠിപ്പിച്ചിട്ടില്ല. സ്വതന്ത്രമായ തെരഞ്ഞെടുപ്പുണ്ട്. ഇസ്ലാമിക വസ്ത്രം എന്തൊക്കെയാണെന്ന മതപരമായ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ട കാര്യമാണ് ഹിജാബ് എന്ന് കേരള ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ധരിക്കാനും ധരിക്കാതിരിക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ട്. അത് വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്. അല്ലാതെ കുടുംബവും മതവും നിര്‍ബന്ധപൂര്‍വം ചെയ്യിക്കുന്നതാണെന്ന് പറഞ്ഞ് ഓരോ പെണ്‍കുട്ടിയുടെ നേരെയും വിരല്‍ചൂണ്ടുന്നതിലൂടെ അവരെ അവഹേളിക്കുകയാണ്. നിര്‍ബന്ധപൂര്‍വം വസ്ത്രം അടിച്ചേല്‍പ്പിക്കുകയാണെന്ന് വാദിക്കുന്നവര്‍ ഹിജാബ് നിരോധിക്കുന്നവരെ പിന്തുണയ്ക്കുകയാണ്. ഹിജാബ് ധരിക്കണമോയെന്നത് പെണ്‍കുട്ടി തീരുമാനിക്കും. അവളുടെ ശരീരവുമായി ബന്ധപ്പെട്ട കാര്യമാണ്. മറ്റൊരാളെ അത് അസ്വസ്ഥമാക്കുന്നുണ്ടെങ്കില്‍ അവരുടെ വര്‍ഗ്ഗീയമായ മനസിന്റെ പ്രശ്‌നമാണ്.

<div class="paragraphs"><p>മുഖ്യമന്ത്രി പിണറായി വിജയന്‍</p></div>

മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി യു.പി വിഷയത്തില്‍ പറഞ്ഞതിനെ വളരെ പോസിറ്റീവായാണ് ഞാന്‍ കാണുന്നത്. ഹിജാബ് വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരും കേന്ദ്ര ഗവണ്‍മെന്റും വളരെ മോശം നിലപാട് സ്വീകരിച്ചപ്പോള്‍, അതല്ല ഇതാണ് ഞ്ങ്ങളുടെ മതേതര മൂല്യമെന്നും കാഴ്ചപ്പാടെന്നും വിളിച്ച് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും സാധിക്കുന്നത് പോസിറ്റീവാണ്.
Q

പൗരത്വ പ്രക്ഷോഭമുള്‍പ്പെടെ വിഭജനത്തിന്റെ രാഷ്ട്രീയം കടന്നുവരുന്ന വിഷയങ്ങളില്‍ കേരളം ഭരണ-പ്രതിപക്ഷ ഭേദമന്യേ ഒരുമിച്ച് നില്‍ക്കുന്നുണ്ട്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഒരു പോലെ മറുപടി നല്‍കി. വര്‍ഗീയതക്കെതിരായ പ്രതിരോധവും കൃത്യമായി നിലപാടെടുക്കുന്നതും എങ്ങനെ കാണുന്നു?

A

കേരളം ഒരു മോഡലാണ്. നമുക്ക് ഇടയിലുള്ള സൗഹൃദം, മതേതര കാഴ്ചപ്പാടുകള്‍ എന്നിവ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ എടുത്ത് നോക്കുമ്പോള്‍ വ്യത്യസ്ഥമാണ്. ഒരു റഫറന്‍സ് പോലെ എടുത്ത് നോക്കാന്‍ കഴിയുന്നതാണ്. യു.പി മുഖ്യമന്ത്രിയും കര്‍ണാടകയിലെ വിദ്യാഭ്യാസ മന്ത്രിയും പറയുന്നതില്‍ കൃത്യമായ വര്‍ഗ്ഗീയ അജണ്ടകള്‍ കാണാം. ദേശീയ പതാക മാറ്റി കാവിക്കൊടിയാക്കുകയാണെന്ന് ഇന്നലെ കര്‍ണാടകയിലെ മന്ത്രി പറഞ്ഞു. ഇത്തരം സ്റ്റേറ്റ്‌മെന്റുകള്‍ വരുമ്പോള്‍ നമ്മള്‍ എന്താണ് മനസിലാക്കേണ്ടത്. യു.പി മുഖ്യമന്ത്രി കേരളത്തെ നോക്കി അപഹസിക്കുന്നു. എന്താണ് യു.പിയില്‍ നടക്കുന്നതെന്നും അവിടെ ആര്‍ക്കാണ് സംരക്ഷണം കൊടുക്കുന്നതെന്നും നോക്കണം. അഭയം തേടി എവിടെ പോകും എന്ന ചോദ്യം നമ്മള്‍ ചോദിക്കുമ്പോള്‍ അതിന് ഇവിടെ ഇങ്ങനെയൊരു ഇടമുണ്ടെന്നതാണ് ഉത്തരം. കേരളത്തില്‍ മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള സാഹചര്യം ഉണ്ടെന്ന് പറയുന്നത് പോസ്റ്റീവ് ആയിട്ടുള്ള കാര്യമാണ്. അതില്‍ മറ്റൊരു പ്രശ്‌നമുണ്ട്. സ്റ്റുഡന്റ് പോലീസിലെ ഹിജാബ് വിഷയമാണത്. സ്റ്റുഡന്റ് പോലീസില്‍ അംഗമാകുന്നവര്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കും. വസ്ത്രത്തിന്റെ പേരില്‍ ആര്‍ക്കും അത് നിഷേധിക്കപ്പെടരുത്. ആ വിഷയത്തില്‍ പുറം തിരിഞ്ഞ് നിന്നവര്‍ കര്‍ണാടകയിലെ വിഷയത്തില്‍ പെണ്‍കുട്ടികളെ പിന്തുണച്ച് നിലപാട് എടുക്കുന്നത് ഇരട്ടത്താപ്പാണ്. പുരോഗമനകാരികളാണെന്ന് പറയുന്നവര്‍ കാപട്യത്തിന്റെ മുഖംമൂടിയണിഞ്ഞ് മുസ്ലിം സ്ത്രീയെ മോചിപ്പിക്കാനായി വരരുത്.

കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന, സമാധാനം നല്‍കുന്ന വാക്കുകളാണ് മുഖ്യമന്ത്രിയുടെത്. നീതിക്ക് വേണ്ടി എങ്ങോട്ട് പോകുമെന്ന ചോദ്യമുണ്ട്. കര്‍ണാടകയിലെ ആളുകള്‍ അവിടുത്തെ മുഖ്യമന്ത്രിയേയും കോടതിയേയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കുമ്പോള്‍ ലഭിക്കുന്ന മറുപടികള്‍ നമ്മള്‍ കാണുന്നു. അഭയം തേടി പോകാന്‍ ഒരു ഇടമുണ്ട് എന്നുള്ള പോസിറ്റീവായിട്ടുള്ള സന്ദേശമാണ് മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായിട്ടുള്ളത്.
Q

ഹിജാബ് വിഷയത്തില്‍ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ഇരട്ടത്താപ്പാണുള്ളതെന്നാണോ ഫാത്തിമ ആരോപിക്കുന്നത്?

A

മുഖ്യമന്ത്രി യു.പി വിഷയത്തില്‍ പറഞ്ഞതിനെ വളരെ പോസിറ്റീവായാണ് ഞാന്‍ കാണുന്നത്. ഹിജാബ് വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരും കേന്ദ്ര ഗവണ്‍മെന്റും വളരെ മോശം നിലപാട് സ്വീകരിച്ചപ്പോള്‍, അതല്ല ഇതാണ് ഞ്ങ്ങളുടെ മതേതര മൂല്യമെന്നും കാഴ്ചപ്പാടെന്നും വിളിച്ച് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും സാധിക്കുന്നത് പോസിറ്റീവാണ്. സ്റ്റുഡന്റ് പോലീസ് വിഷയത്തില്‍ എസ്.എഫ്.ഐയുടെ നിലപാട് പരിശോധിക്കപ്പെടണമെന്നാണ് ഞാന്‍ പറയുന്നത്. കര്‍ണാടക വിഷയത്തില്‍ കേന്ദ്ര കമ്മിറ്റി നിലപാടെടുക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അവര്‍ മൗനത്തിലാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായ വിഷയത്തില്‍ കേന്ദ്ര കമ്മിറ്റി നിലപാടെടുക്കുന്നത് വരെ കേരളത്തിലെ സഖാക്കളുടെ വാദങ്ങള്‍ എന്തായിരുന്നു എന്ന് കണ്ടതല്ലേ. മുഖ്യമന്ത്രിയെയല്ല വിമര്‍ശിക്കുന്നത്. കേരളത്തിലെ സഖാക്കളുടെ നിലപാടുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കുകയാണ്. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹം ഇരിക്കുന്ന കസേരയെ മാനിക്കുന്നതും നമുക്കെല്ലാം അഭിമാനിക്കാവുന്നതുമായ നിലപാട് പ്രഖ്യാപിക്കുന്നത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

Q

മുഖ്യമന്ത്രി, സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന ആള്‍ ഇങ്ങനെ നിലപാട് പറയുമ്പോള്‍ അത് മുസ്ലിം സ്ത്രീയെന്ന നിലയില്‍ ഫാത്തിമ എങ്ങനെ കാണുന്നു

A

ഹിജാബ് ജീവിതത്തിന്റെ ഭാഗമാണ്. അത് ഉപയോഗിച്ച് ശീലിച്ചവരാണ് ഞങ്ങള്‍. അത് ധരിച്ചാണ് പഠിച്ചതും വളര്‍ന്നതും. ശരീരത്തിന്റെ ഭാഗം പോലെയായി തീര്‍ന്ന ഒരു സാധനം അഴിച്ചു വെക്കാന്‍ ഒരു ദിവസം ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധിയുണ്ട്. മാനസിക ആഘാതമുണ്ട്. അതില്‍ നിന്നും മാറി തണലൊരുക്കുന്ന പോലെയുള്ള അവസ്ഥ എനിക്ക് തോന്നിയിട്ടുണ്ട്. മുഖ്യമന്ത്രി ഇതിനോട് നൂറ് ശതമാനം നീതിപുലര്‍ത്തുന്നുണ്ടെങ്കില്‍ സ്റ്റുഡന്റ് പോലീസ് വിഷയം പുനഃപരിശോധിക്കാന്‍ തയ്യാറാവണം. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന, സമാധാനം നല്‍കുന്ന വാക്കുകളാണ് മുഖ്യമന്ത്രിയുടെത്. നീതിക്ക് വേണ്ടി എങ്ങോട്ട് പോകുമെന്ന ചോദ്യമുണ്ട്. കര്‍ണാടകയിലെ ആളുകള്‍ അവിടുത്തെ മുഖ്യമന്ത്രിയേയും കോടതിയേയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കുമ്പോള്‍ ലഭിക്കുന്ന മറുപടികള്‍ നമ്മള്‍ കാണുന്നു. അഭയം തേടി പോകാന്‍ ഒരു ഇടമുണ്ട് എന്നുള്ള പോസിറ്റീവായിട്ടുള്ള സന്ദേശമാണ് മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായിട്ടുള്ളത്.

Q

കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ കോടതിയില്‍ പ്രതീക്ഷയുണ്ടോ?

A

കര്‍ണാടകയിലെ ആ പെണ്‍കുട്ടികളിലാണ് പ്രതീക്ഷ. ഞാന്‍ കഴിഞ്ഞ ദിവസം അവിടെ പോയിരുന്നു. അതില്‍ ഉള്‍പ്പെട്ട പലരോടും സംസാരിച്ചിരുന്നു. അവര്‍ പ്രകടിപ്പിക്കുന്ന ആത്മവീര്യവും ഉയര്‍ത്തിപ്പിടിക്കുന്ന അവകാശബോധവും ഉണ്ട്. അതിന് മുകളിലല്ല സംഘപരിവാറിന്റെ ഒരു അജണ്ടയും. കാവി പുതച്ചെത്തിയ സംഘപരിവാര്‍ സംഘം ജയ്ശ്രീറാം വിളിച്ചപ്പോള്‍ മുസ്്കാന്‍ എന്ന പെണ്‍കുട്ടി അള്ളാഹു അക്ബര്‍ എന്ന് തിരിച്ച് വിളിച്ച് മറുപടി കൊടുക്കുന്നുണ്ട്. അങ്ങനെയാണോ വേണ്ടതെന്ന് ചോദിച്ചാല്‍ അത്തരം സാഹചര്യങ്ങള്‍ ഉണ്ടാക്കുകയല്ല വേണ്ടതെന്ന് തന്നെയാണ്. അള്ളാഹു അക്ബര്‍ എന്ന് തിരിച്ചു പറയുമ്പോള്‍ അവിടെ സംഭവിക്കുന്നത് ഫാസിസ്റ്റുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെ ഉയര്‍ത്തി പിടിക്കുകയാണ്. ആ മൂല്യങ്ങളും അവകാശങ്ങളും ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും. ഫാസിസ്റ്റുകളുടെ ഹൃദയത്തില്‍ പോറല്‍ ഏല്‍പ്പിക്കുന്ന വാക്കുകളാണ് അള്ളാഹു അക്ബര്‍ എന്നുള്ളത്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ ഇതാണെന്ന് സാറാ ജോസഫ് പ്രതികരിച്ചിരുന്നു. അതാണ് യഥാര്‍ത്ഥ അവസ്ഥ. പെണ്‍കുട്ടികള്‍ ധൈര്യത്തോടെ സംസാരിക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. അതാണ് പ്രതീക്ഷ. കോടതികളില്‍ വിശ്വാസമില്ലാതെയാവേണ്ട സാഹചര്യമില്ലെന്നാണ് എന്റെ തോന്നല്‍. സി.ബി.എസ്.സിയുടെ പരീക്ഷ ഡ്രസ് കോഡില്‍ ഹിജാബ് പാടില്ലെന്നുണ്ടായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച വ്യക്തിയാണ് ഞാന്‍. ആ കേസില്‍ കേരള ഹൈക്കോടതി പറഞ്ഞത് ആ വസ്ത്രം വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നാണ്. അത് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നായിരുന്നു. ഒടുവില്‍ വന്നിട്ടുള്ള ഫാത്തിമ തസ്‌നിയുടെ കേസാണ് കര്‍ണാടക ഗവണ്‍മെന്റ് ഉദ്ധരിച്ച് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള സ്വകാര്യ സ്ഥാപനത്തില്‍ ആര്‍ട്ടിക്കിള്‍ 29 അനുസരിച്ചുള്ള അവകാശമാണോ അതോ ആര്‍ട്ടികള്‍ 25 ആണോ ബാധകം എന്ന ചോദ്യം വന്നപ്പോഴാണ് കോടതി ന്യൂനപക്ഷ സ്ഥാപനത്തിന്റെ അവകാശത്തെക്കുറിച്ച് ഇതില്‍ പറയുന്നത്. ആ കേസ് എടുത്തിട്ട് കര്‍ണാടകയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ബാധിക്കുന്ന രീതിയില്‍ സര്‍ക്കുലര്‍ ഇറക്കുമ്പോള്‍ അത് ബാധകമല്ലെന്ന് ആലോചിക്കണമായിരുന്നു. സ്വകാര്യ സ്ഥാപനത്തിലേക്ക് പോകണോ വേണ്ടയോ എന്ന തെരഞ്ഞെടുപ്പുണ്ട്. പൊതു വിദ്യാഭ്യാസ സ്ഥാപനത്തില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ട്. ആ സ്വാതന്ത്ര്യത്തെയാണ് ഇല്ലാതാക്കുന്നത്. കോടതികള്‍ പോലും പല സമയത്തും പ്രതീക്ഷയില്ലാതാക്കുന്ന രീതിയില്‍ ഇടപെട്ടിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന കര്‍ണാടകയിലെ പെണ്‍കുട്ടികളെ മറികടന്ന് പറക്കാന്‍ ആര്‍ക്കും സാധിക്കില്ല. മൗലികാവകാശം എന്നത് മനുഷ്യാവകാശം കൂടിയാണ്. അതിന് മുകളില്‍ മറ്റൊരു നീതിയില്ല. ഹിജാബ് ധരിക്കരുതെന്ന് ഇന്ന് പറയുന്നവര്‍ക്ക് നമ്മുടെ സ്വാതന്ത്ര്യ സമരത്തിലോ അവകാശ പോരാട്ടങ്ങളിലോ ഒന്നും ചെയ്യാന്‍ സാധിക്കാത്തവരാണ്. മാത്രമല്ല അതിന്റെ അപ്പുറത്ത് നിന്ന് നിലപാടെടുത്തവരുമാണ്. അവരെ ഇതൊക്കെ അസ്വസ്ഥമാക്കും. അവരെ അസ്വസ്ഥമാക്കുന്നത് എന്താണോ അത് നമ്മള്‍ സംസാരിച്ച് കൊണ്ടോയിരിക്കുക. അതാണ് കര്‍ണാടകയിലെ പെണ്‍കുട്ടികള്‍ ചെയ്യുന്നത്.

Q

സൗന്ദര്യം മറച്ചുവെക്കാനുള്ളതല്ലെന്നും ഇസ്ലാമിന്റെ ചരിത്രം പരിശോധിച്ചാല്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്നും കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചിരിക്കുന്നു.?

A

മതവിശ്വാസികളുടെ അടിസ്ഥാന ഗ്രന്ഥത്തില്‍ തലമറയ്ക്കണം എന്ന് പറയുന്നുണ്ട്. ചരിത്രമാണോ മതഗ്രന്ഥമാണോ പരിശോധിക്കേണ്ടതെന്ന് ചോദിക്കുമ്പോള്‍ വിശ്വാസി വിശുദ്ധഗ്രന്ഥത്തെയാണ് പരിഗണിക്കുക. വസ്ത്രധാരണം എങ്ങനെയായിരിക്കണമെന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ശിരോവസ്ത്രം ശരീരത്തിന്റെ മുന്‍ഭാഗം മറയ്ക്കുന്ന രീതിയിലായിരിക്കണം, ഭംഗി വെളിപ്പെടുത്തരുത് എന്നൊക്കെ ഖുര്‍ആനിലുണ്ട്. ചരിത്രത്തെ വളച്ചൊടിക്കുകയാണ് ഗവര്‍ണറെന്നാണ് എനിക്ക് തോന്നുന്നത്. ചരിത്രത്തെ നമുക്ക് അപഗ്രഥിക്കാം. ആ രൂപത്തില്‍ അതിനെ കാണണം. ഗവര്‍ണറുടെ പ്രസ്താവന അങ്ങേയറ്റം അപകടകരവും സ്ത്രീവിരുദ്ധവുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in