തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, ഈ തണുത്തവെളുപ്പാന്‍കാലത്ത് തുടങ്ങി നിരവധി സിനിമകളില്‍ ഞങ്ങള്‍ സഹകരിച്ചു. സിനിമ ബന്ധത്തിനപ്പുറം വല്ലാത്ത ഒരു ആത്മ ബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു. ഒരു സഹോദരനെപ്പോലെയായിരുന്നു എന്നെ അദ്ദേഹം കൊണ്ടു നടന്നിരുന്നത്. എന്നെ 'അണ്ണ'യെന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നത്. ആ കൂട്ട് മരണക്കിടക്ക വരെ തുടര്‍ന്നു എന്നതാണ് വാസ്തവം.
ഗാന്ധിമതി ബാലനുമായി 2018-ല്‍ ബെല്‍ബിന്‍ പി. ബേബി നടത്തിയ അഭിമുഖത്തില്‍ നിന്ന്
പത്തനംതിട്ടയിലെ എലന്തൂരില്‍ ജനിച്ച ബാലന്‍ ഒരു സിനിമക്കാരനാകണമെന്ന് ഒരിക്കലും സ്വപ്നം പോലും കണ്ടിരുന്നില്ല. അച്ഛനെപ്പോലെ കൃഷിയും ബിസിനസ്സുമെക്കെയായി ജീവിക്കുക എന്നതായിരുന്ന ആയാളുടെ ആഗ്രഹം. എന്നാല്‍ തന്റെ ലോകത്ത് ഒതുങ്ങിക്കൂടി ജീവിച്ചിരുന്ന ഈ മനുഷ്യനെ സാഹചര്യങ്ങള്‍ ഒരു സിനിമാക്കാരനാക്കി. മലയാള സിനിമയിലെ എണ്ണം പറഞ്ഞ സിനിമകളുടെ നിര്‍മ്മതാവും വിതരണക്കാരനുമെല്ലമായ ഗാന്ധിമതി ബാലന്‍ ഇന്നും മലയാളത്തിലെ തലപ്പോക്കമുള്ള സിനിമക്കാരില്‍ ഒരാളാണ്. കെ.ജി ജോര്‍ജ്ജും പത്മരാജനും ഭരതനും എല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന കാലത്ത് അവര്‍ക്കെല്ലാം പിന്‍തുണയായി ഗാന്ധമതി ബാലനും മലയാളത്തില്‍ നിറഞ്ഞു നിന്നു. പഞ്ചവടിപ്പാലം, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, ആദാമിന്റെ വാരിയെല്ല് തുടങ്ങി മലയാള സിനിമാലോകത്തെ ഒട്ടനവധി നല്ലസിനികളുടെ പിറവിക്ക് പിന്നില്‍ ഈ മനുഷ്യനാണ്. നല്ല സിനിമയെ സ്നേഹിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന ഈ നിര്‍മ്മതാവ് ഇന്നും ഇവിടെയുണ്ട് സ്വന്തം ലോകത്തിന്റെ സന്തോഷങ്ങള്‍ക്കിടയില്‍.
...... കഥ ഇവിടെ തുടങ്ങുന്നു
പഠനം പൂര്‍ത്തിയാക്കിയതോടെ വിവാഹം കഴിച്ച ഞാന്‍ ബിസിനസ്സുമായി ബന്ധപ്പെട്ട് തിരുവന്തപുരത്തേക്ക് താമസം മാറി. റിയല്‍ എസ്സറ്റേറ്റ്ബിസ്സിനസ്സിയിരുന്നു അക്കാലത്ത് പ്രധാനമായും ഞാന്‍ ചെയ്യ്തിരുന്നത്. ബിസ്സിനസ്സിന്റെ ഭാഗമായി കേരളത്തിലെ ഒരു പ്രമുഖ ബിസ്സിനസ്സ് ഗ്രൂപ്പിനു വേണ്ടി തിരുവനന്തപുരത്തെ ഒരു തിയ്യറ്റര്‍ പ്രോജക്റ്റ് ഞാന്‍ ഏറ്റെടുത്തു. തിയ്യറ്റര്‍ നവീകരിച്ച് പ്രവര്‍ത്തിപ്പിക്കുക എന്നതായിരുന്നു എന്റെ ദൗത്യം അതിന്റെ ഭാഗമായിട്ടാണ് ഞാന്‍ സിനിമ മേഖലയുമായി ആദ്യമായി ബന്ധപ്പെടുന്നത്. തിയ്യറ്ററുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനം എനിക്ക് സിനിമ മേഖലയില്‍ ധാരാളം ബന്ധങ്ങള്‍ ഉണ്ടാക്കിത്തന്നു ആ ബന്ധങ്ങളിലൂടെയാണ് എന്റെ സിനിമ ജീവിതം തുടങ്ങുന്നതും.
.... അങ്ങനെ ഞാനും സിനിമക്കാരനായി
സിനിമമേഖലയില്‍ ഞാന്‍ ആദ്യം പരിചയപ്പെടുന്നത് വേണു നാഗവള്ളിയെയാണ്. പീന്നിട് ബാലചന്ദ്രമോനോനും മണിയൻ പിള്ള രാജുവുമെല്ലാം എന്റെ അടുത്ത സുഹൃത്തുക്കളായി മാറി. അവരുടെ സിനിമകാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാം പങ്കുവെയ്ക്കുന്ന സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ബാലചന്ദ്ര മേനോന്റെ ഒരു സിനിമ നിര്‍മ്മതാവിന് ചില പ്രശ്നങ്ങള്‍ ഉണ്ടായതിനാല്‍ മുടങ്ങിപ്പോയി എന്ന് ഞാന്‍ അറിഞ്ഞത്. മേനോന് ആ സിനിമയിലുള്ള വിശ്വാസം മനസ്സിലാക്കിയ ഞാന്‍ ആ സിനിമ നിര്‍മ്മിക്കാന്‍ തയ്യറായി. അങ്ങനെയാണ് എന്റെ ഗാന്ധിമതി ഫിലിംസ് ചെയ്യ്ത ആദ്യ സിനിമ ഇത്തിരി നേരം ഒത്തിരി കാര്യം സംഭവിക്കുന്നത്. ആ സിനിമ നല്ല വിജയമായിരുന്നു. അതിന് ശേഷവും സിനിമയില്‍ തന്നെ തുടരണം എന്നോരു തീരുമാനമെന്നും ഞാന്‍ എടുത്തിട്ടില്ലായിരുന്നു. വിണ്ടും ബിസിനസ്സും കാര്യങ്ങളുമമെല്ലാമായി പോകുന്നതിനിടയിലാണ് സംവിധായകല്‍ മോഹനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെയും ഒരു സിനിമയും പകുതി വഴിക്ക് മുടങ്ങിപ്പോയിരുന്നു. പൂര്‍ത്തിയായ അത്ര ഭാഗം കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് ആ സിനിമ ഇഷ്ടപ്പെടുകയും ഞാന്‍ അത് ചെയ്യാന്‍ തിരുമാനിക്കുകയും ചെയ്യ്തു. അങ്ങനെ സംഭവിച്ചതാണ് രണ്ടാമത്തെ സിനിമ മംഗളം നേരുന്നു. അതോടെ നിര്‍മ്മാണത്തോടെപ്പം ഞാന്‍ വിതരണവും ആരംഭിച്ചിരുന്നു. അതോടെ ഞാന്‍ ഒരു മുഴുവന്‍ സമയ സിനിമക്കാരനായി മാറിയിരുന്നു. പിന്നീടങ്ങോട്ട് ഒരു ഒഴുക്കായിരുന്നു. ഒരു സിനിമയില്‍ നിന്ന് മറ്റോന്നിലേക്ക് അവിടെ നിന്നും വേറെന്നിലേക്ക്. ആ ഒഴുക്കില്‍ പല നല്ല സിനിമകളും എന്റെ കൈയ്യില്‍ വന്ന് ചേരുകയായിരുന്നു.
..... മികച്ച സിനിമകളുടെ നിര്‍മ്മതാവ്
മികച്ചത് മാത്രം ചെയ്യണം എന്ന് തീരുമാനിച്ചു ഞാന്‍ ബോധപൂര്‍വ്വം തിരഞ്ഞെടുത്തതെന്നുമല്ല എന്റെ സിനിമകള്‍. അവ എന്റെ കൈയ്യിലേക്ക് വന്നു ചേരുകയായിരുന്നു. നിര്‍മ്മിച്ച സിനിമകളൊന്നും പൂര്‍ണ്ണമായും എന്റെത് മാത്രമാണെന്ന വാദമെന്നും എനിക്കില്ല. ഞാനും ആ സിനിമയുടെ ഭാഗമായിരുന്നു എന്ന് മാത്രം. അതു കെണ്ടു തന്നെ ഗാന്ധിമതി ഫിലിംസിന്റെ ബാനറില്‍ ഇറങ്ങിയ സിനിമകളില്‍ ഒന്നും എന്റെത് മാത്രമല്ല. പാതി വഴിയില്‍ മുടങ്ങിപ്പോയ ചിത്രമായിട്ടാണ് ആദാമിന്റെ വാരിയെല്ല് ഞാന്‍ കാണുന്നത് പിന്നീട് അത് ഏറ്റെടുക്കാനുള്ള ഭാഗ്യം എന്റെ കമ്പനിക്ക് ഉണ്ടായതാണ്. കെ.ജി ജോര്‍ജ്ജുമായുള്ള ആ ബന്ധമാണ് പിന്നീട് പഞ്ചവടിപ്പാലത്തില്‍ എത്തിച്ചത്. പത്മരാജന്‍ എന്ന അതുല്യപ്രതിഭയോട് എനിക്കുണ്ടായിരുന്ന ആരാധനയും ആഴമായബന്ധവുമായിരുന്നു അദ്ദേഹവുമായുള്ള കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ക്ക് പിന്നില്‍. ഇത്തരത്തില്‍ എന്റെ ഒരോ സിനിമയ്ക്ക് പിന്നിലും ആകസ്മികതയുടെയും സൗഹൃദത്തിന്റെയും ഒരു കഥയുണ്ടായിരുന്നു. മികച്ചത് എന്ന് അറിയപ്പെടുന്ന എല്ലാ സിനിമകളും അപ്രതീഷിതമായി എന്റെ ജീവിതത്തിന്റെ ഭാഗമായവയായിരുന്നു. ഇന്ന് മലയാളസിനിമയിലെ മികച്ച സിനിമകളുടെ നിര്‍മ്മതാവ് എന്നോക്കെ പറയുമ്പോള്‍ എനിക്ക് ആത്മാഭിമാനമുണ്ട്. പക്ഷെ ഈ സിനിമകള്‍ ഒന്നും എന്റെ മാത്രം അദ്ധ്വാനത്തിന്റെ ഫലമല്ല എന്ന പൂര്‍ണ്ണ തിരിച്ചറിവും എനിക്കുണ്ട്.
... ബന്ധങ്ങല്‍ വളര്‍ത്തിയ ജീവിതം
സുഹൃത്തുക്കള്‍ അന്നും ഇന്നും എന്റെ ഏറ്റവും വലിയ ബലഹീനതതന്നെയാണ്. ബന്ധങ്ങള്‍ വളര്‍ത്തിയ അതിലൂടെ വളര്‍ന്ന ജീവിതം തന്നെയായിരുന്നു എന്റെ. എന്റെ സിനിമ പ്രവേശനത്തിന് കാരണം എനിക്ക് ബാലചന്ദ്ര മേനോനുമായുള്ള സൗഹൃദമാണ്. പിന്നീട് എന്റെ ജീവിതത്തില്‍ സംഭവിച്ച ഒരോ എന്റെ സൗഹൃദത്തില്‍ നിന്ന് ഉണ്ടായതായിരുന്നു. എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം തന്നെയാണ് എനിക്ക് കിട്ടിയ ബന്ധങ്ങള്‍. സഹകരിച്ചിട്ടുള്ള എല്ലാവരുമായി ഇപ്പോഴും നല്ല ബന്ധം കാത്തുസൂക്ഷിക്കനാകുന്നു എന്നത് ജീവിതത്തിലെ വലിയ കാര്യമായി ഞാന്‍ കാണുന്നുണ്ട്. എന്റെ സിനിമയില്‍ ഞാനുമായി സഹകരിച്ച ഒരാള്‍ക്കും അത് ലൈറ്റ് ബോയ് മുതല്‍ സംവിധായകന്‍ വരെയുള്ള ആരുമായും എനിക്ക് പിണക്കങ്ങള്‍ ഇല്ല. എന്നു മാത്രമല്ല അവരുമായെക്കെ വളരെ ഊഷ്മളമായ ബന്ധങ്ങളും എനിക്ക് ഇന്നും ഉണ്ട്. ബന്ധങ്ങള്‍ നന്നായി കെണ്ടുപോകാന്‍ ഞാന്‍ ബോധപൂര്‍വ്വം ശ്രമിക്കാറുമുണ്ട്. എന്താണ് ഇത്രയും കാലം കെണ്ട് സമ്പാദിച്ചത് എന്ന് ചോദിച്ചല്‍ എന്റെ സിനിമകള്‍ക്കും സമ്പത്തിനും അപ്പുറത്ത് ഞാന്‍ പറയും എനിക്ക് ഉണ്ടാക്കി എടുക്കാന്‍ സാധിച്ച ബന്ധങ്ങളാണെന്ന്. അത്രത്തോളം ഞാന്‍ അവയ്ക്ക് വില കല്പിക്കുന്നു.
...... പപ്പേട്ടന്റെ സ്വന്തം അണ്ണന്‍
പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള ആരാധനയായിരുന്ന പത്മരാജന്‍ എന്ന പ്രതിഭയോട് എനിക്ക് . പിന്നീട് ഒരു സിനിമ ലൊക്കേഷനില്‍ പോയി അദ്ദേഹത്തെ പരിചയപ്പെടുകയും ചെയ്തിരുന്നു. പിന്നീട് കുറെ കാലം കഴിഞ്ഞാണ് ഞാന്‍ സിനിമയിലേക്ക് വരുന്ന്. തുടക്കം മുതല്‍ എന്റെ സിനിമകളോടുള്ള സമീപനത്തില്‍ പപ്പേട്ടന്‍ ആകൃഷ്ടനായിരുന്നു. ആ ബന്ധം പതിയെ എന്നും കാണുന്ന ഗാഢമായൊരു സൗഹൃദത്തിലേക്ക് നീങ്ങുകയായിരുന്നു. ആ സൗഹൃദമാണ് ഞങ്ങളുടെ ആദ്യ സിനിമ നൊമ്പരത്തിപ്പുവിലെത്തി നില്‍ക്കുന്നത്. പിന്നീടങ്ങോട്ട് തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, ഈ തണുത്തവെളുപ്പാന്‍ കാലത്ത് തുടങ്ങി നിരവധി സിനിമകളില്‍ ഞങ്ങള്‍ സഹകരിച്ചു. സിനിമ ബന്ധത്തിനപ്പുറം വല്ലാത്ത ഒരു ആത്മ ബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു. ഒരു സഹോദരനെപ്പോലെയായിരുന്നു എന്നെ അദ്ദേഹം കൊണ്ടു നടന്നിരുന്നത്.സ്നേഹം വരുമ്പോള്‍ എന്നെ 'അണ്ണ'യെന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നത്. ആ കൂട്ട് മരണക്കിടക്ക വരെ തുടര്‍ന്നു എന്നതാണ് വാസ്തവം. എന്റെ കൂടെ ഒരു മുറിയില്‍ ഉറങ്ങുന്നതിനിടയിലാണ് പപ്പേട്ടന്‍ ഈ ലോകത്തില്‍ നിന്ന് യാത്രയാകുന്നത്. എന്റെ ജീവിതത്തെ ഇത്ര മേല്‍ ആഴത്തില്‍ സ്പര്‍ശിച്ച മറ്റൊരു വ്യക്തി ഇല്ലയെന്ന് തന്ന പറയാം.
...... ഇനിയും പലതും ചെയ്യാമായിരുന്നു
ഗാന്ധിമതി ഫിലിംസ് ചെയ്ത സിനിമകള്‍ മാത്രമെ എല്ലാവര്‍ക്കും അറിയൂ. വിവിധ കാരണങ്ങളാല്‍ ഗാന്ധിമതി ഫിലിംസിന് ഒഴിവാക്കേണ്ടി വന്ന ചിത്രങ്ങള്‍ അതിനേക്കാള്‍ ഏറെയായിരുന്നു. മലയാളത്തില്‍ ഏറ്റവും മികച്ചത് എന്ന് വിലയിരുത്തപ്പെടുന്ന പല സിനിമകളുടെയും സംവിധായകര്‍ ആദ്യം എന്നെയായിരുന്നു സമീപിച്ചിരുന്നത് പിന്നീട് തുടങ്ങി വച്ച സിനിമകളുടെ തിരക്കുകള്‍ മൂലം എനിക്ക് അവയില്‍നിന്നെല്ലാം പിന്‍മാറെണ്ടതായി വന്നു. ഗാന്ധിമതി ഫിലിംസ് പൂര്‍ണ്ണമായും ഒരു വണ്‍മാല്‍ ഷോ ആയിരുന്നു എന്നതായിരുന്ന ഇതിന് പ്രധാന കാരണം. ലോക്കേഷനിലെ അനുദിന കാര്യങ്ങളും സിനിമാ വിതരണത്തിന്റെ എല്ലാ ഘട്ടങ്ങളും കേരളത്തിലുടനീളമുള്ള ഓഫീസുകളുമെല്ലാം ഞാന്‍ നോരിട്ടായിരുന്നു നിയന്ത്രിച്ചിരുന്നത്. എല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യ്തപ്പോള്‍ ചെയ്യ്ത സിനിമകളുടെ എണ്ണം കുറഞ്ഞു പോയി. പിന്നിലോട്ട് ചിന്തിക്കുമ്പോള്‍ തീര്‍ച്ചയായും എനിക്ക് നഷ്ടബോധമുണ്ട്. ഇനിയും പലതും ചെയ്യാന്‍ സാധിക്കുമായിരുന്നു. എനിക്ക് രുചിക്കാത്ത പ്രവണതകള്‍ പലതും മലയാളസിനിമയില്‍ തലപെക്കിയത് തന്നെയാണ് സിനിമ ലോകത്ത് നിന്നുള്ള എന്റെ പിന്‍വാങ്ങലിന് പിന്നിലെ കാരണം. അതിന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്താനും വിമര്‍ശിക്കാനെന്നും ഞാന്‍ തയ്യറല്ല. എനിക്ക്പറ്റുന്നില്ലങ്കില്‍ ഞാന്‍ നിര്‍ത്തുകയെന്നതാണ് എന്റെപോളിസി. ഒരുപക്ഷോ പത്മരാജനും ഭരതനുമെക്കെ ഇന്നും മലയാള സിനിമയില്‍ നിറഞ്ഞ് നിന്നിരുന്നെങ്കില്‍ ഞാനും ആ ലോകത്തിന്റെ ഭാഗമായി നിന്നെനെ. സിനിമയെ സംബന്ധിച്ച എന്റെ സ്വപ്നങ്ങളെന്നും പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ല എന്നത് തന്നെയാണ് സത്യം. ഇപ്പോള്‍ ഇറങ്ങുന്ന എല്ലാ സിനിമളും കൃത്യമായി കാണാറും വിലയിരുത്താറുമുണ്ട്. മികച്ചസിനിമകള്‍ ഒരുപാട് ഇക്കാലത്തും ഇറങ്ങുന്നുണ്ട്. അല്ലാതെഎനിക്ക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന സിനിമക്കാരനല്ല ഞാന്‍. എന്നെ ആകര്‍ഷിക്കുന്ന ഒരു വിഷയം ഇതു വരെ എന്നെ തോടി വന്നില്ല എന്നത് തന്നെയാണ് സത്യം.
മലയാള ചലച്ചിത്ര വ്യവസായം കോടിയുടെ തിളത്തില്‍ നില്‍ക്കുന്ന ഈ കാലത്ത് വലിയ പണകിലുക്കമോ പ്രശസ്തിയോ ഒന്നും ഇല്ലാതെ നല്ല സിനിമകള്‍ ഉണ്ടാകണം എന്ന ലക്ഷ്യവുമായി സമ്പത്തും ആരോഗ്യവുമെല്ലാം ചിലവഴിച്ച ഒരു തലമുറ മലയാളത്തിലുണ്ടായിരുന്നു.പണത്തിനും പ്രശസ്തിക്കും അപ്പുറം അവര്‍ ലക്ഷ്യം വച്ചിരുന്ന കലാമൂല്യമുള്ള സിനിമകള്‍ ഉണ്ടാവുക എന്നത് തന്നെയായിരുന്നു. ഗന്ധിമതി ബാലനെപ്പോലെ അവരില്‍ പലരും ഇന്നും നമ്മുക്ക് ചുറ്റുമുണ്ട്. എന്താകണം സിനിമ എന്ന പൂര്‍ണ്ണമായ തിരിച്ചറിവോടെ.