ബഫര്‍ സോണ്‍ അടിസ്ഥാനപരമായി പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള സംവിധാനമല്ല, വന്യജീവികളെ സംരക്ഷിക്കാനുള്ള ആശയമാണ്. അവിടെ യുക്തിരാഹിത്യമായി പല കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ്.
വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തിക്ക് പുറത്ത് മനുഷ്യന്റെ ഇടപെടല്‍ കുറച്ചുകൊണ്ടുവരുന്നൊരു പ്രദേശം അതാണ് ബഫര്‍ സോണ്‍ എന്ന ആശയം. നിലവില്‍ സുപ്രീം കോടതി നിര്‍ദേശിച്ച ബഫര്‍ സോണില്‍ സാധാരണ രീതിയിലുള്ള മനുഷ്യ ജീവിതം അസാധ്യമാകുന്ന നിബന്ധനകളാണ് ഉള്‍പ്പെട്ടിട്ടിട്ടുള്ളത്. നിരോധനങ്ങളുടെയും നിയന്ത്രണങ്ങളുടെയും ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട് ബഫര്‍ സോണില്‍
1972ലെ വന്യ ജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പുകളില്‍ ബഫര്‍ സോണ്‍ എന്ന ആശയത്തിന് നിയമപരമായി പ്രൊവിഷന്‍സ് ഇല്ല. അതുകൊണ്ട് 1986ലെ എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ആക്ടിന്റെ സെഷന്‍ ഉപയോഗിച്ചാണ് ഈ ഉത്തരവുകള്‍ വരുന്നത്. ഇക്കാരണത്താല്‍ ബഫര്‍ സോണ്‍ എന്നാല്‍ പ്രകൃതി സംരക്ഷണം എന്ന നിലയിലാണ് പൊതുവില്‍ ആളുകള്‍ ധരിച്ചുവെക്കുന്നത്. 2018ലെ പ്രളയത്തെക്കുറിച്ചൊക്കെയാണ് ബഫര്‍ സോണ്‍ വിഷത്തെക്കുറിച്ച് പറയുമ്പോള്‍ സംസാരിക്കുന്നത്. ബഫര്‍ സോണ്‍ ഉണ്ടായിരുന്നുവെങ്കില്‍ പ്രളയം വരില്ല എന്ന് പറയാന്‍ കഴിയില്ല.
2001ലെ നാഷണല്‍ വൈല്‍ഡ് ലൈഫ് ഫോറത്തിന്റെ മീറ്റിംഗിലാണ് ബഫര്‍ സോണുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ തുടങ്ങുന്നത്. അന്ന് ഉത്തരേന്ത്യയിലെ പല വന്യജീവി സങ്കേതകങ്ങളുടെ പുറത്തും അകത്തുമായി വന്‍കിട ഖനനം നടക്കുന്നതുകൊണ്ട് വന്യജീവി സങ്കേതങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുന്ന ഒരു അവസ്ഥ വന്നിരുന്നു.
കേരളത്തിലെ വന്യജീവി സങ്കേതങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തിയതും സംരക്ഷിച്ച് പോരുന്നതുമാണ്. മനുഷ്യന്റെ പ്രവര്‍ത്തികള്‍ കേരളത്തിലെ വന്യജീവി സങ്കേതങ്ങള്‍ക്കുള്ളില്‍ ഇല്ല. അതിനടുത്തായി പോലും ഒരു വിധത്തിലുള്ള വന്‍കിട പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല.
ആ പശ്ചാത്തലത്തിലാണ് ബഫര്‍ സോണ്‍ വരുന്നത്. കഴിഞ്ഞ മാസത്തെ സുപ്രീംകോടതി വിധി പോലും രാജസ്ഥാനിലെ വന്യജീവി സങ്കേതത്തിന് അകത്ത് നടക്കുന്ന മാര്‍ബിള്‍ ഖനനവുമായി ബന്ധപ്പെട്ട് വന്നതാണ്. അങ്ങനെയൊരു സാഹചര്യം കേരളത്തില്‍ നിലവില്‍ ഇല്ല.
കേരളത്തിലെ വന്യജീവി സങ്കേതങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തിയതും സംരക്ഷിച്ച് പോരുന്നതുമാണ്. മനുഷ്യന്റെ പ്രവര്‍ത്തികള്‍ കേരളത്തിലെ വന്യജീവി സങ്കേതങ്ങള്‍ക്കുള്ളില്‍ ഇല്ല. അതിനടുത്തായി പോലും ഒരു വിധത്തിലുള്ള വന്‍കിട പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല.
ഇതിനെ അനുകൂലിക്കുന്ന ആളുകള്‍ പറയുന്നത് ഞങ്ങള്‍ വന്‍കിടക്കാരെ മാത്രമേ നിരോധിച്ചിട്ടുള്ളു ചെറുകിടക്കാരെ നിരോധിച്ചിട്ടില്ലല്ലോ എന്നാണ്. സുപ്രീംകോടതി നിര്‍ദേശ പ്രകാരമുള്ള ഒരു കിലോ മീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ദേശം നടപ്പിലായാല്‍ പോലും അതുകൊണ്ട് പൂട്ടിപ്പോകുന്ന വന്‍കിട പാറമടകളോ, വന്‍കിട വ്യവസായ സംരംഭങ്ങളോ റിസോര്‍ട്ടുകളോ കേരളത്തില്‍ ഇല്ല.
എന്നാല്‍ കര്‍ഷകരെ ബാധിക്കുന്ന പ്രശ്‌നം ഇതിലെ നിയന്ത്രണങ്ങളാണ്. അതിലൊന്നാമതായി പറയുന്നത് സ്വന്തം ആവശ്യത്തിന് മാത്രമേ കൃഷി ചെയ്യാന്‍ പറ്റു എന്നാണ്. കേരളത്തിലെ ഏത് കര്‍ഷകനാണ് സ്വന്തം ആവശ്യത്തിന് മാത്രമായി കൃഷി ചെയ്യുന്നത്. അങ്ങനെയുള്ള കര്‍ഷകന്‍ എറണാകുളത്തെയോ കോഴിക്കോടിലെയോ ഫ്‌ളാറ്റിലെ കാണൂ.
കര്‍ഷകര്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനാണ് കൃഷി ചെയ്യുന്നത്. എന്നാല്‍ അത് പറ്റില്ല എന്നാണ് സുപ്രീംകോടതി ബഫര്‍ സോണ്‍ നിര്‍ദേശത്തില്‍ പറയുന്നത്. പിന്നെ കര്‍ഷകര്‍ എങ്ങനെ ജീവിക്കും? സുപ്രീംകോടതി വിധിയില്‍ പറയുന്നത് സ്വന്തം ആവശ്യത്തിനുള്ള വീട് ഉള്‍പ്പെടെ ഒരു സ്ഥിര നിര്‍മ്മിതികളും ബഫര്‍ സോണില്‍ പറ്റില്ല എന്നാണ്.
സ്വന്തം ആവശ്യത്തിനുള്ള വീട് പോലും പണിയാന്‍ പറ്റാത്ത ഒരു സ്ഥലത്തിന്റെ ക്രയവിക്രയ ശേഷി കുറയും. അത് വില്‍ക്കാന്‍ പറ്റില്ല, വാങ്ങാന്‍ പറ്റില്ല. ബാങ്കില്‍ പണയം വെച്ച് ലോണെടുക്കാന്‍ പറ്റില്ല. ഇങ്ങനെയുള്ള ഒരു കാര്യങ്ങളും ആ സ്ഥലം കൊണ്ട് പറ്റില്ല. പിന്നെ അതുകൊണ്ട് എന്താണ് ഗുണം.
അതോടൊപ്പം തന്നെ അടിസ്ഥാന സൗകര്യ വികസനങ്ങളും പൂര്‍ണമായി നിയന്ത്രിക്കപ്പെടും. പുതിയ റോഡുകള്‍ പറ്റില്ല. ഉള്ളത് തന്നെ നിയന്ത്രിക്കണമെങ്കില്‍ വനംവകുപ്പിന്റെ അനുമതി വേണം. രാത്രിയാത്ര നിരോധനം പോലുള്ള പരിപൂര്‍ണ നിയന്ത്രണങ്ങളാണ് വരുന്നത്.
ചുരുക്കത്തില്‍ സാങ്കേതികമായി നികുതി ശീട്ട് നമ്മുടെ കയ്യിലാണെങ്കിലും അവിടുത്തെ കാര്യക്കാരന്‍ വനം വകുപ്പാകുകയും മനുഷ്യര്‍ അവിടെ നിന്ന് ഒരു രൂപ പോലും നഷ്ടപരിഹാരം കിട്ടാതെ കുടിയിറങ്ങേണ്ടി വരികയും ചെയ്യും. അതാണ് പ്രശ്‌നം.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ സ്വന്തമായി ഒരു വീട് വെക്കാന്‍ പാടില്ല എന്നൊന്നും പറയുന്നില്ലായിരുന്നു. ബഫര്‍ സോണില്‍ പറയുന്ന കണ്ടീഷന്‍സ് അതിനേക്കാള്‍ ഭീകരമാണ്.
ഗാഡ്ഗിലിന്റെ പ്രശ്‌നം ആ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന വിസ്തീര്‍ണമായിരുന്നു. അതായത് കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 72 ശതമാനം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോല മേഖലയായി മാറുമായിരുന്നു. താലൂക്ക് ആയിരുന്നു അതിന്റെ അടിസ്ഥാന യൂണിറ്റ്. ഒരു സംസ്ഥാനത്തിന്റെ അത്രയും വിസ്തീര്‍ണ്ണമൊന്നും നമുക്കൊരിക്കലും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനാകില്ല. കസ്തൂരിരംഗനിലും ഇപ്പോള്‍ ചര്‍ച്ച നടക്കുന്നുണ്ട്.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സമീപനത്തില്‍ തന്നെ പ്രശ്‌നമുണ്ടായിരുന്നു. മാത്രമല്ല ജനങ്ങളുമായി കണ്‍സള്‍ട്ട് ചെയ്തിട്ടുമില്ല. അങ്ങനെയുള്ള വിഷയങ്ങളാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.
ഗാഡ്ഗിലിനെ പിന്തുണക്കുന്നവര്‍ ആളുകള്‍ക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടായിരുന്നു എന്നൊരു വാദം ഉന്നയിക്കാറുണ്ട്. ഗ്രാമസഭകള്‍ക്ക് തീരുമാനം എടുക്കാമെന്നൊക്കെ അതില്‍ പറയുന്നുണ്ടെങ്കിലും അത്യന്തമായി അധികാരം വെസ്റ്റേണ്‍ ഘട്ട് എക്കോളജിക്കല്‍ എക്‌സ്‌പേര്‍ട്ട് അതോറിറ്റി എന്ന് പറയുന്ന കേന്ദ്രീകൃതമായ ഒരു സംവിധാനത്തിലായിരുന്നു. അവരുടെ തീരുമാനം സുപ്രീം കോടതിയില്‍ പോയി ചോദിക്കാന്‍ പറ്റാത്ത തരത്തിലുള്ള ഒരു സിസ്റ്റമാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിഭാവനം ചെയ്തിരുന്നത്. അതില്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമൊക്കെ കമ്മിറ്റിയുണ്ടാകും. അവിടെ ഗ്രാമപഞ്ചായത്തിന് അധികാരമുണ്ടെന്നൊക്കെ പറച്ചിലില്‍ മാത്രമേ ഉള്ളൂ.
അതായത് പേപ്പറില്‍ അധികാര വികേന്ദ്രീകരണമുണ്ടെങ്കിലും മുഴുവന്‍ റിപ്പോര്‍ട്ട് വായിച്ചാല്‍ ഉദ്യോഗസ്ഥ രാജ് വരുന്ന രീതിയിലാണ് അതിന്റെ ഘടന വരുന്നത്. ഈ വിവരം ഗാഡ്ഗിലുമായി സംസാരിച്ച സമയത്ത് ഗാഡ്ഗില്‍ പറഞ്ഞത് അത് ജയറാം രമേശ് പറഞ്ഞിട്ട് കൂട്ടിച്ചേര്‍ത്തതാണ്, ഞാനായിട്ട് ചെയ്തത് അല്ല എന്നാണ്.
കിഫ മുന്നോട്ട് വെക്കുന്ന പരിഹാരം
രണ്ട് പരിഹാരമാണ് ഈ പ്രശ്‌നത്തിനുള്ളത്. ഒന്നുകില്‍ സി.ഇ.സിയെ സമീപിച്ചുകൊണ്ട് കേരളത്തിലെ സാഹചര്യത്തില്‍ എന്തുകൊണ്ട് ബഫര്‍സോണ്‍ പ്രായോഗികമാക്കാന്‍ പറ്റില്ല എന്നതില്‍ ഇളവ് വാങ്ങുക. നിലവിലുള്ള വനാതിര്‍ത്തിയില്‍ തന്നെ ഇത് നിര്‍ത്തണം.
കേരളത്തില്‍ 30 ശതമാനം റിസര്‍വ്വ് ഫോറസ്റ്റ് ഉണ്ട്. ഇത്രയും ചെറിയ സ്ഥലത്ത് 24 വന്യജീവി സങ്കേതങ്ങളുണ്ട്. വനത്തിന് അകത്ത് യാതൊരു വിധത്തിലുള്ള പ്രവര്‍ത്തനവും നടത്തുന്നില്ല. എല്ലാ വര്‍ഷവും വനവിസ്തൃതി കൂടുകയാണ്. വലിയൊരു ശതമാനം ആളുകളെ ബാധിക്കുന്ന പ്രശ്‌നമാണിത്.
മാത്രവുമല്ല നിലവില്‍ കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ ഫൈനല്‍ നോട്ടിഫിക്കേഷന്‍ വന്നിട്ടില്ല. എന്നുവെച്ചാല്‍ സെക്ഷന്‍ 18 അനുസരിച്ചാണ് പ്രാഥമിക റിപ്പോര്‍ട്ട് പോകുക.
സെഷന്‍ 18ലാണ് കൂടുതല്‍ വന്യജീവി സങ്കേതങ്ങളും നില്‍ക്കുന്നത്. 26 (1) ബിയില്‍ നില്‍ക്കുമ്പോഴാണ് ഡിക്ലറേഷന്‍ വരുന്നത്. എന്നുവെച്ചാല്‍ കേരളത്തിലെ 24 വന്യജീവി സങ്കേതങ്ങളുടെയും അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള അവകാശം ഇപ്പോഴും കേരള സര്‍ക്കാരിനുണ്ട്. ആ അധികാരം ഉപയോഗിച്ച് ഒരു കിലോമീറ്റര്‍ മാറ്റിയിട്ട് അതിര്‍ത്തി നിര്‍ണയിക്കണമെന്നാണ് ഞങ്ങള്‍ പറയുന്നത്. നിലവിലെ അധികാരം ഉപയോഗിച്ച് നോട്ടിഫിക്കേഷന്‍ മാറ്റിയതിന് ശേഷം അപ്പീല്‍ പോകണം എന്നാണ് കിഫ ആവശ്യപ്പെടുന്നത്.