ഗുജറാത്ത് സര്‍ക്കാരിനോടാണ്, ആരെയും പേടിക്കാതെ ജീവിക്കാനുള്ള അവകാശം എനിക്ക് തിരികെ തരണം

ഗുജറാത്ത് സര്‍ക്കാരിനോടാണ്, ആരെയും പേടിക്കാതെ ജീവിക്കാനുള്ള അവകാശം എനിക്ക് തിരികെ തരണം
Published on
Summary

നീതിയുക്തമല്ലാത്ത ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് മുമ്പ് എന്റെ മാനസികാവസ്ഥയെ കുറിച്ചോ സുരക്ഷിതത്വത്തെ കുറിച്ചോ ആരും ചോദിച്ചിട്ടില്ല

കഴിഞ്ഞ ഇരുപത് വര്‍ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന മനസികാഘാതങ്ങള്‍ക്ക് കാരണക്കാരായ പതിനൊന്ന് പേരും ആഗസ്റ്റ് 15ന് കുറ്റവിമുക്തരായി എന്നറിഞ്ഞപ്പോള്‍ വീണ്ടും കഴിഞ്ഞുപോയ പലതും ഓര്‍മ്മ വരുന്നു. ഒരു സ്ത്രീക്ക് ലഭിക്കേണ്ട പരിഗണനയും നീതിയും എന്താണെന്ന് ഇനിയും ഇവര്‍ക്ക് മനസിലാകാത്തതെന്താണ്? നിര്‍വികാരതയാണ് തോന്നുന്നത്. എങ്കിലും ചിലത് പറയണമെന്ന് കരുതുന്നു.

അടിസ്ഥാന നീതി പോലും ഉറപ്പാക്കാതെ എങ്ങനെയാണ് ഇവര്‍ക്ക് ഒരു കേസ് ഇങ്ങനെ ഇല്ലാതാക്കിക്കളയാന്‍ സാധിക്കുന്നത്? എന്റെ കുടുംബത്തെയും മൂന്ന് വയസ് മാത്രം പ്രായമുള്ള എന്റെ മകളെയും എന്നില്‍ നിന്ന് പറിച്ച് മാറ്റിയ ആ പതിനൊന്ന് പേര്‍ സ്വതന്ത്രരായി.

രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ച് ഞാന്‍ പതുക്കെ എന്റെ മനസികാഘാതങ്ങളെ തരണം ചെയ്യുകയായിരുന്നു. പക്ഷെ മുഴുവന്‍ പ്രതികളും ജയില്‍ മോചിതരായതോടെ എന്റെ സമാധാനം ഇല്ലാതായി. നീതിന്യായ വ്യവസ്ഥയിലുള്ള എന്റെ എല്ലാ വിശ്വാസവും ഇല്ലാതായി.

നീതിയുക്തമല്ലാത്ത ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് മുമ്പ് എന്റെ മാനസികാവസ്ഥയെ കുറിച്ചോ സുരക്ഷിതത്വത്തെ കുറിച്ചോ ആരും ചോദിച്ചിട്ടില്ല. ഈ അനീതി തിരിച്ചെടുത്ത് ആരെയും പേടിക്കാതെ ജീവിക്കാനുള്ള അവകാശവും, എന്റെയും എന്റെ കുടുംബത്തിന്റെയും സുരക്ഷിതത്വവും ഗുജറാത്ത് സര്‍ക്കാര്‍ എനിക്ക് ഉറപ്പുതരണം.

logo
The Cue
www.thecue.in