ഇനിയും വൈകിക്കൂടാ, ജിഷ്‌ണുവിനും ശ്രദ്ധയ്‌ക്കുമൊപ്പം പേരറിയാത്ത അനേകായിരങ്ങൾക്ക്‌ നീതി വേണം

Amal Jyothi College student shradha sathish death
Amal Jyothi College student shradha sathish death

സ്വാശ്രയ മാനേജ്‌മെന്റ്‌ കോളേജിലെ വിദ്യാർഥി പീഡനങ്ങൾ അവസാനമില്ലാതെ തുടരുകയാണ്‌. അമൽ ജ്യോതി എൻജിനീയറിങ്‌ കോളേജിലെ രണ്ടാംവർഷ ഫുഡ് ടെക്നോളജി ബിരുദ വിദ്യാർഥിനി ശ്രദ്ധ സതീഷാണ്‌ ഏറ്റവും ഒടുവിലെ ഇര. പീഢനങ്ങളുടെ ഇടമായി ഇപ്പോഴും സ്വാശ്രയ കോളേജുകൾ തുടരുകയാണെന്ന്‌ ‘ആത്മഹത്യ’യിലൂടെ വിദ്യാർഥി പ്രഖ്യാപിക്കുകയാണ്‌. പൊതുസമൂഹവും മാധ്യമങ്ങളും അക്കാദമിക്‌ പീഡനകാലം ഓർത്തെടുക്കാൻ ഒരു ജീവൻ കൂടി നഷ്ടമാകേണ്ടി വന്നു എന്ന യാഥാർഥ്യവും ഇതിനൊപ്പം ചേർത്ത്‌ വായിക്കണം.

ഇതിനു മുമ്പ്‌ മാനേജ്‌മെന്റ്‌ പീഡനത്തെ തുടർന്ന്‌ വിദ്യാർഥി ‘ആത്മഹത്യ’ നടക്കുന്നത്‌ 2017 ജനുവരി ആറിനാണ്‌. പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാർഥിയായിരുന്ന ജിഷ്‌ണു പ്രണോയിയെ ഹോസ്റ്റലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. കേവലെമൊരു ആത്മഹത്യയായി ചിത്രീകരിക്കാൻ കോളേജ്‌ മാനേജ്‌മെന്റ്‌ നടത്തിയ ശ്രമങ്ങൾ ആദ്യം കോളേജിലെ വിദ്യാർഥികളുടെ പ്രതികരണത്തിലൂടെയും പിന്നീട്‌ കേരളീയ സമൂഹം ഒന്നടങ്കം നടത്തിയ പ്രക്ഷോഭ കൊടുങ്കാറ്റിലൂടെയും കടപുഴക്കി. തടവറക്ക്‌ സമാനമായ കാമ്പസിലെ വിദ്യാർഥി പീഡനത്തിന്റെ കഥകൾ പിന്നീട്‌ പുറത്ത്‌ വന്നു. ഇടിമുറി തുടങ്ങി വിദ്യാർഥികളെ തല്ലിയൊതുക്കാൻ ഓഫീസർമാരെ വരെ നിയമിച്ച നെഹ്‌റു മാനേജ്‌മെന്റിന്റെ കോളേജ്‌ നടത്തിപ്പ്‌ അന്ന്‌ വിശ്വസിക്കാനാകാതെയാണ്‌ നമ്മൾ കേട്ടുനിന്നത്‌. ഒരു സ്വാശ്രയ കോളേജിലെ വിദ്യാർഥിയുടെ ‘മരണം’ എന്നതിനപ്പുറം ഈ സമരത്തിനു ലഭിച്ച പിന്തുണ ജിഷ്‌ണു അടിച്ചമർത്തപ്പെട്ട സമൂഹത്തിന്റെ പ്രതിനിധിയായതിനാലാണ്‌. അതുകൊണ്ടാകണം‌ ജിഷ്ണു പ്രണോയ് എന്ന പേര് ഒരു രാഷ്ട്രീയമായി ഉയർന്നത്‌. ഇനിയൊരു ഒരു വിദ്യാർഥി ജീവൻ കോളേജ്‌ അധികാരികളുടെ പീഡനത്തിൽ നഷ്ടമാകരുതെന്ന്‌ അന്ന്‌ നമ്മൾ ആഗ്രഹിച്ചതാണ്‌. അതിനായി ശബ്ദമുയർന്നതുമാണ്‌. എന്നാൽ ആ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട്‌ വിദ്യാർഥി പീഡന വാർത്തകൾ പല തവണ പുറത്ത്‌ വന്നു. എന്നാൽ മാധ്യമങ്ങൾ കോളേജ്‌ മാനേജ്‌മെന്റ്‌ നൽകുന്ന പരസ്യത്തിന്റെ പിന്നിൽ മറവ്‌ ചെയ്യാനുള്ള വാർത്താമൂല്യം മാത്രമേ വിദ്യാർഥികൾ ഏറ്റുവാങ്ങിയ പീഡനങ്ങൾക്ക്‌ ഉണ്ടായൊള്ളു.

ജിഷ്‌ണു മരിച്ച്‌ ആറര വർഷത്തിനപ്പുറം നമ്മൾ വീണ്ടും പ്രതികരിക്കാൻ ശ്രദ്ധ എന്ന വിദ്യാർത്ഥിനിക്ക് ജീവൻ വലിച്ചെറിഞ്ഞു പ്രതിഷേധിക്കേണ്ടി വന്നു. വിദ്യാർഥി ‘മരണ’ങ്ങളുടെ പട്ടിക നീളാതെയിരിക്കാൻ വലിയ ഇടപെടലുകൾ ആവശ്യമാണെന്ന്‌ ശ്രദ്ധയുടെ ആത്മഹത്യ ഓർമപ്പെടുത്തുന്നുണ്ട്‌. കോളേജിനെതിരെ സമൂഹമാധ്യമങ്ങൾ വഴി പ്രതികരിച്ചതിന്റെ പേരിൽ ശ്രദ്ധയുടെ മൊബൈൽ അധ്യാപകർ പിടിച്ചെടുത്തു. ഇതിന് പിന്നാലെ ഒരു അധ്യാപകനിൽനിന്നും അപമാനം നേരിടേണ്ടി വന്നതാണ്‌ ശ്രദ്ധയെ ആത്മഹത്യയിലേക്ക്‌ നയിച്ചതെന്നാണ്‌ വിദ്യാർഥികൾ പറയുന്നത്‌. കോളേജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശ്രദ്ധയെ ആശുപത്രിയിലെത്തിച്ച അധികൃതർ ഡോക്‌ടറോട് പറഞ്ഞത് തലകറങ്ങി വീണതാണ് എന്നാണ്. വിദ്യാർഥിയുടെ ജീവൻ രക്ഷിക്കുന്നതിലും വലുത്‌ പണക്കൊഴുപ്പിൽ കെട്ടിപ്പടുത്ത അക്കാദമിക്‌ ഫാമിന്റെ ‘സൽപേരാ’ണ്‌ എന്ന വ്യവസായ ചിന്തയാണ്‌ ആ നുണപറച്ചിലിന്‌ പിന്നിൽ.

ജിഷ്‌ണുവിന്റെ മരണം കുറച്ച്‌ കാലം നെഹ്‌റു കോളേജിലെ വിദ്യാർഥികൾക്ക്‌ ക്യാമ്പസിൽ സ്വസ്‌ഥമായി ശ്വസിക്കാനും പഠിക്കാനും അവസരമൊരുക്കി. ജിഷ്‌ണുവിനെ അവർ ഓർക്കുമ്പോഴെല്ലാം മുഴങ്ങുന്ന മുദ്രാവാക്യം ‘നീ തന്ന സ്വാതന്ത്ര്യമല്ലേ സഖാവേ, ഞങ്ങൾ ശ്വസിക്കും വായുവിലും ഞങ്ങൾ ചുരുട്ടും മുഷ്ടിയും’ എന്നാണ്‌. നെഹ്‌റു കോളേജിലെ വിദ്യാർഥികൾ വിളിക്കുന്ന ഈ മുദ്രാവാക്യത്തിലുണ്ട്‌ ജിഷ്‌ണു പ്രണോയിയുടെ രക്തസാക്ഷിത്വത്തിന്റെ കരുത്ത്‌.

പരീക്ഷയിൽ തോൽപ്പിച്ചും ഹാജർ നൽകാതെയുമുള്ള പീഡനങ്ങൾ, കേസിൽ സാക്ഷി പറയാതിരിക്കാനുള്ള ഭീഷണി. ഇതിനെതിരെ ഉയരുന്ന ശബ്ദങ്ങൾ- പണത്തിന്റെയും അധികാര ഇടനാഴികളിലെ ബലം‌ കൊണ്ടും ഇന്നും അവർ നേരിടുകയാണ്‌. ഇതിന്റെ തുടർച്ചയാണ്‌ അമൽ ജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണവും. ജിഷ്‌ണുവിനും ശ്രദ്ധയ്‌ക്കും പേരറിയാത്ത അനേക ആയിരങ്ങൾക്ക്‌ നീതിയെന്നത്‌ പൂർണമാക്കുക ഈ ജനാധിപത്യ വ്യവസ്ഥയിൽ വിദ്യാർഥി വിരുദ്ധ മുഖമുദ്രയാക്കി നിൽക്കുന്ന ഈ സംവിധാനം തകരുന്നതിലൂടെ മാത്രമാണ്‌. അതിനു നിലപാട്‌ സ്വീകരിക്കേണ്ടത്‌ നമ്മളാണ്‌. മരണ വാറന്റുകൾ പുറപ്പെടുവിക്കുന്ന ഇത്തരം ഇടങ്ങളല്ല പഠനത്തിന്‌ തെരഞ്ഞെടുക്കേണ്ടതെന്ന്‌ നമ്മൾ ഉറപ്പിക്കണം.

ഒരു സ്വാശ്രയ കോളേജിലെ വിദ്യാർഥിയുടെ ‘മരണം’ എന്നതിനപ്പുറം ജിഷ്‌ണു പ്രണോയ്‌ സമരത്തിനു ലഭിച്ച പിന്തുണ ജിഷ്‌ണു അടിച്ചമർത്തപ്പെട്ട സമൂഹത്തിന്റെ പ്രതിനിധിയായതിനാലാണ്‌. നെഹ്‌റു കോളേജ്‌ എന്ന പേര്‌ പലതായി മാറ്റിയാലും അനുഭവങ്ങൾ ഒന്നാണെന്ന്‌ വിദ്യാർഥി സാക്ഷ്യങ്ങൾ അടിവരയിട്ടു. അതുകൊണ്ടാകണം‌ ജിഷ്ണു പ്രണോയ് എന്ന പേര് ഒരു രാഷ്ട്രീയമായി ഉയർന്നത്‌. ഇന്നത്‌ ശ്രദ്ധയെന്നായി മാറി.

പരീക്ഷ ഹാളിൽ കോപ്പിയടിച്ചു എന്ന്‌ ആരോപിച്ച്‌‌ ജിഷ്ണുവിനെ നെഹ്‌റു മാനേജ്‌മെന്റ്‌ മർദ്ദിച്ചു. പിന്നാലെ കോളേജ്‌ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി‌. പിന്നീട്‌ നടന്ന അന്വേഷണങ്ങളിൽ കോപ്പിയടി കോളേജ്‌ അധികൃതരുടെ സൃഷ്ടിയാണെന്ന്‌ കണ്ടെത്തിയിരുന്നു. എതിർ സ്വരം ഉയർത്തുന്ന തങ്ങൾക്ക്‌ മുന്നിൽ ഭയപ്പാടില്ലാതെ നിൽക്കുന്നവരെ നേരിടാനുള്ള ആയുധങ്ങളാണ്‌ ഇന്ന്‌ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്റേണൽ മാർക്ക്‌ അടക്കമുള്ളവ. അതിന്റെ ഒരുപടി കടന്നുള്ള രൂപമാണ്‌ കോപ്പിയടി, അച്ചടക്കലംഘനം തുടങ്ങിയ അധികാരത്തിന്റെ ആയുധങ്ങൾ. നെഹ്‌റു കോളേജും അമൽ ജ്യോതിയും അടക്കമുള്ള പല സ്വാശ്രയ സ്ഥാപനങ്ങളും ഭീമമായ ഫൈനും അവരുടേതായ ശിക്ഷാ വിധികളും അടങ്ങുന്ന സ്വതന്ത്ര റിപ്പബ്ലിക്കായാണ്‌ നടത്തി പോരുന്നത്‌. കോളേജ്‌ ഗേറ്റ് കടക്കുമ്പോൾ സ്വാഭാവികമായി‌ അവസാനിക്കുന്നതാണ്‌ ജനാധിപത്യമെന്ന അവകാശം.

ഇടിമുറികൾ തകർക്കുക തന്നെ ചെയ്യുമെന്ന വിദ്യാർഥി പ്രക്ഷോഭ മുദ്രാവാക്യങ്ങളിൽ തകർന്ന്‌ വീണത്‌ ഇവരുടെ സ്വതന്ത്ര്യ റിപ്പബ്ലിക്ക്‌ കൂടിയാണ്‌. കോളേജിന്റെ ചില്ലുകളും കെടിട്ടങ്ങളും എസ്‌എഫ്‌ഐയുടെ സമരത്തിൽ തകർന്ന്‌ വീണപ്പോൾ കോളേജിൽ അക്രമം എന്ന്‌ പലരും ബ്രേക്കിങ്‌ നൽകി. എന്നാൽ സോഷ്യൽ മീഡിയിൽ യുവത ആ ‘ആക്രമണ’ത്തിന്‌ ‘ലൈക്കും ലൗ’വും നിറച്ചത്‌ തങ്ങളുടെ അനുഭവ പരിസരത്തിൽ നിറഞ്ഞ്‌ നിൽക്കുന്ന ഓർമകളുടെ വേലിയേറ്റം കൊണ്ടാണ്‌. ജിഷ്‌ണുവിന്റെ മരണത്തിനു പിന്നാലെയുണ്ടായ തുറന്നു പറച്ചിലുകൾ കേരളത്തിലെ വിദ്യാഭ്യാസ ഇടങ്ങളിൽ നിന്ന്‌ ഇന്നുവരെ കേട്ട ഏറ്റവും ഭീതിതമായതായിരുന്നു. ശാരീരിക– മാനസിക പീഡനങ്ങൾ നിറഞ്ഞ ഹിറ്റ്‌ലറുടെ തടങ്കൽപ്പാളയമായിരുന്നു കേരളത്തിലും തമിഴ്‌നാട്ടിലുമായി പടർന്ന്‌ പന്തലിച്ച ഇവരുടെ സ്ഥാപനങ്ങൾ. ഇവരുടെ അടച്ചടക്കവഴിയിൽ വിദ്യാർഥികളെ കൊണ്ടു വരാൻ ‘ഡിസിപ്ലിൻ ഇൻ ചാർജ്‌’ എന്ന പേരിൽ മർദിക്കാൻ ക്രമിനൽ സംഘങ്ങളെ നിയമച്ചു. കോളേജിൽ സധാസമയവും റോന്ത്‌ ചുറ്റുന്ന ഇവരാണ്‌ എതിർ സ്വരങ്ങളെ അടിച്ചമർത്തുന്നത്‌. ഇടിമുറികളുടെ താക്കോൽ സുക്ഷിപ്പുക്കാരനും ഇവർ തന്നെ.

എന്നാൽ ഒരു പ്രക്ഷോഭം കൊണ്ടോ സമരകാലം കൊണ്ടോ ഇവരുടെ രീതികൾ മാറില്ലെന്ന്‌ കാലം തെളിച്ച്‌ കഴിഞ്ഞു. ജിഷ്‌ണുവിനു ശേഷം നെഹ്‌റു കോളേജിൽ രണ്ടു വിദ്യാർഥികൾ ആത്മഹത്യക്ക്‌ ശ്രമിച്ചു. പരീക്ഷ പേപ്പറിൽ ആത്മഹത്യ കുറിപ്പ് എഴുതിയ വിദ്യാർഥിയും ഹാജർ നൽകാതെയിരുന്നതിനെതിരെ തുടർന്ന് വിഷം കഴിച്ച കുട്ടിയെയും പിന്നീട്‌ ഈ ക്യാമ്പസ്‌ സൃഷ്ടിച്ചു. പരീക്ഷയിൽ തോൽപ്പിച്ചും ഹാജർ നൽകാതെയുമുള്ള പീഡനങ്ങൾ, കേസിൽ സാക്ഷി പറയാതിരിക്കാനുള്ള ഭീഷണി. ഇതിനെതിരെ ഉയരുന്ന ശബ്ദങ്ങൾ- പണത്തിന്റെയും അധികാര ഇടനാഴികളിലെ ബലം‌ കൊണ്ടും ഇന്നും അവർ നേരിടുകയാണ്‌. ഇതിന്റെ തുടർച്ചയാണ്‌ അമൽ ജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണവും. ജിഷ്‌ണുവിനും ശ്രദ്ധയ്‌ക്കും പേരറിയാത്ത അനേക ആയിരങ്ങൾക്ക്‌ നീതിയെന്നത്‌ പൂർണമാക്കുക ഈ ജനാധിപത്യ വ്യവസ്ഥയിൽ വിദ്യാർഥി വിരുദ്ധ മുഖമുദ്രയാക്കി നിൽക്കുന്ന ഈ സംവിധാനം തകരുന്നതിലൂടെ മാത്രമാണ്‌. അതിനു നിലപാട്‌ സ്വീകരിക്കേണ്ടത്‌ നമ്മളാണ്‌. മരണ വാറന്റുകൾ പുറപ്പെടുവിക്കുന്ന ഇത്തരം ഇടങ്ങളല്ല പഠനത്തിന്‌ തെരഞ്ഞെടുക്കേണ്ടതെന്ന്‌ നമ്മൾ ഉറപ്പിക്കണം.

ജിഷ്‌ണുവിന്റെ നീതിക്കായി സാക്ഷി പറഞ്ഞവർക്ക്‌ പിന്നീട്‌ നെഹ്‌റു കോളേജിൽ നിന്നു പലായനം ചെയ്യേണ്ടി വന്നു. പരീക്ഷയിൽ തോൽപ്പിക്കുമെന്നതടക്കമുള്ള ഭീഷണിയും ജീവനിലുള്ള ഭയവും കാരണം വിദ്യാർഥികൾക്ക്‌ കോളേജിൽ നിന്ന്‌ ഓടി പോകേണ്ട അവസ്ഥയെക്കുറിച്ച്‌ ചിന്തിക്കാൻ കഴിയുന്നുണ്ടോ. 25ലധികം പേരാണ്‌ ഇത്തരത്തിൽ കോളേജിൽ നിന്നു പോയത്‌. ജിഷ്ണു പ്രണോയ്‌ സമരത്തിനു നേതൃത്വം നൽകിയതിനാണ്‌ എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറി അതുൽ ജോസ്‌ അടക്കമുള്ളവരെ പ്രായോഗിക പരീക്ഷയിൽ കോളേജ്‌ മാർക്ക്‌ തിരുത്തി തോൽപ്പിച്ചത്‌. പരീക്ഷയെഴുതാൻ നിരന്തരം കോടതിയിൽ നിന്നു ഉത്തരവ്‌ വാങ്ങേണ്ട ഗതികേടിലേയ്ക്ക്‌ വിദ്യാർഥികൾ എത്തിപ്പെട്ടത്‌ നീതിക്കായി സംസാരിച്ചതിനാലാണ്‌.

ജിഷ്‌ണു മരിച്ച്‌ ഒരു മാസം തികയും മുമ്പാണ്‌ കോയമ്പത്തൂർ നെഹ്‌റു കോളേജിൽ സമരത്തിനു നേതൃത്വം നൽകിയ വിദ്യാർത്ഥികളെ പുറത്ത്‌ നിന്നെത്തിയവരടങ്ങുന്ന സംഘം ക്യാമ്പസിനകത്ത് തല്ലി ചതച്ചത്. സമരത്തിന് നേതൃത്വം വഹിച്ച് കൂട്ടികളെ തല്ലാൻ കോളേജ് ഗെറ്റ് അടച്ച്‌ കൊടുത്ത്‌ മാനേജ്‌മെന്റ്‌ അവരുടെ നിലപാട്‌ പ്രഖ്യാപിച്ചു. രണ്ടാഴ്‌ചകാലത്തേക്ക്‌ കേരളത്തിലെ മാധ്യമങ്ങളെല്ലാം ലൈം ലൈറ്റിൽ നിർത്തിയ വിഷയത്തിൽ നിന്ന്‌ അവർ മറ്റൊന്നു തേടി പോയ ശേഷം നെഹ്‌റു കോളേജ്‌ വീണ്ടും പഴ കാലത്തേക്ക്‌ തന്നെ മടങ്ങുകയായിരുന്നു. ശാരീരിക പീഡനങ്ങളിൽ നിന്ന്‌ മാനസിക, അക്കാഡമിക്‌ പീഡനങ്ങളിലേക്ക്‌ മാറിയെന്ന്‌ മാത്രം. ലൈംലൈറ്റ് പ്രതിഷേധങ്ങൾക്കപ്പുറത്തേക്ക് നീങ്ങാതെ പോയ കാലത്ത് ജിഷ്ണുവിന്റെ ഓർമയ്‌ക്കയി സ്ഥാപിച്ച സ്മാരകം പോലും ഇന്നവിടെയില്ല. ജിഷ്ണുവിന്റെ ഓർമകളെ പോലും ഭയക്കുന്ന മാനേജ്‌മെന്റ്‌ അവരുടെ ശിങ്കിടികളെ ഉപയോഗിച്ച്‌ കോടതിയിൽ നിന്നു ഉത്തരവ്‌ മേടിച്ച്‌ പൊളിച്ച്‌ നീക്കി. ജിഷ്ണുവിന്റെ ഓർമക്കായി വിദ്യാർഥികൾ നടത്തുന്ന ടെക്ക്‌ ഫെസ്റ്റായ കോമോസിനു കോളേജിൽ അനുമതി നൽകിയില്ല. ഇങ്ങനെ മരണശേഷവും വേട്ട തുടരുകയാണ്‌‌.

അതേസമയം മാധ്യമങ്ങളടക്കം നൽകിയ പിന്തുണയിൽ (ധൈര്യം) പ്രതികരിക്കാൻ ഇറങ്ങിയ കുട്ടികളോടു നമ്മൾ ചെയ്‌ത നീതികേടിനെ കുറിച്ച്‌ ഒന്ന്‌ ചിന്തിക്കണം. ചുരുങ്ങിയ പക്ഷം എക്‌സ്‌ക്ലൂസീവുകൾക്കായി വിഷ്വലുകളും ബൈറ്റുകളും ഒപ്പിയെടുത്ത നമ്മൾ മാധ്യമ പ്രവർത്തകരെങ്കിലും. എത്രയത്ര വാർത്തകൾ, അവരുടെ ഭയാശങ്കകൾ നിറഞ്ഞ പ്രശ്‌നങ്ങൾ ജിഷ്ണുവിന്റെ പിൻമുറ പിന്നെയും വിളിച്ച്‌ പറഞ്ഞു. ‘മോൾഡിങ്‌ ട്രൂ സിറ്റിസൺസ്‌’ എന്ന നെഹ്‌റു ഗ്രൂപ്പിന്റെ പരസ്യ വാചകത്തിനു മുന്നിൽ പ്രസിദ്ധീകരണ യോഗ്യമല്ലാതെ പോയ ഇവയെക്കുറിച്ച്‌, നമ്മുടെ പ്രതിബന്ധതയെക്കുറിച്ച്‌ വീണ്ടുമൊരു വിദ്യാർഥി മരണമുണ്ടായ ഇപ്പോഴെങ്കിലും ഒന്ന്‌ ഓർക്കണം. നിങ്ങളുടെ നിശബ്ദത/ കപടത വേട്ടക്കാരനുള്ള പിൻതുണയാണ്. അത്‌ കൊണ്ടാണ്‌ ‘മരണത്തിൽ കുറഞ്ഞ ഞങ്ങളുടെ ഏതെങ്കിലും പ്രതിഷേധത്തോട് പൊതു സമൂഹം അനുഭാവം കാണിച്ചിട്ടുണ്ടോ?’ എന്ന്‌ നെഹ്‌റു കോളേജ്‌ വിദ്യാർഥികൾ വീണ്ടും ചോദ്യം ഉന്നയിച്ചു കൊണ്ടേയിരിക്കേണ്ടി വന്നത്‌‌. ശ്രദ്ധയുടെ മരണത്തിന്‌ ഉത്തരവാദിയായ കോജേള്‌ ഭരണസംവിധാനത്തിനെതിരെ സ്വന്തം ഭാവി വരെ നോക്കാതെ തെരുവിലിറങ്ങി ആ വിദ്യാർഥി സമൂഹം നീതി അർഹിക്കുന്നുണ്ട്‌. അവർക്കത്‌ ലഭിക്കും വരെ ഐക്യപ്പെട്ട്‌ ചേർന്ന്‌ നിൽക്കുകയെന്നത്‌ കാണിക്കേണ്ട മിനിമം മര്യാദയാണ്‌.

ജിഷ്‌ണു പ്രണോയിയുടെ രക്തസാക്ഷിത്വത്തിനു ആറര വർഷം തികയുമ്പോൾ തോന്നുന്നത് ചരിത്രത്തിൽ നിന്ന്‌ നമ്മൾ ഒന്നും പഠിച്ചിട്ടില്ലെന്നാണ്‌‌. ഈ നിഷ്‌കളങ്കതക്ക്‌ ഭാവിയിൽ നമ്മൾ കൊടുക്കേണ്ടി വരുക കനത്തവിലയാണെന്ന് പലവട്ടം നാം കണ്ടതുമാണ്‌. ജിഷ്‌ണു ഈ പട്ടികയിലെ ആദ്യ പേരല്ല, അവസാന പേരാകാൻ നമ്മൾ ഇടപെടൽ തുടരേണ്ടതുണ്ട്‌. നീതിക്കായി സമരം ചെയ്‌തവരിൽ പലർക്കും കോളേജിൽ നിന്നു പലായനം ചെയ്യേണ്ടി വന്ന സമൂഹമാണിത്‌. ഈ വ്യവസ്ഥയെ ഇല്ലാതെയാക്കും വരെ പോരാട്ടം തുടരേണ്ടത്‌ നമ്മളാണ്‌. ഹാഷ്‌ടാഗുകൾക്കും ഓർമക്കുറിപ്പുകൾക്കും അപ്പുറം സമരസപ്പെടാത്ത നിലപാട്‌ ആവശ്യമാണ്‌. ഇല്ലെങ്കിൽ ശ്രദ്ധയിൽ അവസാനിക്കാതെ ആ പട്ടിക ഇനിയും നീളും.

നെഹ്‌റു കോളേജിലെ കൃഷ്ണദാസും അമൽ ജ്യോതിയിലെ മുതലാളിമാരും തുടങ്ങി പലപേരിൽ പല വേഷത്തിൽ ഇര റാഞ്ചാൻ നിൽക്കുന്ന കഴുകനെ പോലെ ഇവർ വീണ്ടും സമൂഹത്തിലേക്ക്‌ ഇറങ്ങും. ഇന്നലെ ജിഷ്‌ണുവിന്റെ പിൻമുറയുടെ മുദ്രാവാക്യങ്ങൾ ഇടിമുറികളിൽ തൊണ്ടയിൽ കുടുങ്ങി ‘ആത്മഹത്യ’ ചെയ്ത പോലെ, ഇന്ന്‌ മുഴങ്ങി കേൾക്കുന്ന ശ്രദ്ധയുടെ പിൻമുറയുടെ മുദ്രാവാക്യങ്ങളും നിശബ്ദമായി മരണത്തെ പുണരും.

Related Stories

No stories found.
logo
The Cue
www.thecue.in