ശക്തിപ്പെട്ട് നാറ്റോ, സംഘടിച്ച് യൂറോപ്പ്; ​റഷ്യ-യുക്രൈൻ യുദ്ധം എങ്ങോട്ട്?

ശക്തിപ്പെട്ട് നാറ്റോ, സംഘടിച്ച് യൂറോപ്പ്; ​റഷ്യ-യുക്രൈൻ യുദ്ധം എങ്ങോട്ട്?

യുക്രൈനെതിരായി സൈനിക ഓപ്പറേഷൻ എന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ പ്രഖ്യാപിക്കുന്നത് ഫെബ്രുവരി 24നാണ്. അതുവരെ നാറ്റോ സേനയും സുരക്ഷാ ഭീഷണിയുമാണ് ആശങ്കയെന്ന് പറഞ്ഞ പുടിൻ ആക്രമണമുണ്ടാകില്ലെന്ന് പലതവണ ആവർത്തിച്ചിരുന്നു. ​

ശക്തിപ്പെട്ട് നാറ്റോ, സംഘടിച്ച് യൂറോപ്പ്; ​റഷ്യ-യുക്രൈൻ യുദ്ധം എങ്ങോട്ട്?
യുദ്ധം നീണ്ടാൽ പ്രൊപ്പ​ഗൻഡ വാർ

ഗുരുതരമായ സുരക്ഷാ ഭീഷണി ഇല്ലാതാക്കുക, യുക്രൈനെ നിരായുധീകരിക്കുക, കഴിഞ്ഞ എട്ട് വർഷത്തോളമായി യുക്രൈനിൽ വംശഹത്യ നേരിടുന്ന ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും പുടിൻ പറഞ്ഞു. ഡീനാസിഫിക്കേഷൻ എന്ന പദമാണ് പുടിൻ ഉപയോ​ഗിച്ചത്.

യുക്രൈനിൽ അധിനിവേശം റഷ്യ ലക്ഷ്യമിടുന്നില്ലെന്നും പുടിൻ തന്റെ ടെലിവിഷൻ അഡ്രസിലൂടെ പറഞ്ഞു. റഷ്യൻ നടപടിക്കെതിരായി മറ്റ് രാജ്യങ്ങളുടെ നീക്കത്തിന് ​ഗുരുതരമായ പ്രത്യാഘാതമെന്ന ഭീഷണിയും പുടിൻ മുഴക്കി. പിന്നീട് യുക്രൈന്റെ പ്രധാന ഭാ​ഗങ്ങളിൽ റഷ്യൻ സേന അക്രമം അഴിച്ചുവിട്ടു. ജനവാസ കേന്ദ്രങ്ങളിലും അക്രമണമുണ്ടായി.

ശക്തിപ്പെട്ട് നാറ്റോ, സംഘടിച്ച് യൂറോപ്പ്; ​റഷ്യ-യുക്രൈൻ യുദ്ധം എങ്ങോട്ട്?
പുടിന്‍ നമ്മള്‍ക്കറിയാത്ത ആളല്ല..

യുക്രൈൻ മറ്റ് രാജ്യങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നത് ലോകം കണ്ടു. സൈനിക നടപടി തുടങ്ങി ഒരു ദിവസത്തിന് പിന്നാലെ ഫെബ്രുവരി 25ന് റഷ്യയോട് ഒറ്റയ്ക്ക് പോരാടേണ്ട സാഹചര്യമാണ് നിലവിലെന്ന് സെലൻസ്കി ലോകത്തോട് വിളിച്ച് പറഞ്ഞു.

നാറ്റോ അം​ഗത്വത്തിനായി 27 യൂറോപ്യൻ രാജ്യങ്ങളോട് സംസാരിച്ചു, എന്നാൽ അവർക്കെല്ലാം പേടിയാണ്, ആരും കൃത്യമായ മറുപടി നൽകുന്നില്ല എന്നായിരുന്നു സെലൻസ്കി പറഞ്ഞത്.

പക്ഷേ യുദ്ധം തുടങ്ങി നാല് ദിവസം പിന്നിടുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. നാറ്റോയുടെ വ്യാപനം മുതൽ റഷ്യക്കെതിരായ ഐക്യപ്പെട്ട് നിൽക്കുന്ന യൂറോപ്യൻ യൂണിയൻ വരെ പുടിൻ പേടിച്ചതെല്ലാം യാഥാർത്ഥ്യമായിരിക്കുന്നു. യുക്രൈൻ സേനയ്ക്ക് അഞ്ഞുറ് മില്ല്യൺ യുറോയുടെ ആയുധ സഹായം നൽകുമെന്നാണ് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചിരിക്കുന്നത്. യൂണിയന്റെ ചരിത്രത്തിലെ ആദ്യ സംഭവമാണിത്. വാട്ടർഷെഡ് മൊമന്റ് എന്നാണ് ഇ.യു ചീഫ് ഇതിനെ വിശേഷിപ്പിച്ചത്.

റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം യുക്രൈൻ യൂറോപ്യൻ യൂണിയൻ അം​ഗമാകുന്നതിൽ യൂറോപ്യൻ യൂണിയൻ ചീഫ് എക്സിക്യൂട്ടീവ് വോൺ ഡെർ ലെയ്ൻ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. യൂറോ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണമെങ്കിലും പുടിനെ വീണ്ടും പ്രകോപിപ്പിക്കുന്നതാണ് ഈ പ്രഖ്യാപനം. യൂറോപ്യൻ യൂണിയനോട് യുക്രൈൻ ചേർന്നു നിൽക്കാതിരിക്കാൻ പുടിൻ സാധ്യമായതെല്ലാം ചെയ്തിരുന്നു.

തുടക്കത്തിൽ അഭിപ്രായ വ്യത്യാസം പുലർത്തിയിരുന്ന ജർമ്മനി മുതൽ നിഷ്പക്ഷത സ്വീകരിച്ചിരുന്ന രാജ്യങ്ങൾ വരെ റഷ്യക്കെതിരായി ഐക്യപ്പെട്ട് നിൽക്കുകയാണിപ്പോൾ. 1990 കൾക്ക് മുൻപുള്ള യൂറോപ്പിന് സമാനമായ ലോകം രൂപപ്പെട്ടിരിക്കുന്നുവെന്ന് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

റഷ്യയ്ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധത്തിന് പുറമെ നാറ്റോ കൂടുതൽ ശക്തമായി ഉയിർത്തെഴുന്നേറ്റിരിക്കുന്നു. ദശാബ്ദങ്ങളായി നിഷ്പക്ഷത പുലർത്തിയിരുന്ന ഫിൻലൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾ നാറ്റോയിൽ ചേരുന്നതിന് സന്നദ്ധത അറിയിച്ചിരിക്കുകയാണ്. ചുരുക്കി പറഞ്ഞാൽ റഷ്യയ്ക്കെതിരായി എല്ലാ പ്രതിരോധ സന്നാഹവുമൊരുക്കി യുറോപ്യൻ യൂണിയൻ സംഘടിച്ചിരിക്കുന്നു.

ഇവിടെ കൂടിയാണ് സൈനിക നടപടിയിൽ തുടങ്ങിയ റഷ്യ- യുക്രൈൻ യുദ്ധം എങ്ങോട്ടെക്കെന്ന ലോകത്തിന്റെ ആശങ്കയുടെ തീവ്രത ആഴത്തിലാകുന്നത്. ഈസ്റ്റേൺ കൺട്രികളിൽ നാറ്റോ സൈന്യത്തെ ശക്തിപ്പെടുത്തുകയാണ്. സുരക്ഷാ ഭീഷണി എന്ന പദം തന്നെയാണ് നാറ്റോ ജനറൽ സെക്രട്ടറി ജെൻ സ്റ്റോളൻബർ​ഗ് ഉപയോ​ഗിച്ചിരിക്കുന്നത്.

അ​ഗ്രസീവായ റഷ്യയുടെ നടപടികളോട് പൊരുത്തപ്പെടാൻ നമ്മൾ തുടങ്ങുന്നതിന്റെ ഭാ​ഗമാണ് സൈന്യത്തെ ശക്തിപ്പെടുത്തുന്നത് എന്നാണ് നാറ്റോ പറയുന്നത്. ജർമ്മനി തങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ രണ്ട് ശതമാനത്താളം ആയുധങ്ങൾ വാങ്ങാൻ മാറ്റിവെക്കുമന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. യുക്രൈനെതിരായ റഷ്യയുടെ യുദ്ധം ചരിത്രത്തിൽ ഒരു പാഠമാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു ചാൻസലർ ഒലാഫ് സ്കോൾസിന്റെ പ്രതികരണം.

ഐക്യപ്പെട്ട് നിൽക്കുന്ന യൂറോപ്യൻ യൂണിയനും, സംഘടിച്ച് നിൽക്കുന്ന നാറ്റോയ്ക്കും, ആണവ ഭീഷണി മുഴക്കുന്ന റഷ്യയ്ക്കും തുടരെ തുടരെ നടുക്കുന്ന സ്ഫോടനങ്ങൾക്കിടയിൽ യുക്രൈൻ ജനതയും സമാധാനം ആ​ഗ്രഹിക്കുന്നവരും ഉറ്റു നോക്കുന്നത് റഷ്യ-യുക്രൈൻ ചർച്ചയിലേക്കാണ്.

Related Stories

No stories found.
logo
The Cue
www.thecue.in