കമ്യൂണിസ്റ്റ് പുരോഗമന കോട്ടയിലാണ് ആ ബോർഡ് കേരളത്തെ നോക്കി ചിരിക്കുന്നത്

കമ്യൂണിസ്റ്റ്  പുരോഗമന കോട്ടയിലാണ് ആ ബോർഡ് കേരളത്തെ നോക്കി ചിരിക്കുന്നത്
Summary

കോവിഡ് വന്ന് മനുഷ്യർ തുല്യ ദു:ഖിതരായി ഇരിക്കുമ്പോഴാണ് കുഞ്ഞിമംഗലം മല്ലിയോട്ടു കാവിൽ 'ഉത്സവപ്പറമ്പിൽ മുസ്ലിംങ്ങൾക്ക് പ്രവേശനമില്ല ' എന്ന ബോർഡ് പ്രത്യക്ഷപ്പെടുന്നത്.

വർഷങ്ങൾക്ക് മുമ്പ് കവി കടമ്മനിട്ടയുമായി സംസാരിക്കുകയായിരുന്നു. സംസാരിച്ചങ്ങനെ പടയണിയിലെത്തി. "ഉത്സവമെന്നു പറഞ്ഞാൽ "

കടമ്മനിട്ട പറഞ്ഞു: ഉത്സാഹമാണ്.ജനങ്ങളുടെ ഉത്സാഹം '. ജനങ്ങളുടെ ഉത്സാഹത്തിൽ നിന്നാണ് ഉത്സവങ്ങളുണ്ടാവുന്നത്, നേർച്ചകളും ഉറൂസുകളുമുണ്ടാവുന്നത്. ഹിന്ദുക്കളുമായുള്ള മൈത്രിയിൽ നിന്നാണ് മുസ്ലിംങ്ങളും നേർച്ചകൾ തുടങ്ങിയത്.കാവിലെ പാട്ട്, തോറ്റം പാട്ട്, മാപ്പിള മുസ്ലിങ്ങളുടെ നേർച്ചപ്പാട്ട് - പാട്ടിൽ പല കാലങ്ങൾ പുലർന്നു. സമുദായ മൈത്രി അവിടെ അന്യോന്യം ചന്തയായി നിറഞ്ഞു. മാപ്പിള വിൽക്കുന്ന കരിമ്പ് ഹിന്ദു വാങ്ങി, ഹിന്ദു നെയ്ത പായ മാപ്പിളയും.ഗൾഫിൽ നിന്ന് പ്ലാസ്റ്റിക്ക് മടക്കു പായ വരുന്നതിനു മുമ്പ് ഹിന്ദു നെയ്ത കൈതയോലപ്പായയിൽ പാത്തുവും കദീജയും സുജൂദ് ചെയ്തു. പുലയർ നെയ്ത പായ മുസ്ലിങ്ങൾ തൊട്ടു ശുദ്ധമാക്കി ഉയർന്ന ജാതിക്കാർ വാങ്ങിയ കാലവുമുണ്ടായിരുന്നു. ആ കാലമൊക്കെ പോയി.കോവിഡ് വന്ന് മനുഷ്യർ തുല്യ ദു:ഖിതരായി ഇരിക്കുമ്പോഴാണ് കുഞ്ഞിമംഗലം മല്ലിയോട്ടു കാവിൽ 'ഉത്സവപ്പറമ്പിൽ മുസ്ലിംങ്ങൾക്ക് പ്രവേശനമില്ല ' എന്ന ബോർഡ് പ്രത്യക്ഷപ്പെടുന്നത്.ഈ ബോർഡിൽ ഏറ്റവും സന്തോഷിക്കുന്ന വിഭാഗം ,അല്ലെങ്കിൽ സമുദായം ആരാ? മുസ്ലിംകൾ

പള്ളിയിൽ നിസ്കരിച്ച് വരുന്ന പ്രായമുള്ള തങ്ങന്മാരിൽ നിന്ന് '' മന്ത്രിച്ചൂതിയ വെള്ളം' വാങ്ങി കുടിച്ച് രോഗശമനത്തിന് 'മുസ്ലിം ആത്മീയ ചികിത്സ 'തേടുന്ന പഴയൊരു രീതി തന്നെയുണ്ട്. മൈത്രിയുടെ ഉത്സാഹങ്ങളൊന്നും ഇനി വേണ്ട. മുസ്ലിംകൾക്ക് പ്രവേശനമില്ല എന്ന ബോർഡ് പടപ്പുകൾ ആഘോഷിക്കുന്ന ഇടത്തെല്ലാം പതിക്കണം.
Mappila Theyyam
Mappila Theyyam

മുസ്ലിംകളിലെ നവ സലഫികൾ, മുജാഹിദുകൾ, സുന്നികൾ ,ജമാഅത്തെ ഇസ്ലാമി -എല്ലാവരും സന്തോഷിക്കും.അവർ മനസ്സ് കൊണ്ട് ആ ബോർഡ് വെച്ച കമ്മിറ്റി ഭാരവാഹികൾക്ക് നന്ദി പറയുന്നുണ്ടാവും. ഇത്രയും കാലം പ്രസംഗിച്ചു നടന്നിട്ടു സംഭവിക്കാത്ത കാര്യമാണ് ഹിന്ദു സഹോദരന്മാർ നടത്തുന്നത്. എന്തിനാണ് മുസ്ലിങ്ങൾ ഉത്സവം കാണാൻ പോകുന്നത്? അന്യ ദൈവങ്ങളെ കാണാൻ പോകുന്നത്? എന്തിനാണ് ഹലാലായ പൈശ ഹിന്ദുക്കളുടെ ഉത്സവപ്പറമ്പിൽ കൊണ്ടു പോയി അതുമിതും വാങ്ങി നഷ്ടപ്പെടുത്തുന്നത്? ഈ വിശുദ്ധ റമസാൻ മാസത്തിൽ പടച്ചോനായി ഹിന്ദു സഹോദരന്മാർക്ക് ഒരു ബുദ്ധി കാണിച്ചതാണ്. 'ഉത്സവപ്പറമ്പിൽ മുസ്ലിങ്ങൾക്ക് പ്രവേശനമില്ല' എന്നത് മുസ്ലിം പണ്ഡിതന്മാർ ശിപാർശ ചെയ്ത് എഴുതിപ്പിച്ചതാണോ എന്നു പോലും സംശയമുണ്ട്. പാപ്പിനിശ്ശേരി കാട്ടിലപ്പള്ളി മഖാം ഉറൂസ് നടക്കുമ്പോൾ മുജാഹിദുകളുടെ നോട്ടീസ് കാണാം.

ഉറൂസ് ഇസ്രായീലുകളുടെ ആഘോഷമാണെന്ന്.ശിർക്ക്, അഥവാ, ദൈവത്തിൽ പങ്കു ചേർക്കൽ. അപ്പോൾ, ഉറൂസിലായാലും ഉത്സവപ്പറമ്പിലായാലും മുസ്ലിംകൾക്ക് പ്രവേശനം വേണ്ട എന്നത് എത്രയോ കാലമായി മുസ്ലിംകളിൽ ഒരു വിഭാഗം തന്നെ ആഗ്രഹിക്കുന്നതാണ്. അല്ലെങ്കിലും കാണുന്ന മാളുകളിലും ഉത്സവപ്പറമ്പുകളിലും പർദ്ദയിട്ട പെണ്ണുങ്ങളുടെ തിരക്കാണ്. ഹിന്ദു മുസ്ലിം മൈത്രി ഒരു കെട്ടുകഥയല്ല. ഹിന്ദുക്കൾ പരസ്പരം ജാതി ശ്രേണികളിൽ കാണിക്കുന്ന അകൽച്ച ഒന്നും മാപ്പിള മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മിൽ ഇല്ല, ഇവിടെ ഏതെങ്കിലും തരത്തിൽ ഇസ്ലാമിൻ്റെ ശരിയായ കാര്യം നടക്കുന്നുണ്ടോ? സിനിമകൾ, നാടകങ്ങൾ, സർക്കസ്, ഉത്സവപ്പറമ്പുകൾ, ഉറൂസുകൾ, ചന്തകൾ ,എല്ലായിടത്തും ഹറാം കലകൾ, ആഘോഷങ്ങൾ. എല്ലായിടത്തും മുസ്ലിംകൾ. മുസ്ലിം പ്രഭാഷണം കേൾക്കുന്നതിനേക്കാൾ മുസ്ലിംകളുണ്ട്, തെയ്യം കാണാൻ. ഇനി ഓരോ ഉത്സവപ്പറമ്പിലും ഇത്തരം ബോർഡുകൾ തൂങ്ങണം. പിന്നെ സിനിമാ തിയേറ്ററുകളിൽ വരണം. മദ്യശാലകളിൽ വരണം. അവസാനം,ശുദ്ധ ഇസ്ലാമിൻ്റെ നാടായി കേരളം മാറണം.

കമ്യൂണിസ്റ്റ് / പുരോഗമന കോട്ടയിലാണ് ആ ബോർഡ് കേരളത്തെ നോക്കി ചിരിക്കുന്നത്. അത് ഇടതുപക്ഷത്തിൻ്റെ കൂടി പരാജയമാണ്. അടിത്തട്ടിൽ നാമിപ്പോഴും അന്യോന്യം അയിത്തം കൽപിക്കുന്ന ജനതയാണ്.

ഹിന്ദു, മുസ്ലിം മൈത്രിക്ക് വലിയൊരു ഇടർച്ച സംഭവിക്കുന്നത് എൺപതുകളോടെയാണ്.ബാബ് രി മസ്ജിദ് / രാമജന്മി പ്രശ്നമാണ് ആ അകൽച്ചയുടെ കേന്ദ്ര ബിന്ദു. എന്നാൽ, അതിനു മുന്നേ ,കേരളത്തിൽ രാജവാഴ്ച കാലത്ത് ആരംഭിച്ചിരുന്ന ഉത്സവ / നേർച്ചകളിലെ മൈത്രി ,ആധുനിക കാലമാവുമ്പേഴേക്കും നിലച്ചു പോയിരുന്നു. ശബരിമല / അയ്യപ്പൻ / വാവർ - ആത്മമൈത്രിയും പ്രതീക അനുഷ്ഠാനങ്ങളുമാണ് ഇപ്പോൾ നിലനിൽക്കുന്നുള്ളൂ. പല പള്ളി / ക്ഷേത്ര ഉത്സവങ്ങൾ 'കൈയേൽക്കാൻ 'മുസ്ലിം അവകാശികളുടെ പിന്തുടർച്ച ഇല്ലാത്തതിനാൽ നിലച്ചു പോയി. രാജവാഴ്ച നില നിർത്താൻ ശ്രമിച്ച സാമൂഹ്യാനുഭവങ്ങളിൽ 'മതാനുഷ്ഠാനങ്ങളിലെ മൈത്രി 'ക്ക് പങ്കുള്ളതായി കാണാം. മനുഷ്യർക്കിടയിൽ മലബാറിൽ മൈത്രീ ഭാവം കൊണ്ടു വന്നതിൽ സൂഫികളായ മുസ്ലിം മതപ്രബോധകന്മാർക്ക് വലിയ പങ്കുണ്ട്.' അയിത്തം ' എന്ന ഹിന്ദുത്വ ജാതി അകൽച്ചകളിൽ നാനാതരം പീഡനം അനുഭവിച്ചവർക്ക് മുന്നിൽ സൂഫികളായ പ്രബോധകർ വലിയ ആശ്വാസമായിരുന്നു. ഹിന്ദു ജാതി ശ്രേണിയിൽ താഴെത്തട്ടിലുള്ള തിയ്യ, പുലയ,മുക്കുവ, പറയ, മണിയാണി, ചാലിയ തുടങ്ങിയ വിഭാഗം സൂഫികളിൽ ആകൃഷ്ടരാവുന്നുണ്ട്. പള്ളിയിൽ നിസ്കരിച്ച് വരുന്ന പ്രായമുള്ള തങ്ങന്മാരിൽ നിന്ന് '' മന്ത്രിച്ചൂതിയ വെള്ളം' വാങ്ങി കുടിച്ച് രോഗശമനത്തിന് 'മുസ്ലിം ആത്മീയ ചികിത്സ 'തേടുന്ന പഴയൊരു രീതി തന്നെയുണ്ട്. മൈത്രിയുടെ ഉത്സാഹങ്ങളൊന്നും ഇനി വേണ്ട. മുസ്ലിംകൾക്ക് പ്രവേശനമില്ല എന്ന ബോർഡ് പടപ്പുകൾ ആഘോഷിക്കുന്ന ഇടത്തെല്ലാം പതിക്കണം.

മതനിരപേക്ഷ കേരളം, സമുദായ മൈത്രി - ഇതൊക്കെ ആരാണ് കണ്ടു പിടിച്ചത്? 'പ്രവേശനമില്ല' എന്നു മാത്രം എഴുതാനുള്ള ഒരു ഭാഷയായി മലയാളം മാറണം. എന്തിനാണ് ആവശ്യമില്ലാത്ത കുറേ വാക്കുകൾ ? മൈത്രി - ശ്ശെ ! മല്ലിയോട്ട് കാവിൽ തൂക്കിയ ആ ബോർഡ് പിൻവലിക്കരുത്. വെറുപ്പാണ് നമ്മുടെ അടിസ്ഥാന സ്വഭാവം. സ്നേഹിക്കാൻ ഇനിയും ശീലിച്ചു തുടങ്ങിയിട്ടില്ല. സ്നേഹം ഒരു സാമൂഹ്യ / ജീവിതാനുഭവം ആയി പുലരാത്ത കാലത്തോളം, അദൃശ്യമായ ബോർഡുകളുടെ അതിരുകളിലാണ് നമ്മുടെ ജീവിതം. കമ്യൂണിസ്റ്റ് / പുരോഗമന കോട്ടയിലാണ് ആ ബോർഡ് കേരളത്തെ നോക്കി ചിരിക്കുന്നത്. അത് ഇടതുപക്ഷത്തിൻ്റെ കൂടി പരാജയമാണ്. അടിത്തട്ടിൽ നാമിപ്പോഴും അന്യോന്യം അയിത്തം കൽപിക്കുന്ന ജനതയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in