യുഡിഎഫിന് വോട്ട്, ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ പിളര്‍പ്പിലേക്ക് 

യുഡിഎഫിന് വോട്ട്, ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ പിളര്‍പ്പിലേക്ക് 

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ രൂപീകരിച്ച സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ് നവോത്ഥാന കേരളം ശബരിമലയിലേക്ക. ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച് സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പാണിത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് വിവാദമായിരുന്നു. ബിജെപി നേട്ടം കൊയ്യാതിരിക്കാന്‍ യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്നായിരുന്നു അവകാശവാദം. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് 6000 വോട്ടുകള്‍ സമാഹരിച്ച് നല്‍കിയെന്നും ഇത് ഇടതുപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകളായിരുന്നുവെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. പോസ്റ്റിനെതിരെ ഇടതുപക്ഷാനുഭാവികളില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് കൂട്ടായ്മയിലും തര്‍ക്കം തുടങ്ങിയത്. ശബരിമലയില്‍ കയറാന്‍ ശ്രമിച്ച സ്ത്രീകള്‍ ഉള്‍പ്പെടെ ഗ്രൂപ്പ് വിട്ട് പോകുമെന്ന് ഭീഷണിയുയര്‍ത്തി.

കൂട്ടായമയുടെ നേതൃത്വത്തിലുള്ള ശ്രേയസ്സ് കണാരന്‍ വ്യക്തി താല്‍പര്യങ്ങള്‍ക്കായി ഗ്രൂപ്പിനെ ഉപയോഗിക്കുന്നുവെന്ന് ശബരിമലയില്‍ കയറാന്‍ ശ്രമിച്ച സീന ഗ്രൂപ്പില്‍ വിമര്‍ശിച്ചു.

ശ്രേയസ്സ് കണാരന് ഈ ഗ്രൂപ്പിനെ സ്വന്തം വ്യക്തി ഗ്രൂപ്പായി കാണുന്നതുകൊണ്ടും ഇത്രയും ചര്‍ച്ച നടന്നിട്ടും മറ്റുള്ളവരുടെ രാഷ്ട്രീയ വികാരം മാനിക്കാത്തതുകൊണ്ടും, തികഞ്ഞ സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുന്നതുകൊണ്ടും തുടര്‍ന്നങ്ങോട്ട് ഈ ഗ്രൂപ്പുമായും, ഗ്രൂപ്പ് പറയുന്ന കാര്യങ്ങളുമായും എനിക്ക് യാതൊരു ബന്ധവുമില്ലാമെന്നും ഈ കൂട്ടായ്മയില്‍ നിന്നുതന്നെ ഞാന്‍ പിന്മാറുന്നതായും അറിയിച്ചു കൊളളുന്നു.

പോസ്റ്റ് തിരുത്തണമെന്ന് ദീപക് നാരായണന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് വോട്ട് പിടിച്ച നവോത്ഥാന കേരളം കൂട്ടായ്മയിലെ അംഗം എന്ന സര്‍ട്ടിഫിക്കറ്റ് താങ്ങാന്‍ വയ്യെന്ന് രേഷ്മ നിശാന്ത് ഗ്രൂപ്പില്‍ അറിയിച്ചു. പോസ്റ്റ് തിരുത്തണമെന്നാവശ്യപ്പെട്ട രേഷ്മ അത് പറ്റില്ലെങ്കില്‍ കോണ്‍ഗ്രസിന് വേണ്ടി വോട്ടുപിടിച്ചവരുടെ പേരുകള്‍ പരാമര്‍ശിച്ച് കൊണ്ട് പുതിയ പോസ്റ്റിടണമെന്നും അറിയിച്ചു. കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയെന്നത് കൂട്ടായ്മയുടെ തീരുമാനമല്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും രേഷ്മ ആവശ്യപ്പെട്ടു. വ്യക്തിപരമായ രാഷ്ട്രീയം പറയാനുള്ള ഇടമല്ല ഗ്രൂപ്പെന്നും സ്ത്രീകളെ മണ്ടന്‍മാരാക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

ഗ്രൂപ്പംഗങ്ങളുടെ എതിര്‍പ്പുയര്‍ന്നതിന് പിന്നാലെ പോസ്റ്റ് പേജില്‍ നിന്നും നീക്കം ചെയ്‌തെങ്കിലും തര്‍ക്കം തുടരുകയാണ്. വിമര്‍ശനത്തിന് ശ്രേയസ്സ് കണാരന്‍ നല്‍കിയ വിശദീകരണം ഇങ്ങനെയാണ്.

ഗ്രൂപ്പംഗങ്ങളില്‍ ചിലരുമായി ചര്‍ച്ച നടത്തിയ ധാരണയിലെത്തിയാണ് പോസ്റ്റിട്ടത്. എല്‍ഡിഎഫിന്റെ പരാജയം പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും തകര്‍ച്ചയുടെ തുടര്‍ച്ചയാണെന്ന് വാദമുണ്ട്. ഒപ്പം ്ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ യുഡിഎഫിന് വോട്ട് ചെയ്തു എന്ന വാദവുമുണ്ട്. രണ്ടാമത്തെ വാദം സമര്‍ത്ഥിക്കാന്‍ വേണ്ടിയാണ് പോസ്റ്റ്. ഇതിലൂടെ സിപിഎമ്മിന്റെ അടിത്തറ തകര്‍ന്നു എന്ന വാദത്തെ അപ്രസക്തമാക്കാനാണ് ശ്രമിച്ചത്. ശബരിമലയാണ് തിരിച്ചടിക്ക് കാരണമെന്ന വാദം ശക്തമാണ്. അതിന് സ്വീകാര്യത ലഭിച്ചാല്‍ സംഘപരിവാരിനാണ് നേട്ടമുണ്ടാകുക. സിപിഎമ്മിന്റെ നവോത്ഥാന ഇടപെടലിനെ നിശ്ചലമാക്കാനേ ഇതുകൊണ്ട് കഴിയൂ. തിരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് യുഡിഎഫിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചത്.

എന്നാല്‍ ശ്രേയസ്സ് കണാരന്റെ വിശദീകരണവും ഗ്രൂപ്പംഗങ്ങള്‍ തള്ളി.

പോസ്റ്റിനെതിരെ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ബിന്ദു അമ്മിണിയുടെ വിമര്‍ശനം ഇങ്ങനെയാണ്

ശ്രേയസ് കണാരന്‍ ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റിന് ബിന്ദു അമ്മിണിയും കനക ദുര്‍ഗ്ഗയും എങ്ങനെ ഉത്തരവാദികളാകും. ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ആണ് പിന്തുണച്ചത്. അത് ഇലക്ഷന് മുന്‍പും പിന്‍പും ഫലം വന്ന ശേഷവും പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. കൃത്യമായ രാഷ്ട്രീയ നിലപാടുള്ള ആളാണ് ഞാന്‍. എന്റെ രാഷ്ട്രീയ നിലപാട് ഞാനാണ് തീരുമാനിക്കുന്നത് അത് ഏതെങ്കിലും ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ പേജ് അഡ്മിന്‍ മാരോ മറ്റാരെങ്കിലുമോ അല്ല.

ശബരിമല സ്ത്രീ മുന്നേറ്റത്തെ തകര്‍ക്കാനുള്ള ഗൂഡാലോടനയാണെന്ന് ബിന്ദു തങ്കം കല്യാണിയും പ്രതികരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in