രാജ്യത്തെ സേവിച്ച ആർമി ഡോഗ്‌സ്, ഇവർക്കിനി വീട് വേണം

രാജ്യത്തെ സേവിച്ച ആർമി ഡോഗ്‌സ്, ഇവർക്കിനി വീട് വേണം

രാജ്യത്തിന് വേണ്ടി സധൈര്യം പ്രവര്‍ത്തിച്ചവര്‍, സൈനികരുടെ നിഴല്‍ പോലെ നടന്ന് അവരെ ലാന്‍ഡ് മൈനുകളില്‍ നിന്നും ബോംബുകളില്‍ നിന്നും രക്ഷിച്ചവര്‍. ഇന്ത്യന്‍ ആര്‍മിയിലെ ചുണക്കുട്ടന്മാരായ നായകളുടെ സേവനം പകരം വെക്കാനില്ലാത്തതാണ്. അതിനൂതനമായ പരിശീലനം ലഭിച്ചതും, നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ മറ്റേതു വളര്‍ത്തുമൃഗങ്ങളെക്കാള്‍ കഴിവുമുള്ളവയാണ് ആര്‍മി ഡോഗ്‌സ്.

കുഞ്ഞായിരിക്കുമ്പോള്‍ ആര്‍മ്മിയിലെത്തുന്ന ഇവയെ സാധാരണയായി എട്ട്, ഒന്‍പത് വയസാകുമ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യുകയാണ് പതിവ്. പിന്നീട് ഇവര്‍ ഗാര്‍ഡ് ഡോഗ്സായി പ്രവര്‍ത്തിക്കുകയോ റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് അയക്കപ്പെടുകയോ ആണ് ചെയ്യുക. നാളുകള്‍ക്ക് മുമ്പ് സേവനം കഴിഞ്ഞ നായകളെ കൊന്നുകളയുകയായിരുന്നു സൈന്യം ചെയ്യുന്നത്.

എന്നാല്‍ ഇപ്പോള്‍ ഈ നായകളെ ദത്തെടുക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഇന്ത്യന്‍ ആര്‍മി. കഴിഞ്ഞ ദിവസം രോഹിത് അഗര്‍വാള്‍ എന്ന സൈനികനാണ് ഇതിനെപ്പറ്റി വിശദമായ ട്വീറ്റ് പങ്കുവെച്ചത്. നായകളുടെ ഫോട്ടോ സഹിതമായിരുന്നു ട്വീറ്റ്. ട്വീറ്റില്‍ നായകളെ ദത്തെടുക്കാന്‍ വേണ്ടി പൗരന്മാരെ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു.

രാജ്യത്തിന് വേണ്ടി കഠിനപ്രയത്‌നം ചെയ്ത നാലുകാലുള്ള ഹീറോകളെ ദത്തെടുക്കുന്നത് അഭിമാനമാണെന്നും അദ്ദേഹം പറയുന്നു. നായകള്‍ക് പുതിയ ഒരു സ്‌നേഹവീട് ഒരുക്കൂ എന്നായിരുന്നു ട്വീറ്റിലെ പ്രധാനഭാഗം. എന്നാല്‍ ഒരുപാട് ചോദ്യങ്ങളാണ് ഇതിനെപറ്റി ഉയരുന്നത്.

ഒന്നാമത്തെ കാര്യം ഈ നായകള്‍ അപരിചിതരായ ആള്‍ക്കാരോട് ഇണങ്ങുമോ ഉപദ്രവിക്കുമോ എന്നൊക്കെയാണ്. രണ്ടാമതായി വിലയാണ് പ്രധാന ചോദ്യം. ചിലര്‍ ദത്തെടുക്കാന്‍ താല്പര്യമില്ലെന്നും പക്ഷെ നായകള്‍ക്കുള്ള സഹായങ്ങള്‍ നല്‍കാമെന്നും പറഞ്ഞുകൊണ്ട് മുന്നോട്ടുവരുന്നു.

ആര്‍മി നായകളെ ദത്തെടുക്കുന്ന അമേരിക്കന്‍ സിനിമകള്‍ നേരത്തെ ഇറങ്ങിയിരുന്നു. ഈ സിനിമകള്‍ ഒട്ടേറെപേര്‍ക് ദത്തെടുക്കാന്‍ ഉള്ള മോഹം ഉണ്ടാക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദത്തെടുക്കാനുള്ള നിയമപരമായ രീതിയും രോഹിത് അഗര്‍വാള്‍പങ്കുവെക്കുന്നു.

ആര്‍വിസി സെന്റര്‍ ആന്‍ഡ് കോളേജ് കമാന്‍ഡറിന് ഒരു അഫിഡവിറ്റ് സമര്‍പ്പിക്കാനും അതിനായുള്ള വിലാസവും അഗര്‍വാള്‍ ട്വീറ്റിലൂടെ പങ്കുവെച്ചിരുന്നു. ദത്തെടുക്കാന്‍ താല്പര്യവുമുള്ളവര്‍ 'Comdt RVC Centre & College, Meerut Cantt, Meerut - 250001' എന്ന വിലാസത്തിലേക് സത്യവാങ്മൂലം അയക്കണം .

Related Stories

No stories found.
logo
The Cue
www.thecue.in