THE CUE IMPACT: പാറപ്പുറത്ത് ഷെഡ് കെട്ടി കഴിഞ്ഞിരുന്ന അമ്മക്കും മകനും ഒരേക്കര്‍ ഭൂമിയുടെ പട്ടയം കൈമാറി, വീട് വെച്ച് നല്‍കാനും നിര്‍ദേശം

THE CUE IMPACT: പാറപ്പുറത്ത് ഷെഡ് കെട്ടി കഴിഞ്ഞിരുന്ന അമ്മക്കും മകനും ഒരേക്കര്‍ ഭൂമിയുടെ പട്ടയം കൈമാറി, വീട് വെച്ച് നല്‍കാനും നിര്‍ദേശം

ഇടുക്കി ചിന്നക്കനാല്‍ പഞ്ചായത്തിലെ 301 കോളനിയില്‍ പാറപ്പുറത്ത് ഷെഡ് കെട്ടി കഴിഞ്ഞിരുന്ന വിമലയ്ക്കും കുടുംബത്തിനും ആനശല്യമില്ലാത്ത പ്രദേശത്ത് ഒരേക്കര്‍ ഭൂമിയുടെ പട്ടയം കൈമാറിയെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. കാട്ടാനയെ ഭയന്ന് പാറപ്പുറത്ത് ഷെഡ് കെട്ടി കഴിഞ്ഞിരുന്ന വിമലയുടെയും ഓട്ടിസം ബാധിച്ച മകന്റെയും ജീവിതം ദ ക്യു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് വിഷയത്തില്‍ മന്ത്രി ഇടപെട്ടത്.

വിമലയ്ക്കും മകനും ലൈഫ്മിഷനില്‍ ഉള്‍പ്പെടുത്തി വീട് വെച്ച് നല്‍കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കാട്ടാനയുടെ ശല്യമില്ലാത്ത ആവാസ വ്യവസ്ഥയിലാണ് സര്‍ക്കാര്‍ ഒരേക്കര്‍ ഭൂമി നല്‍കിയിരിക്കുന്നത്.

ഇടുക്കി മൂന്നാര്‍ ചിന്നക്കനാല്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലുള്ള വീട് കാട്ടാന നശിപ്പിച്ചതിനെ തുടര്‍ന്ന് ആനയെ ഭയന്ന് ഉയര്‍ന്നു നില്‍ക്കുന്ന പാറയ്ക്ക് മുകളില്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ടുള്ള ഷെഡുണ്ടാക്കിയായിരുന്നു വിമലയും സനലും കഴിഞ്ഞിരുന്നത്. മകന്റെ ചികില്‍സയും മുടങ്ങിയിരുന്നു.2001ല്‍ വിമലക്ക് പട്ടയഭൂമി ലഭിച്ചിരുന്നുവെങ്കിലും കാട്ടാനശല്യം രൂക്ഷമായതിനാലും ഒറ്റപ്പെട്ട സ്ഥലത്തായതിനാലും അവിടെ താമസിക്കാനായിരുന്നില്ല.

സെപ്തംബര്‍ 13ന് ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എസ് ടി പ്രമോട്ടര്‍ എന്നിവര്‍ വിമലയെ സന്ദര്‍ശിച്ചു. തൊട്ടടുത്ത ദിവസം പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ എം പി അജിത് കുമാര്‍ വിമലയെ സന്ദര്‍ശിച്ചു. കാളി എന്ന വാച്ചറുടെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് വിമലയെയും മകനെയും താല്‍ക്കാലികമായി മാറ്റി താമസിപ്പിച്ചു. അവര്‍ക്ക് വേണ്ടി പുതിയ കട്ടിലും കിടക്കയും വസ്ത്രങ്ങളും വാങ്ങി നല്‍കിയ ശേഷമാണ് അഡീഷണല്‍ ഡയറക്ടര്‍ മടങ്ങിയത്. ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in